.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2024, ജൂലൈ 29, തിങ്കളാഴ്‌ച

ജൂബിലേറിയൻ റവ. ഡോ. അഗസ്റ്റിൻ വല്ലൂരാൻ


 റവ. ഡോ.അഗസ്റ്റിൻ വല്ലൂരാൻ. വി.സി.

പൗരോഹിത്യത്തിൻ്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന അഗസ്റ്റിൻ വല്ലൂരാനച്ചന് ആശംസകൾ നേരുന്നു. കർത്താവിൻ്റെ ആൾത്താരയിൽ ബലിയർപ്പിക്കാൻ തുടങ്ങിയിട്ട് അൻപത് വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ അവസരത്തിൽ അച്ചന് ആയുരാരോഗ്യങ്ങളും ദീർഘായുസ്സും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. 2024 ജൂലൈ 13ന് ജന്മനാടായ തിരുമുടിക്കുന്നിൽ അച്ചന് ഒരു സ്വീകരണം നൽകിയിരുന്നു. തിരുമുടിക്കുന്ന് പള്ളിയിൽ അച്ചൻ്റെ കൃതജ്ഞതാ ബലിക്ക് ശേഷം പാരീഷ് ഹാളിൽ അനുമോദന യോഗം ഉണ്ടായിരുന്നു. വിശുദ്ധ കുർബ്ബാനക്കിടെയുള്ള പ്രസംഗം വിൻസെൻഷ്യൻ സഭ അങ്കമാലി മേരിമാത പ്രൊവിൻസ് സുപ്പീരിയർ ഫാ. പോൾ പുതുവയായിരുന്നു. പ്രസംഗത്തിൽ എന്നെ ഏറെ സ്പർശിച്ചത് അച്ഛൻ വല്ലൂരാനച്ചനെക്കുറിച്ച് പറഞ്ഞ ചില പരാമർശങ്ങളായിരുന്നു. ആലുവ വിദ്യാഭവനിൽ റെക്ടറായി അദ്ദേഹമടക്കമുള്ള വൈദിക വിദ്യാർത്ഥികളെ വല്ലൂരാനച്ചൻ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ ചില കാര്യങ്ങൾ പറഞ്ഞു. " വെട്ടിയ വഴികളിലൂടെ നടക്കുകയല്ലാ നിങ്ങൾ വേണ്ടത്, മറിച്ച്, പുതിയ വഴികൾ വെട്ടിത്തെളിച്ച് അതിലൂടെ നടക്കുകയാണ് വേണ്ടത്." വല്ലൂരാനച്ചൻ്റെ ജീവിതത്തിലും അദ്ദേഹം അത് പ്രായോഗികമാക്കുകയായിരുന്നു. വാർത്താ മാധ്യമ രംഗത്തെ കുതിച്ചുചാട്ടം മുന്നിൽ കണ്ട് ഡിവൈൻ വിഷൻ എന്ന ഒരു ദൃശ്യമാധ്യമം സ്ഥാപിക്കുകയും ക്രൈസ്തവമൂല്യങ്ങളിലൂന്നിക്കൊണ്ടുള്ള വാർത്തകൾ പ്രക്ഷേപണം ചെയ്യുകയും ചെയ്തു. പിന്നീടത് ഗുഡ്‌നെസ് ചാനലായി ഇപ്പോൾ പ്രവർത്തിക്കുന്നു.
ജീവിതത്തിൻ്റെ ഭൂരിഭാഗവും സുവിശേഷ പ്രഘോഷണത്തിനായി നീക്കിവയ്ക്കുകയായിരുന്നു വല്ലൂരാനച്ചൻ. മാർക്കോസിൻ്റെ സുവിശേഷം1, 17 ൽ ഗലീലി തടാകത്തിൽ മീൻ പിടിക്കാൻ ഒരുങ്ങുന്ന പത്രോസിനേയും സഹോദരൻ അന്ത്രോസിനേയും യേശുനാഥൻ വിളിക്കുന്ന ഒരു രംഗമുണ്ട്. "എന്നെ അനുഗമിക്കുക, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും." എന്നെ അനുഗമിക്കുക, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം. യേശുനാഥൻ്റെ ആഹ്വാനം ശ്രവിച്ചുകൊണ്ട് ലോകമെമ്പാടും പോയി സുവിശേഷം പ്രസംഗിക്കുകയാണ് വല്ലൂരാനച്ചൻ.

ജൂബിലി ഗാനം


കർത്താവ് തന്നുടെ ആൾത്താരയിൽ

ബലിയർപ്പകനായ് നിത്യം സേവ ചെയ്തു

സുവർണ്ണ ജൂബിലി തൻ നിറവിൽ

ശോഭിച്ചിടുന്നു വല്ലൂരാനച്ചൻ.      


അനുഗ്രഹമാരി ചൊരിഞ്ഞിടുന്ന

ദൈവ സന്നിധിയിൽ നന്ദിയേകിടാം

ആയുരാരോഗ്യങ്ങളും ദീർഘായുസ്സും

ജൂബിലേറിയനായി ഞങ്ങളാശംസിപ്പൂ.


പരസ്നേഹ പ്രവർത്തന മധ്യസ്ഥാനം

വിൻസെൻറിപോളിൻ പ്രചോദനത്താൽ

വിൻസെൻഷ്യൻ സഭാ തനയനായി

സന്യസ്തനായി വിരാജിക്കുന്നു


വിശുദ്ധൻ ജീവിത സാക്ഷ്യമായി

ദൈവ വചന പ്രഘോഷകനായ്

ലോകത്തിൻ വിവിധ രാജ്യങ്ങളിൽ 

സുവിശേഷ വേല ചെയ്തിടുന്നു


പ്രാണ നാഥനായ് യേശു നാഥനെ

നെഞ്ചിലേറ്റിയ വന്ദ്യ വൈദികൻ

സഞ്ചരിച്ചതാം വരെയുള്ള പാതകൾ

ക്രിസ്തുവിൻ സാക്ഷ്യം പകർന്നിടുന്നു


ത്രിത്വൈക ദൈവ രഹസ്യ പൊരുൾ

 തേടി അലഞ്ഞൊരാഗസ്തിനോസിൻ

നാമധാരിയാകും പ്രിയ വല്ലൂരാനച്ചൻ

അൻപതാണ്ടുകൾ ബലിവേദി പിന്നിടുന്നു

വരികൾ - ഡേവിസ് വല്ലൂരാൻ


2024, ജൂലൈ 5, വെള്ളിയാഴ്‌ച

Golden jubilee of Rev.Dr. Augustine Vallooran




 

ജൂബിലേറിയൻ റവ. ഡോ. അഗസ്റ്റിൻ വല്ലൂരാൻ (വി.സി )ക്ക് ജന്മനാടിന്റെ ആദരം 2024 ജൂലൈ 13ന് ശനിയാഴ്ച

 സുവർണ്ണ ജൂബിലേറിയൻ റവ. ഡോ. അഗസ്റ്റിൻ വല്ലൂരാനെ വികാരി ഫാ. സെബാസ്റ്റ്യൻ മാടശ്ശേരിയും ഇടവക സമൂഹവും ജൂലൈ13ന് ശനിയാഴ്ച രാവിലെ ഒമ്പതിന് തിരുമുടിക്കുന്ന് ചെറുപുഷ്പ ദേവാലയത്തിലേക്ക് സ്വീകരിക്കുന്നു. തുടർന്ന് ജൂബിലേറിയൻ കൃതജ്ഞതാബലി അർപ്പിക്കും. പിന്നീട് പാരീഷ് ഹാളിൽ വികാരിയുടെ അധ്യക്ഷതയിൽ നടക്കുന്ന അനുമോദന യോഗത്തിൽ പ്രമുഖ സാംസ്കാരിക, ആധ്യാത്മിക നേതാക്കൾ പങ്കെടുക്കും.

സുവിശേഷ പ്രഘോഷണം ജീവിതമാക്കിയ സന്യാസ ശ്രേഷ്ഠനാണ് റവ. ഡോ. അഗസ്റ്റിൻ വല്ലൂരാൻ.
പണ്ഡിതനായ സുവിശേഷ പ്രഘോഷകന്‍, പ്രഗത്ഭനായ വാഗ്മി, മികച്ച സംഘാടകന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച റവ.ഡോ. അഗസ്റ്റിന്‍ വല്ലൂരാൻ പൗരോഹിത്യ സുവർണ്ണ ജൂബിലിയുടെ നിറവിലാണ്.
തിരുമുടിക്കുന്നിൽ വല്ലൂരാൻ ദേവസി - റോസി ദമ്പതികളുടെ ഇളയ മകനായി 1949 ജനുവരി 4 ന് ജനിച്ച അദ്ദേഹം  വാലുങ്ങാമുറി എച്ച്.എം.എൽ.പി.എസ്., തിരുമുടിക്കുന്ന് യു.പി.എസ്, കൊരട്ടി എം.എ.എം.സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. 1964ൽ വൈദികനാകുവാൻ തീരുമാനിച്ച് വിൻസെൻഷ്യൻ കോൺഗ്രിഗേഷനിൽ ചേർന്ന അദ്ദേഹം മംഗലപ്പുഴ, പൂന സെമിനാരികളിൽനിന്ന് വൈദിക പഠനം പൂർത്തിയാക്കി.

1974 ഒക്ടോബറിൽ എറണാകുളം-അങ്കമാലി സഹായമെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ കൈവയ്പ് ശുശ്രൂഷയാൽ പൗരോഹിത്യം സ്വീകരിച്ചു. പിന്നീട് റോമില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ഗോള്‍ഡ് മെഡലോടെ ഡോക്ടറേറ്റ് നേടി.  കേരളത്തില്‍ തിരിച്ചുവന്ന അദ്ദേഹം മംഗലപ്പുഴ സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും അതോടൊപ്പം മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ഇന്ന് കേരളത്തിലും വിദേശത്തുമുള്ള പ്രഗത്ഭരായ വൈദികര്‍ അദ്ദേഹത്തിന്‍റെ ശിഷ്യരായുണ്ട്. അദ്ദേഹത്തിന്റെ പൗരോഹിത്യ സിൽവർ ജൂബിലി സ്മാരകമായി മാനസിക അസ്വാസ്ഥ്യം ഉള്ളവർക്കായി മേലൂരിൽ ഒരു ആലയം പ്രവർത്തിച്ചു വരുന്നുണ്ട്. വാര്‍ത്താമാധ്യമരംഗത്തെ കുതിച്ചുചാട്ടത്തെ മുന്നില്‍കണ്ട് ഡിവൈന്‍ വിഷന്‍ എന്ന ദ്റ്ശ്യമാധ്യമം സ്ഥാപിക്കുകയും കൈസ്തവ മൂല്യങ്ങളിലൂന്നിനിന്നുകൊണ്ട് വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തുവന്നു. ഇപ്പോള്‍ വിപുലീകരിച്ച് ' ഗുഡ്നെസ്സ് 'എന്ന പേരില്‍ ടെലിവിഷന്‍ ചാനല്‍  പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

 "നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍". (മാർക്കോസ് 16 - 15 ) എന്ന യേശുവിന്റെ പ്രബോധനമുൾക്കൊണ്ട്  തുടര്‍ച്ചയായി ഇന്‍ഡ്യയുടെ വിവിധ ഭാഗത്തും വിദേശത്ത് വിവിധ രാജ്യങ്ങളിലും അദ്ദേഹം വചനപ്രഘോഷണം ചെയ്തുകൊണ്ടിരിക്കുന്നു. ശ്രീലങ്കയിൽ ധ്യാനകേന്ദ്രത്തിന്റെ പുതിയൊരു ശാഖയുടെ നിർമ്മാണത്തിന്റെ പണിപ്പുരയിലാണിപ്പോൾ. സന്യാസ ജീവിതത്തിന്റെ സുവർണ ജൂബിലിയുടെ നിറവിലായിരിക്കുന്ന അദ്ദേഹം ജീവിതത്തിൽ75 വർഷങ്ങൾ പിന്നിടുകയാണ്.