.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഡിസംബർ 5, തിങ്കളാഴ്‌ച

ഡിസംബര്‍ 6. ഡോ. ബി.ആര്‍. അംബേദ്കര്‍

ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശില്പിയായ ഡോ. ബി. ആര്‍. അംബേദ്കര്‍ ഒരു ബഹുമുഖ പ്രതിഭയായിരുന്നു . സമൂഹത്തിലെ താഴെകിടയിലുള്ളവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച അദ്ദേഹം ഒരു പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. 1891 ഏപ്രില്‍ 14ന് മദ്ധ്യപ്രദേശില്‍ ഒരു ദളിത് കുടുംബത്തിലാണ് അദ്ദേഹം  ജനിച്ചത് . ബി. എ. പാസ്സായതിനു ശേഷം അദ്ദേഹം സൈന്യത്തില്‍ ജോലി നോക്കിയിട്ടുണ്ട്. ഉപരിപഠനത്തിനായി അമേരിക്കയില്‍ പോയ അദ്ദേഹം കൊളംബിയ യൂണിവേഴ്സിറ്റിയില്‍ പഠിക്കുകയും മാസ്റ്റര്‍ ഡിഗ്രി എടുക്കുകയും ചെയ്തു . അവിടെ നിന്ന് തന്നെ ഡോക്ടറേറ്റ് നേടി. ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് വീണ്ടും ഡോക്ടറേറ്റ് നേടി . 1927ല്‍ ` ബഹിഷ്കൃത് ഭാരതം' എന്ന പേരില്‍ ഒരു പത്രം തുടങ്ങി . എെക്യ ഭാരതത്തിന് അനുയോജ്യമായ ഒരു ഭരണഘടനയുണ്ടാക്കാന്‍ ഡോ. അംബേദ്കറുടെ നേതൃത്വത്തില്‍ ഒരു ഭരണഘടന നിര്‍മ്മാണ സഭ രൂപീകൃതമാവുകയും 1947ല്‍ അതിനായി ഒരു കമ്മിറ്റി രൂപീകരിക്കയും ചെയ്തു . 1949നവംബര്‍ 26ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍  സംമ്പൂര്‍ണ്ണ ഭരണഘടന തയ്യാറാക്കുകയും ചെയ്തു . 1926ല്‍ ഡോ. അംബേദ്കര്‍ ബോംബെ അസംബ്ലിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. 1947ല്‍ ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രിയായി. 1952ല്‍ രാജ്യസഭയില്‍ അംഗമായി . `ബാബാസാഹെബ് ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ഡോ. ബി. ആര്‍. അംബേദ്കര്‍ 1956 ഡിസംബര്‍ 6ന് അന്തരിച്ചു . ആ ബഹുമുഖ പ്രതിഭയുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

2016, ഡിസംബർ 4, ഞായറാഴ്‌ച

തിരുമുടിക്കുന്നിന്റെ സ്വന്തം അപ്പൂപ്പന്‍. വറുതുണ്ണി വല്ല്യപ്പന്‍.

                                                                  നൂറ്റിയഞ്ചിന്റെ തിളക്കം
` ആരാത്? ങാ.. ഡേവീസാണല്ലേ?.' രാവിലെ നാലര മണിക്ക് നടക്കാന്‍ ഇറങ്ങിയിട്ട് , തിരിച്ച് അഞ്ചേകാലിന് വീടിനടുത്തെത്തിയപ്പോള്‍ മുന്‍പില്‍ കേട്ട ശബ്ദം . ടോര്‍ച്ച് വെളിച്ചത്തില്‍ നോക്കിയപ്പോള്‍ 105 വയസ്സ് പ്രായമുള്ള വറുതുണ്ണി വല്ല്യപ്പന്‍ . ഈ അരണ്ട വെളിച്ചത്തില്‍ എങ്ങനെ മനസ്സിലായി ആവോ.?
` ഇതെവിടേക്കാ വല്ല്യപ്പാ ഈ നേരത്ത്?,വെളിച്ചത്തിന് എന്തെങ്കിലും കൊണ്ടുപോയിക്കൂടെ? '. വെളിച്ചം കാണുവാന്‍ ഒന്നും കയ്യില്‍ ഇല്ലാതിരുന്ന വല്ല്യപ്പനോട് ഞാന്‍ ചോദിച്ചു .
` ഞാന്‍ പള്ളിയിലേക്കാ പോകുന്നത്. പിന്നെ എന്തിനാടാ എനിക്ക് വെളിച്ചം?. ഉടന്‍ വന്നു മറുപടി . പള്ളിയിലേക്ക് പോകുമ്പോള്‍ തനിക്ക് ഒന്നും സംഭവിക്കില്ലാ എന്ന അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസത്തിനു മുന്‍പില്‍ ഞാന്‍ തോറ്റു.
` ഞാനും വരുന്നുണ്ട് പള്ളിയിലേക്ക്. വീട്ടില്‍ പോയി കുളിച്ച് വസ്ത്രം മാറിയിട്ടു വരാം. ' അങ്ങനെ ഞാന്‍ വീട്ടിലേക്ക് പോയി. വല്ല്യപ്പന്‍ പള്ളിയിലേക്കും. ഈ വല്ല്യപ്പന്‍ ആരാണെന്നല്ലേ?. ഞങ്ങളുടെ നാട്ടിലെ ( തിരുമുടിക്കുന്നിലെ ) ഏറ്റവും പ്രായം കൂടിയ കണ്ടംകുളത്തി വറുതുണ്ണി വല്ല്യപ്പന്‍ . നാട്ടുകാരുടെ അപ്പൂപ്പന്‍. നാട്ടില്‍ എന്ത് സംഭവമുണ്ടായാലും വല്ല്യപ്പനെ വിളിക്കും . ചെറുതായാലും വലുതായാലും അദ്ദേഹം അവിടെ ഓടിയെത്തും. നാട്ടില്‍ മാത്രമല്ലാ എവിടെ ആയാലും എന്നാണ് പറയേണ്ടത്. എന്താണെന്നല്ലെ ?. തിരുമുടിക്കുന്നില്‍ നിന്നും 25കി.മി. ദൂരത്തുള്ള പുത്തന്‍ചിറയില്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ മെത്രാന്റെ മരണാനന്തരം, ഭൗതീക ശരീരം കാണാന്‍ പോയിരുന്നു വറുതുണ്ണി വല്ല്യപ്പന്‍ . എവിടെ കണ്ടാലും അടുത്തേക്ക് വിളിക്കും. കുശലാന്വേഷണം നടത്തിയേ വിടൂ. അത്ര സ്നേഹമാണ്. ഇന്നും ഇന്നലേയും തുടങ്ങിയതല്ല ഈ സൗഹൃദം . 35 വര്‍ഷം മുന്‍പ് ഞാന്‍ ചാലക്കുടിയില്‍ ജോലി ചെയ്യുന്ന കാലം . രാവിലെ ഒന്‍പതരക്കുള്ള ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ ചാലക്കുടിയിലേക്ക് ബസ്സില്‍ കയറി. വാലുങ്ങാമുറിയില്‍ നിന്ന് ബസ്സില്‍ കയറിയ അദ്ദേഹം എന്നെ കണ്ടപ്പോള്‍ ഇരിക്കുന്ന സീറ്റില്‍ അഡ്ജസ്റ്റ് ചെയ്ത് ഇരിക്കാന്‍ സീറ്റ് തന്നു. ടിക്കറ്റിനായി ഞാന്‍ 50രൂപ നോട്ട് കൊടുത്തപ്പോള്‍ കണ്ടക്ടര്‍ ദ്വേഷ്യപ്പെട്ടു. `മൂന്ന് രൂപക്കാണോ അന്‍പതു രുപ തരുന്നത്.? ചില്ലറയില്ല.'
കണ്ടക്ടര്‍ ടിക്കറ്റില്‍ ബാക്കി കുറിക്കാന്‍ തുനിഞ്ഞപ്പോള്‍ വല്ല്യപ്പന്‍ ഇടപെട്ടു.
`സാറെ ഇതാ അങ്ങേരുടെ ടിക്കറ്റ് ചാര്‍ജ്ജ്. ബാക്കി ടിക്കറ്റില്‍ കുറിച്ച്,  ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റ് വരെ വന്ന് ബാക്കി വാങ്ങാന്‍ അങ്ങേരെ ബുദ്ധിമുട്ടിക്കേണ്ട'.
ഇങ്ങനെയാണ് വറുതുണ്ണി വല്ല്യപ്പന്‍ . ആരെ എപ്പോള്‍  കണ്ടാലും കുശലാന്വേഷണം നടത്തും. സഹായിക്കും. അങ്ങനെ ഞങ്ങളുടെ സൗഹൃദം വളര്‍ന്നു . വല്ല്യപ്പന്റെ കൂടെ സംസാരിക്കുന്നത് എനിക്കും ഇഷ്ടമാണ്. നാട്ടിലെ മുന്‍കാല ചരിത്രം പറയുന്നത് കേട്ട് ഞാന്‍ കാതോര്‍ത്തിരിക്കും. നൂറ്റന്‍പത് കൊല്ലങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ മുന്‍ തലമുറയിലെ കാരണവന്‍മാര്‍ ` മാച്ചാമ്പിള്ളി കുന്ന് ' എന്ന ഇന്നത്തെ തിരുമുടിക്കുന്നില്‍ വന്നതും കാട് വെട്ടി തെളിച്ച് കഷ്ടിച്ച് ജീവിതം നയിച്ചതും അവര്‍ അനുഭവിച്ച ദുരിതങ്ങളും എല്ലാം , വല്ല്യപ്പന്റെ ചെറുപ്പകാലത്ത് പറഞ്ഞുകേട്ട കാര്യങ്ങള്‍ . കാട്ടുപട്ടിയും പുലിയുമൊക്കെ ഉണ്ടായിരുന്ന കാട് വെട്ടിത്തെളിച്ച് ഇന്നത്തെ നാടായതിന്റെ പിറകില്‍ എത്ര പേരുടെ വിയര്‍പ്പാണ് ഒഴുകിയിട്ടുള്ളത്!. എ. സി.യും കാറുമില്ലാതെ ജീവിക്കാന്‍ സാധിക്കാത്ത ഇന്നത്തെ തലമുറക്ക്  ഇതൊന്നും അറിയില്ലല്ലോ.! സൗഹൃദം വളര്‍ന്ന് ഇടക്കിടെ ഞങ്ങള്‍ കൂടിയിരുന്ന് സംസാരിക്കും. ചിലപ്പോള്‍ ചായക്കടയില്‍ , ചിലപ്പോള്‍ അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ഇറിഗേഷന്‍ കനാലിന്റെ കലുങ്കില്‍, മറ്റു ചിലപ്പോള്‍ പള്ളി പരിസരത്ത്. ഒരു ദിവസം ഞാന്‍ ചോദിച്ചു .
` പണ്ടു കാലത്ത് എങ്ങനെയാ ദാരിദ്ര്യം ഉണ്ടായിരുന്നോ?'
`ഉണ്ടായിരുന്നോന്നൊ. വയറു നിറയെ ഭക്ഷണം കഴിക്കാന്‍ മിക്കവാറും ഒരു കുടുംബങ്ങളിലും ഉണ്ടാവാറില്ല. മഴയെ ആശ്രയിച്ച് മാത്രമാണ് കൃഷി ചെയ്തിരുന്നത് . 1956ല്‍ കനാലില്‍ വെള്ളം വന്നതില്‍പിന്നെയല്ലേ നമ്മുടെ നാട് സാമ്പത്തികമായി ഉയര്‍ന്നു വന്നത്. വെള്ളം എത്തിയതോടുകൂടി ഒരു പ്രാവശ്യം നെല്‍കൃഷി ചെയ്തിരുന്ന പാടത്തെല്ലാം ഇരുപ്പൂവും മുപ്പൂവും (രണ്ടു പ്രാവശ്യവും മൂന്ന് പ്രാവശ്യവും) കൃഷിയായി. നെല്‍കൃഷി കൂടാതെ പറമ്പുകളില്‍ തെങ്ങും, കവുങ്ങും, വാഴയും ,ജാതിയുമൊക്കെ വളരാന്‍ തുടങ്ങി . ആളുകളുടെ കയ്യില്‍ പണം വന്നു . അങ്ങനെ കുറേശ്ശെയായി വികസനം വന്നു. പള്ളിയുണ്ടായി ,പള്ളിക്കൂടമുണ്ടായി.' വല്ല്യപ്പന്‍ പറയുന്ന കാരൃങ്ങള്‍ ഞാന്‍ കേട്ടുകൊണ്ടിരിക്കും . വല്ല്യപ്പന്റെ കുടുംബം തിരുമുടിക്കുന്നില്‍ ആദ്യം വന്ന കുടുംങ്ങളില്‍ ഒന്നാണ്.
` അന്നത്തെ ജനങ്ങള്‍ എങ്ങനെയാ? ഞാന്‍ ചോദിച്ചു .
` എല്ലു മുറിയെ പണിയെടുക്കുന്നവര്‍. എല്ലാവരും ബുദ്ധിമുട്ടിയാണ് ജീവിച്ചിരുന്നത്. നിന്റെ അപ്പൂപ്പന്റെ അപ്പനായിട്ട് ഇവിടെ വന്നവരാണ്. അപ്പൂപ്പന്‍ , ദേവസ്സിചേട്ടന്‍ എന്ത് നല്ല മനുഷ്യനായിരുന്നെന്നറിയാമൊ?. നമ്മുടെ പള്ളിക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പള്ളിയുടെ കൈക്കാരന്‍ ആയിരുന്നു . നാട്ടില്‍ എന്തെങ്കിലും വഴക്കുകള്‍ ഉണ്ടായാല്‍ പറഞ്ഞു തീര്‍ക്കാനും സ്വത്ത് ഭാഗം വക്കുമ്പോള്‍ അഭിപ്രായം പറയാനുമൊക്കെ ആളുകള്‍ അദ്ദേഹത്തെ വിളിക്കുമായിരുന്നു. അതുകൂടാതെ ദേവസ്സിചേട്ടന്‍ നല്ലൊരു നാട്ടുവൈദ്യന്‍ ആയിരുന്നു . അന്നത്തെ കാലത്ത് ഇന്നത്തെ പോലെ ആസ്പത്രികള്‍ ഒന്നും ഇല്ലല്ലോ?. അങ്ങേര് പറമ്പില്‍ പോയി കുറെ പച്ചമരുന്നുകള്‍ പറിച്ചുകൊണ്ടുവന്ന് ഇടിച്ച് പിഴിഞ്ഞ് കൊടുക്കും. ആളുകളുടെ അസുഖം മാറും.' വല്ല്യപ്പന്‍ പറഞ്ഞു നിര്‍ത്തും. വറുതുണ്ണി വല്ല്യപ്പന്റെ അപ്പനായിട്ടുതന്നെ നല്ല സ്വത്തുള്ളവരാണ്. ഇന്ന് മക്കളായിട്ടും മക്കളുടെ മക്കളായിട്ടും നല്ല സ്വത്തും വിദ്യാഭ്യാസവുമുള്ള കുടുംബം. സ്വദേശത്തും വിദേശത്തുമായി സുഖമായി ജീവിക്കുന്നു. വാലുങ്ങാമുറിയില്‍ എല്‍. പി. സ്കൂള്‍ ഇല്ലാതിരുന്ന കാലത്ത് തിരുമുടിക്കുന്നിന്റെ തെക്കുഭാഗത്തുള്ള മുടപ്പുഴയുള്ള St.Mary's സ്കൂളില്‍ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം . അവിടത്തെ Old Studentsന്റെ ഫോട്ടോയില്‍ അദ്ദേഹത്തിന്റെ ഫോട്ടൊ കണ്ട ഞാന്‍ ചോദിച്ചു .
` മുടപ്പുഴ വരെ നടന്നു പോയി പഠിച്ചുവെന്നോ?. ഉടന്‍ വന്നു മറുപടി .
`പിന്നെ , അത് വല്ല ദൂരമാണോ? അക്കാലത്ത് കൊരട്ടിയിലേക്കും ചാലക്കുടിയിലേക്കും നടന്നല്ലേ ആളുകള്‍ പോയിക്കൊണ്ടിരുന്നത്?. കൊരട്ടി പള്ളി ആയിരുന്നില്ലേ നമ്മുടെ പള്ളി?. 1939ല്‍ അല്ലേ നമ്മുടെ ഇപ്പോഴത്തെ പള്ളി വന്നുള്ളു?.' പറഞ്ഞു നിര്‍ത്തുന്നതിന് മുന്‍പ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
` ഇന്നത്തെ തലമുറ നടക്കാത്തതു കൊണ്ടല്ലെ ഷുഗറും കൊളസ്റ്റോളുമെന്നൊക്കെ പറഞ്ഞ് വെളുപ്പിന് എഴുന്നേറ്റ് നടക്കേണ്ടി വരുന്നത്?, ആഗ്രഹമനുസരിച്ച് എന്തെങ്കിലും ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നുണ്ടോ?. വല്ല്യപ്പന്‍ എനിക്കിട്ട് സ്നേഹപൂര്‍വ്വം ഒരു മുന്നറിയിപ്പ്.
വല്ല്യപ്പന്റെ നൂറാം ജന്മദിനം വളരെ ആഘോഷമായിട്ടായിരുന്നു മക്കള്‍ നടത്തിയത്. എം. എല്‍. എ.യും മുന്‍വികാരിമാരും പ്രമുഖരുമടക്കം പങ്കെടുത്ത ഗംഭീരമായ ചടങ്ങ്. നാട്ടിലെ ജനങ്ങള്‍ക്ക് ഉത്സവം പോലെയായിരുന്നു. നാട്ടിലെ ഏത് പൊതു പരിപാടിയിലും വറുതുണ്ണി വല്ല്യപ്പന് ക്ഷണമുണ്ടാകും., സാന്നിദ്ധ്യം ഉണ്ടാകും . പള്ളിയില്‍ നടത്തിയ ഒരു പൊതുപരിപാടിയില്‍ ഇടവകയിലെ ഏറ്റവും പ്രായമുള്ള ആളെ ആദരിക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു. കുടുംബ യൂണിറ്റുകളുടെ വൈസ് ചെയര്‍മാന്‍ ആയതുകൊണ്ട് ഞാനുമുണ്ട് സ്റ്റേജില്‍. പുരുഷന്മാരില്‍ വറുതുണ്ണി വല്ല്യപ്പന്‍ ആയിരുന്നു ഏറ്റവും പ്രായമുള്ള ആള്‍. പേര്‍ വിളിച്ചപ്പോള്‍ സ്റ്റേജില്‍ കയറി വന്ന അദ്ദേഹം  , ആദരിക്കല്‍ കഴിഞ്ഞ ഉടന്‍ എന്റെ അടുത്ത് വന്ന് തോളില്‍ തട്ടിക്കൊണ്ട് പറഞ്ഞു.
` മോനെ അപ്പൂപ്പനേപ്പോലെ പള്ളിക്കു വേണ്ടി ജോലി ചെയ്യണം. ദൈവം നിന്നെ അനുഗ്രഹിക്കും'. 
അതാണ് വറുതുണ്ണി വല്ല്യപ്പന്‍ . എന്നും, എല്ലാവരേയും , എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന ഒരു വല്ല്യപ്പന്‍ . വറുതുണ്ണി വല്ല്യപ്പന് ഈ നൂറ്റിയഞ്ചാം വയസ്സില്‍ നന്മകള്‍ നേരുന്നു .

ഡിസംബര്‍ 5. ശ്രീ. നെല്‍സണ്‍ മണ്ടേല

ദക്ഷിണാഫ്രിക്കയുടെ വീരനായകനും വര്‍ണ്ണ വിവേചനത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകവുമായ നെല്‍സണ്‍ മണ്ടേല 1918 ജൂലൈ 18 ന് ജനിച്ചു . അദ്ദേഹം നേതൃത്വം കൊടുത്ത ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനെ , നിറത്തിന്റെ പേരില്‍ കറുത്ത വര്‍ഗ്ഗക്കാരെ വേട്ടയാടിയ ആഫ്രിക്കന്‍ ഭരണാധികാരികള്‍ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും,  നീണ്ട 27 വര്‍ഷക്കാലം അദ്ദേഹത്തെ  ജയിലില്‍ അടക്കുകയും ചെയ്തു . 1990ല്‍ അദ്ദേഹം ജയില്‍ മോചിതനായി. എല്ലാ ജനവിഭാഗക്കാരേയും ഉള്‍പ്പെടുത്തി നടത്തിയ തിരഞ്ഞെടുപ്പില്‍ ശ്രീ നെല്‍സണ്‍ മണ്ടേല വിജയിക്കുകയും 1994 മുതല്‍ 1999 വരെ അദ്ദേഹം ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റാവുകയും ചെയ്തു. 1999 ല്‍ പൊതുജീവിതം അവസാനിപ്പിച്ച അദ്ദേഹം  പിന്നീട് വിശ്രമ ജീവിതം നയിച്ചു. പ്രായത്തില്‍ മുതിര്‍ന്നവരെ ബഹുമാന സൂചകമായി അദ്ദേഹത്തിന്റെ വംശക്കാര്‍ വിളിക്കുന്ന ` മാഡിബ ' എന്നാണ് ദക്ഷിണാഫ്രിക്കക്കാര്‍ അദ്ദേഹത്തെ സംബോധന ചെയ്തിരുന്നത്.

                                                              1990ല്‍ ഭാരത സര്‍ക്കാര്‍ ശ്രീ നെല്‍സണ്‍ മണ്ടേലയെ ` ഭാരത രത്നം ' അവാര്‍ഡ് നല്‍കി ആദരിച്ചു. 1993ല്‍ അദ്ദേഹം നോബല്‍ സമ്മാനം നേടി. 2013 ഡിസംബര്‍ 5ന് അദ്ദേഹം അന്തരിച്ചു . ലോക ജനതയുടെ സ്വാതന്ത്രൃത്തിനായി നെല്‍സണ്‍ മണ്ടേല നടത്തിയിട്ടുള്ള പ്രയത്നങ്ങളോടുള്ള ആദര സൂചകമായി , അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 18, `നെല്‍സണ്‍ മണ്ടേല ' ദിനമായി 2009 മുതല്‍ എെക്യരാഷ്ട സഭയുടെ ആഹ്വാനം അനുസരിച്ച് ആചരിച്ചു തുടങ്ങി . വര്‍ണ്ണവിവേചനത്തിനെതിരെ പോരാടിയ ആ വീര നായകന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

2016, ഡിസംബർ 3, ശനിയാഴ്‌ച

ഡിസംബര്‍ 4. അനുഗ്രഹീത ഗായകന്‍ ശ്രീ കമുകറ പുരുഷോത്തമന്‍

            `` ആത്മ വിദ്യാലയമേ അവനിയില്‍ ആത്മ വിദ്യാലയമേ
                അഴിനിലയില്ലാ ജീവിതമെല്ലാം
                ആറടി മണ്ണില്‍ നീറിയൊടുങ്ങും ( ആത്മ വിദ്യാലയമേ ........)''
മലയാളിയുടെ മനസില്‍ മായാതെ നില്‍ക്കുന്ന `` ആത്മ വിദ്യാലയമേ '' എന്നു തുടങ്ങുന്ന മനോഹരമായ ഗാനം, `ഹരിച്ഛന്ദ്ര ' എന്ന സിനിമക്കുവേണ്ടി പാടിയ ശ്രീ കമുകറ പുരുഷോത്തമന്‍ , തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ 1930ഡിസംബര്‍ 4ന് ജനിച്ചു . പതിനഞ്ചാം വയസ്സില്‍ തന്നെ ഓള്‍ ഇന്ത്യ റേഡിയോയില്‍ പാടി തുടങ്ങിയ അദ്ദേഹം 1953ല്‍ ` പൊന്‍ കതിര്‍ ' എന്ന മലയാളം സിനിമക്കു വേണ്ടി പാടിക്കൊണ്ടാണ് സിനിമാ രംഗത്ത് വരുന്നത്.    പിന്നീട് അങ്ങോട്ട് വളരെ പോപ്പുലറായ നിരവധി സിനിമാ ഗാനങ്ങള്‍ . നുറ്റിഇരുപത്തിയഞ്ചോളം സിനിമകള്‍ക്കു വേണ്ടി അദ്ദേഹം പാടിയിട്ടുണ്ട്. ` ഭക്ത കുചേല ' എന്ന സിനിമക്കു വേണ്ടി  അദ്ദേഹം പാടിയ ` `ഈശ്വര ചിന്തയിതൊന്നേ മനുജനു ശാശ്വതമീയുലകില്‍ ' ' എന്നു തുടങ്ങുന്ന ഗാനം ആര്‍ക്കാണ് മറക്കാന്‍ കഴിയുക?. ഇതുപോലെ അദ്ദേഹം പാടിയ നിരവധി ഗാനങ്ങള്‍ മലയാളി മനസ്സുകളില്‍‍ ഇന്നും അനശ്വരങ്ങളായി നില നില്‍ക്കുന്നു. 1995 മേയ് 26ന് കമുകറ പുരുഷോത്തമന്‍ എന്ന അനുഗ്രഹീത ഗായകന്‍ അന്തരിച്ചു . അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

2016, ഡിസംബർ 2, വെള്ളിയാഴ്‌ച

ഡിസംബര്‍ 3. Feast Of Saint Xavier

റോമന്‍ കത്തോലിക്കാ സഭയിലെ ഈശോസഭയെന്ന (Society of Jesus അല്ലെങ്കില്‍ ജസ്സ്യൂട്ട് ) സന്യാസ സമൂഹത്തിന്റെ സ്ഥാപകരില്‍ ഒരാളായിരുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ സ്പെയിനില്‍ 1506 ഏപ്രില്‍ 7ന് ജനിച്ചു . 1537ജൂണ്‍ 24ന് പൗരോഹിത്യം സ്വീകരിച്ചു . വി. ഇഗ്നേഷ്യസ് ലയോളയുടെ അനുയായി ആയിരുന്ന അദ്ദേഹം സുവിശേഷ പ്രചരണത്തിനായി പൗരസ്ത്യ ദേശത്തേക്ക് നിയോഗിക്കപ്പെട്ടു. 1542ല്‍ ഇന്ത്യയില്‍ എത്തി . ഗോവയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ വേദ പ്രചാരണ സ്ഥലം.  ഇന്ത്യയിലെ വേദപ്രചാരണത്തിനിടയില്‍ ജപ്പാന്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്ക്പോയി അവിടേയും സുവിശേഷ വേല നടത്തിയിരുന്നതായി പാരമ്പര്യമായി വിശ്വസിക്കപ്പെടുന്നു . 1552ല്‍ ചൈനയിലേക്ക് പോവുകയും അവിടെ വച്ച് 1552 ഡിസംബര്‍ 3ന് അന്തരിച്ചു എന്നുമാണ് വിശ്വാസം . മൃതദേഹം ആദ്യം സംസ്കരിച്ചത് ഷാങ്ങ്ചുവാന്‍ ദ്വീപിലെ കടല്‍ തീരത്താണ്. 1553ല്‍ മൃതദേഹം മലാക്കയിലെ വി. പൗലോസിന്റെ നാമധേയത്തിലുള്ള പള്ളിയിലേക്ക് മാറ്റുകയും അതേ വര്‍ഷം തന്നെ ഗോവയിലേക്ക് കൊണ്ടുവരുകയും ഇപ്പോള്‍ ഗോവയിലെ ബോം ജീസസ്സ് ഭദ്രാസന ദേവാലയത്തില്‍ വണങ്ങപ്പെടുകയും ചെയ്യുന്നു . 1619ല്‍ ഫ്രാന്‍സിസ് സേവ്യറെ പൗലോസ് അഞ്ചാമന്‍ മാര്‍പ്പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു . 1622 മാര്‍ച്ച് 12ന് ഗ്രിഗോറിയോസ് പതിനഞ്ചാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു . വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ മദ്ധ്യസ്ഥതയാല്‍ നിരവധിയായ അത്ഭുതങ്ങള്‍ നടക്കുന്നതായും അനുഗ്രഹങ്ങള്‍ ലഭിക്കുന്നതായും അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

                                                              ഈശോ സഭ അഥവാ, ജസ്സ്യൂട്ട് (Society ofJesus) സന്യാസ സമൂഹം ഇന്ന് ലോകത്തിന്റെ നാനാ ഭാഗത്തും സുവിശേഷ വേല ചെയ്തുകൊണ്ടും സാധു ജന സേവനം ചെയ്തുകൊണ്ടും വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. കത്തോലിക്കാ സഭയുടെ ഇപ്പോഴത്തെ മാര്‍പ്പാപ്പ പോപ്പ് ഫ്രാന്‍സീസ് Society of Jesus ( ജസ്സ്യൂട്ട് ) സന്യാസ സമൂഹത്തില്‍ നിന്നുള്ള അര്‍ജന്റീനക്കാരനായ ഒരു പുരോഹിതനാണ്.

                                                               ഡിസംബര്‍ 3 ന് വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഓര്‍മ്മതിരുനാള്‍ ( Feast ) ആഘോഷിക്കുന്നു. എല്ലാവര്‍ക്കും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഓര്‍മ്മതിരുനാളിന്റെ മംഗളങ്ങള്‍ നേരുന്നു .

2016, ഡിസംബർ 1, വ്യാഴാഴ്‌ച

ജനുവരി 9. ദേശീയ പ്രവാസി ദിനം

                                                                          പ്രവാസി ദിനം .
ഒരു നാട്ടില്‍ നിന്ന് തൊഴില്‍ തേടിയോ, മറ്റേതെങ്കിലും കാരണങ്ങള്‍ കൊണ്ടോ മറ്റു രാജ്യങ്ങളില്‍ താമസിക്കുന്നവരെയാണല്ലോ പ്രവാസികള്‍ എന്നു പറയുക. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യയില്‍ നിന്നുള്ളവരാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ തൊഴില്‍ തേടിയാണ് പോകുന്നതെങ്കില്‍, മറ്റുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യുദ്ധം മൂലമോ , തൊഴില്‍ തേടിയോ, മറ്റേതെങ്കിലും കാര്യങ്ങള്‍ക്കായിട്ടോ ആണ് പ്രവാസികള്‍ ആയി താമസിക്കുന്നത്. മാതൃരാജ്യത്ത് നിന്ന് താല്‍കാലികമായിട്ട് മാത്രം പരദേശവാസം നയിക്കുന്നവരാണ് പ്രവാസികള്‍ . ബഹുമുഖ രംഗങ്ങളില്‍ മികവുറ്റ വലിയ സമൂഹമാണ് പ്രവാസ ലോകത്തുള്ളത്.
                                                                 ഒരു നാടിന്റെ പുരോഗതി എന്നുപറയുന്നത് ആ നാട്ടിലെ ജനങ്ങളുടെ പുരോഗതിയാണ്. ആ നിലക്ക് തൊഴില്‍ തേടിയും മറ്റും പ്രവാസികള്‍ ആയി ജീവിക്കുന്നവര്‍ തങ്ങളുടെ  ജനിച്ച നാട്ടിലെ മുഖ്യധാരാ പരിപാടികളില്‍ നിന്നും മാറി നില്‍ക്കേണ്ടവരല്ലാ , ഒഴിച്ച് നിര്‍ത്തേണ്ടവരുമല്ല . അഭ്യസ്ഥവിദ്യരും , സാങ്കേതിക മികവുകള്‍ കൈവരിച്ചവരുമായ പ്രവാസി സമൂഹം ഒരു നാടിന്റെ അഭിമാനമാണ്. അവരും നാട്ടിലുള്ളവരേപ്പോലെതന്നെ എല്ലാ മേഖലകളിലും പരിഗണിക്കപ്പെടേണ്ടവരാണ്.
                                                             എല്ലാ വര്‍ഷവും ജനുവരി 9ന് ദേശീയ പ്രവാസി ദിനമായി ആചരിക്കുന്നു. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ ഉണ്ട്. അവരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും വിവിധ പരിപാടികള്‍ ആവീഷ്കാരിച്ച് നടപ്പിലാക്കുന്നുണ്ട് . എങ്കിലും , വിവിധ കാരണങ്ങളാല്‍ വിദേശത്തു നിന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരുടെ പുനരധിവാസവും ക്ഷേമവും സുഗമമാക്കാന്‍ കുറച്ചുകൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചും നേതൃത്വം നല്‍കിയും നേടിയ തൊഴില്‍ വൈദഗ്ദ്യവും, പ്രൊഫഷണലിസവും നമ്മുടെ നാടിനു വേണ്ടി ഉപയോഗപ്പെടുത്താന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിയിരിക്കുന്നു.
                                                        എല്ലാ പ്രവാസികള്‍ക്കും പ്രവാസി ദിനത്തിന്റെ മംഗളങ്ങള്‍ ആശംസിക്കുന്നു . ജനുവരി 10 ആണ് അന്തര്‍ദേശീയ പ്രവാസി ദിനം .

ഡിസംബര്‍ 2. ലോക കംമ്പ്യൂട്ടര്‍ സാക്ഷരതാ ദിനം .

വിവരങ്ങള്‍ സൂക്ഷിച്ചു വയ്ക്കുവാനും സംസ്കരിച്ചു വയ്ക്കുവാനും ആവശ്യമുള്ള സമയത്ത് അവതരിപ്പിക്കുവാനും കഴിയുന്ന ഒരു വൈദ്യുത ഉപകരണമാണ് കംമ്പ്യൂട്ടര്‍ എന്ന് എല്ലാവര്‍ക്കും അറിയാം. സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ദ്ധിച്ചു വരികയാണ്. വിവരങ്ങളെല്ലാം കൈവിരല്‍ തുമ്പില്‍ ഒതുങ്ങുന്ന അവസ്ഥ. ഈ വിവരങ്ങളെ സാധാരണക്കാരില്‍ എത്തിക്കുക എന്നതാണ് ലോക കംമ്പ്യൂട്ടര്‍ സാക്ഷരതാ ദിനം ആചരണം കൊണ്ട് ഉദ്ദേശിക്കുന്നത് . സാങ്കേതിക വിദ്യ അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സാധാരണക്കാരില്‍ അറിവുകള്‍ എത്രയും വേഗം എത്തിക്കുകയും അതുവഴി പ്രായോഗികമായി സാധാരണക്കാരും നടപ്പിലാക്കുകയും ചെയ്യുമ്പോഴേ ഈ ദിനാചരണത്തിന്റെ ഫലം ലഭിച്ചുവെന്ന് പറയുവാന്‍ സാധിക്കുകയുള്ളു. സാങ്കേതിക വിപ്ലവം ശക്തിയായി സാധാരണക്കാരില്‍ എത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇന്‍റര്‍നെറ്റിന്റെ സഹായത്തോടെ പ്രായോഗിക ജീവിതത്തില്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യുവാനും അതോടൊപ്പം ജീവിതം സന്തോഷപ്രദമാക്കുവാനും കംമ്പ്യൂട്ടര്‍ സാക്ഷരത കൊണ്ട് സാധിക്കുന്നു . എല്ലാവര്‍ക്കും കംമ്പ്യൂട്ടര്‍ സാക്ഷരതാ ദിനത്തിന്റെ ആശംസകള്‍ നേരുന്നു .