.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2021, ഫെബ്രുവരി 15, തിങ്കളാഴ്‌ച

തൊപ്പിക്കിളി - ക്ഷണിക്കാതെ വന്ന അതിഥി




 




ക്ഷണിക്കാതെ വന്ന അതിഥി. തൊപ്പിക്കിളി!.

 തിരുമുടിക്കുന്ന് പള്ളിയിലെ തിരുനാൾ ദിവസം ക്ഷണിക്കാതെ വീട്ടിൽ കയറിവന്ന അതിഥിയെ കണ്ടപ്പോൾ തെല്ലൊന്ന് അമ്പരന്നു. ടി.വി.യിൽ ന്യൂസ് കണ്ടു കൊണ്ടിരിക്കുമ്പോൾ ജനൽച്ചില്ലിൽ വന്നിരുന്നാണ് സാന്നിദ്ധ്യം അറിയിച്ചത്. തൊപ്പിക്കിളി!. തൊട്ടടുത്തിരിക്കുന്ന അക്വേറിയത്തിലെ മീനുകളെ കാണാൻ വന്നതായിരിക്കുമൊ? ഡൽഹിയിൽ കർഷക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നത് ടി.വി.യിൽ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അതിഥിയുടെ വരവ്. എന്തായാലും കണ്ടപ്പോൾ നല്ല ഭംഗി തോന്നി. ഭക്ഷണമായി അരിമണികൾ കൊടുത്തെങ്കിലും അടുത്തു വരാൻ കൂട്ടാക്കുന്നില്ല. പരിസരം നോക്കിയപ്പോൾ അതാ അടുത്തുള്ള ചെടിയുടെ ഇലകളുടേയും കൊമ്പുകളുടേയും ഇടയിലായി തൊപ്പിക്കിളികളുടെ കൂട്. വളരെ കൗതുകവും ഒപ്പം അത്ഭുതവും തോന്നി. എത്ര മനോഹരമായി, സുരക്ഷിതമായിട്ടാണ് കൂടൊരുക്കിയിരിക്കുന്നത്.! പച്ചിലക്കമ്പുകളും ഉണങ്ങിയ പുല്ലും ഒക്കെ കൊണ്ടുവന്ന് ഇണക്കിളികള്‍ കൂടൊരുക്കിയിരിക്കുന്നു. ദിവസന്തോറും എൻ്റെ നീരീക്ഷണവും തുടങ്ങി.
 പിന്നീട് മുട്ടയിട്ട്, അടയിരുന്ന്, കുഞ്ഞുങ്ങളുണ്ടായി. അവ പറക്കമുറ്റാറാകുമ്പോഴേക്ക് മാസം രണ്ട് പിന്നിടും. 'റെഡ് വൈസ്‌ക്കെര്‍ഡ് ബേര്‍ഡ്' എന്നാണ് തൊപ്പിക്കിളികളുടെ ശാസ്ത്രീയ നാമം. 6-7 ഇഞ്ചു വലിപ്പം, ദേഹത്തിന്റെ മുകൾഭാഗമെല്ലാം കടും തവിട്ടു നിറം, അടിഭാഗം വെള്ള, തലയിൽ കറുത്ത ഒരു ശിഖ, കവിളിൽ കണ്ണിനു തൊട്ടു താഴെ ഒരു ചുവന്ന പൊട്ടും അതിനു താഴെ ഒരു വെളുത്ത പൊട്ടും. കഴുത്തിനു താഴെ മാറിനു കുറുകെ മാല പോലെ തവിട്ടു നിറം. വളർച്ചയെത്താത്ത കുഞ്ഞുങ്ങൾക്ക് കവിളിലെ ചുവന്ന പൊട്ടു കാണാറില്ല. മറ്റു ബുൾബുളുകളെ പോലെ തന്നെ കേൾക്കാൻ ഇമ്പമുള്ള പലതരം ശബ്ദങ്ങൾ‍ പുറപ്പെടുവിക്കാറുണ്ട്.
ഇണകളായും ചെറു കൂട്ടങ്ങളായും കാണപ്പെടുന്നു. പഴങ്ങളും ചെറുകീടങ്ങളും ആഹാരം. രാക്കിളിയെന്നും ചിലർ വിളിക്കാറുണ്ട്.
എല്ലാ ദിവസവും, ചെടിയുടെ കൊമ്പുകൾക്കും ഇലകൾക്കുമിടയിലായി ഉണ്ടാക്കിയിരിക്കുന്ന കൂട്ടിൽ പോയി നോക്കും. രണ്ടു മുട്ടകൾ വിരിയാനായി തളളക്കിളി അടയിരിക്കുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം ആ മുട്ടകൾ വിരിഞ്ഞു. രണ്ടു കുഞ്ഞു കിളികൾ. നാലഞ്ചു ദിവസത്തിനുശേഷം എൻ്റെ ശല്യം സഹിക്കാതെയാവണം അവർ കൂടുപേക്ഷിച്ച് പോയ്ക്കളഞ്ഞു. എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു.






2021, ജനുവരി 22, വെള്ളിയാഴ്‌ച

പുളിയനം പൗലോസ് - അഭിനയ രംഗത്തെ റിയലിസ്റ്റിക് നടൻ








 പുളിയനം പൗലോസ് അഭിനയം അനുഭവിക്കുന്ന നടൻ


 കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം, സാംസ്കാരിക വകുപ്പിൻ്റെ കീഴിലുള്ള നരേന്ദ്രപ്രസാദ് നാടക പഠന കേന്ദ്രത്തിൻ്റെ അഭിനയ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള പുളിയനം പൗലോസിനെ അമ്പലപ്പുഴ ആർട്ടിസ്റ്റ് കേശവൻ ഫൗണ്ടേഷൻ ആദരിക്കുന്നു. 2021ഫെബ്രുവരി10ന് ശ്രീ സി. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന യോഗം പൊതുമരാമത്ത്- രജിസ്ട്രേഷൻ മന്ത്രി ശ്രീ ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ശ്രീ പി. തിലോത്തമൻ തുടങ്ങി രാഷട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. മലയാള നാടക രംഗത്തെ റിയലിസ്റ്റിക് നടന്മാരിൽ പ്രമുഖനാണ് ശ്രീ പുളിയനം പൗലോസ്. നടൻ, സംവിധായകൻ, നാടകകൃത്ത്, സംഘാടകൻ തുടങ്ങി അരങ്ങത്തും അണിയറയിലും നാടകത്തെ ഹൃദയത്തോട് ചേർത്തുപിടിച്ച പുളിയനം പൗലോസ്, അങ്കമാലി പൗർണ്ണമി എന്നപേരിൽ രൂപംകൊടുത്ത നാടകട്രൂപ്പിലൂടെയാണ് പ്രൊഫഷണൽ നാടക രംഗത്തേക്ക് വരുന്നത്. ശരറാന്തൽ, അഭിമുഖം, അരക്കില്ലം, തീർത്ഥാടനം, കൊടിമരം, കോവിലകം, ചിത്തിരത്തോണി, വരം, ദേവതാരു, ടൂറിസ്റ്റ് ഹോം, ഏകലവ്യൻ, സൂര്യദേശം, വഴിവിളക്ക്, മണിക്കിരീടം, എന്നീ നാടകങ്ങൾ പൗർണ്ണമിയിലൂടെ അദ്ദേഹം അവതരിപ്പിച്ചു..

ശരറാന്തലിലെ ഡോ. ജയന്‍, ഏകലവ്യനിലെ ദ്രോണാചാര്യര്‍, കൊടിമരത്തിലെ സുല്‍ത്താന്‍, മണിക്കിരീടത്തിലെ ആനക്കാരന്‍ എന്നിവയാണ് ശ്രദ്ധേയമായ വേഷങ്ങള്‍. കൊടിമരം മുതല്‍ പൗര്‍ണ്ണമിയുടെ എല്ലാ നാടകങ്ങളും സംവിധാനം ചെയ്തത് ശ്രീ പൗലോസാണ്. പൊന്‍കുന്നം വര്‍ക്കി, എ.എന്‍ ഗണേഷ്, ശ്രീമൂലനഗരം മോഹന്‍, അഡ്വ. മണിലാല്‍, ബാബു പള്ളാശ്ശേരി, ജോണ്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവരുടെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വര്‍ഗ്ഗീസ് കാട്ടിപറമ്പന്‍, എന്‍.എഫ്.വര്‍ഗ്ഗീസ്, എം.കെ. വാര്യര്‍, ടി.എം.അബ്രഹാം, ജി.എ.ജോസ്, ജോര്‍ജ്ജ് വട്ടോലി, ജോസ് അമ്പൂക്കന്‍, കാഞ്ഞൂര്‍ മത്തായി തുടങ്ങിയവരുമായി വേദി പങ്കിട്ടിട്ടുണ്ട്.

അങ്കമാലി പൗര്‍ണ്ണമിയുടെ കൊടിമരം നാടകത്തില്‍ Iam David perera, പെരേര സായിപ്പിന്‍റെ കൊച്ചുമോന്‍ എന്ന് ഔസേപ്പന്‍ പറയുന്ന ഡയലോഗ് ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. 
 സിനിമ - സീരിയൽ രംഗത്തും അഭിനയിച്ചുകൊണ്ടിരിക്കുന്നു. ബ്ലെസി സംവിധാനംചെയ്ത കാഴ്ച, ലാൽ ജോസിൻ്റെ വെളിപാടിൻ്റെ പുസ്തകം, തട്ടുംപുറത്ത് അച്ചുതൻ, സത്യൻ അന്തിക്കാടിൻ്റെ വിനോദയാത്ര തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയ രംഗത്ത് നാൽപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ട പുളിയനം പൗലോസ്, വിശ്രമമില്ലാതെ  തുടരുകയാണ്. ഭാര്യ സുശീല. മക്കൾ സുമി, സുധി, സുജി.

2021, ജനുവരി 21, വ്യാഴാഴ്‌ച

തുമ്പൂർമുഴിയുടെ മനോഹാരിത








 തുമ്പൂർമുഴി ജലസേചന പദ്ധതി സന്ദർശനം.


തുമ്പൂർമുഴിയുടെ മനോഹാരിത നിരവധി വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലാണ് തുമ്പൂർമുഴി ഗ്രാമം. ചാലക്കുടി ജലസേചനപദ്ധതിയുടെ ഭാഗമായി ചാലക്കുടി പുഴയിൽ ചാലക്കുടിക്കും അതിരപ്പള്ളിയ്ക്കും ഇടയിൽ തുമ്പൂർമുഴി എന്ന ഗ്രാമത്തിൽ നിർമ്മിച്ചിരിക്കുന്ന തടയണയാണ് ഈ ഗ്രാമത്തിന്റെ പ്രധാന ആകർഷണകേന്ദ്രം. കനാൽ വഴിയുള്ള ജനസേചനപദ്ധതിക്കായി 1949 ൽ നിർമ്മാണം തുടങ്ങി 1959 പണിതീർത്തു. തുമ്പൂർമുഴിയെ ഏഴാറ്റുമുഖവുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. വിനോദസഞ്ചാരികൾക്ക് തുമ്പൂർമുഴിയിൽ നിന്ന് തൂക്കുപാലം വഴി ഏഴാറ്റുമുഖവും സന്ദർശിക്കാം.


തുമ്പൂർമുഴി തടയണയോട് ചേർന്ന് ഒരു പൂന്തോട്ടവും കുട്ടികൾക്കായി കളിസ്ഥലവും ഉണ്ട്. ശലഭങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് യോജിച്ചതാണ് ഈ പ്രദേശം. അതിനാൽ തന്നെ ഇവിടെ ധാരാളം ശലഭങ്ങളെ കാണുവാൻ സാധിക്കും. ശലഭങ്ങളുടെ പടം പിടിക്കാൻ താല്പര്യപ്പെടുന്നവരും ഇവിടെ സന്ദർശിക്കാറുണ്ട്.

2021, ജനുവരി 16, ശനിയാഴ്‌ച

ചാനൽ ചർച്ച


                               ചാനൽ ചർച്ച

കേരളത്തിലെ ചാനൽ ചർച്ചകളിൽ സ്ഥിരം കാണുന്ന സംഭവം. (ഫേസ്ബുക്ക് പോസ്റ്റിനോട് കടപ്പാട്)

 ടീച്ചർ ക്ലാസ് തുടർന്നുകൊണ്ടിരിക്കുകയാണ്: ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ചില സാധനങ്ങളുടെ ഇംഗ്ലീഷ് വാക്കുകളെക്കുറിച്ചാണ്.

ടീച്ചര്‍ :- കുട്ടി പറയൂ ; മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണ് ??'

കുട്ടി: ഈ വിഷയം ഇന്ന് പഠിപ്പിക്കുമെന്ന് ടീച്ചർ ഇന്നലെ പറഞ്ഞില്ല.  മാത്രമല്ലാ, ഇതേ കാര്യം ടീച്ചർ പല പ്രാവശ്യം ക്ലാസ്സെടുത്തിട്ടുള്ളതാണ്. വിഷയ ദാരിദ്യം ഉള്ളതുകൊണ്ടാണോ ഒരേ കാര്യം വീണ്ടും വീണ്ടും എടുക്കുന്നത്. സാരമില്ലാ, എങ്കിലും ഞാൻ ഉത്തരം പറയുകയാണ് .
ടീച്ചര്‍ എന്നോട് ചോദിച്ചത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. അതിന് എനിക്ക്  ഉത്തരം പറയാന്‍ കുറച്ച് സമയം തരണം.

ടീച്ചര്‍ :- പറയൂ.. മറ്റെല്ലാ കുട്ടികള്‍ക്കും ഒരു മിനിട്ട് സമയമാണ് കൊടുത്തത്, കുട്ടിക്കും അത്രയും സമയം തരാം'.

കുട്ടി :-  പിന്നെ,  ടീച്ചര്‍  ഒരുകാര്യം.. ഞാന്‍ പറയുമ്പോള്‍, ടീച്ചർ ഇടയ്ക്ക് കയറി തടസ്സപ്പെടുത്തരുത്'.

  ടീച്ചര്‍ :- ഇല്ല, കുട്ടി ഉത്തരം പറയൂ.. മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണ് ???'

കുട്ടി :- ശരി..ശരി.. പറയാം.. അതിന് മുന്‍പ് എന്‍റെ രണ്ട് സുഹൃത്തുക്കള്‍ പറഞ്ഞ കാര്യങ്ങളേക്കുറിച്ച്  ഒരു വാക്ക് പറഞ്ഞുകൊളളട്ടെ,  ആഫ്രിക്കന്‍ കാടുകളില്‍ കാണപ്പെടുന്ന ഒരു വൃക്ഷമാണ് ചക്ക ഉണ്ടാകുന്ന മരം.. അതവിടെ വളരാനുളള സാഹചര്യം എന്താണെന്ന് നമുക്ക്  നോക്കാം.. അതുപോലെ.....'

ടീച്ചര്‍ :- കുട്ടീ, സമയം കളയാതെ ഉത്തരം  അറിയാമെങ്കില്‍ പറയൂ'.

കുട്ടി :- ടീച്ചർ,‍ ഇടയ്ക്ക് കയറി തടസ്സപ്പെടുത്തല്ലേ.. ടീച്ചര്‍ ചോദിച്ച ചോദ്യത്തിന്‍റെ ഉത്തരത്തിലേക്കാണ് ഞാന്‍  വരുന്നത്, അതു  കേള്‍ക്കാനുളള സഹിഷ്ണുത ടീച്ചർ കാണിയ്ക്കണം. 

ടീച്ചര്‍ :- എങ്കില്‍  വേഗം പറയൂ....

കുട്ടി :- ഞാൻ അതിലേക്ക് തന്നെയാണ് വരുന്നത്..  എന്താണ് തേങ്ങ?? കേരളത്തിന്‍റെ കല്പവൃക്ഷ ഫലമല്ലേ ??? തേങ്ങയില്ലാതെ നമുക്ക് ചക്ക പാകം ചെയ്ത് കഴിക്കാന്‍ പറ്റുമോ ??  ടീച്ചര്‍ മറ്റ് രണ്ട് കുട്ടികളോടും ചോദിച്ചപ്പോള്‍ അവരെന്താണ് പറഞ്ഞത് ???

ടീച്ചര്‍ :- കുട്ടി.. ഞാന്‍ മറ്റ് രണ്ടു  പേരോടും ചക്കയുടെയും തേങ്ങയുടെയും ഇംഗ്ലീഷ് വാക്കുകൾ ആണ് ചോദിച്ചത്. അവരിലൊരാൾ jackfruit എന്നും മറ്റെയാൾ coconut എന്നും ഉത്തരം പറയുകയുണ്ടായി, അതിന്  ശേഷമാണ്  താങ്കളോട്  ചോദിച്ചത് മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണെന്ന്. താങ്കള്‍ക്ക് അതിനുളള ഉത്തരം അറിയാമെങ്കില്‍ പറയൂ.. എനിക്ക്  മറ്റ് കുട്ടികളോടും ‍ ചോദിക്കാനുളളതാണ്..

കുട്ടി :-  ഇതാണ് ഞാന്‍ പറഞ്ഞത്.. ടീച്ചര്‍ക്ക് ഇക്കാര്യത്തിൽ ഒരു അജണ്ട ഉണ്ടെന്ന്. ടീച്ചര്‍ ഉദ്ദേശിക്കുന്ന ഉത്തരം എന്നില്‍ നിന്ന് കിട്ടണം എന്ന്  വാശി പിടിക്കരുത്. ടീച്ചർ ആഗ്രഹിക്കുന്ന ഉത്തരം പറയാനല്ല ഞാൻ ഇവിടെ വന്നിരിക്കുന്നത് .

ടീച്ചർ: ശരി. താങ്കൾ ഉത്തരം പറയൂ. മാങ്ങയുടെ ഇഗ്ലീഷ് വാക്ക് എന്താണ്.?

കുട്ടി: മാങ്ങ എന്നത് മാവിൻ്റെ ഫലമാണല്ലോ? ഇത് ആർക്കാണ് അറിഞ്ഞുകൂടാത്തത്? പിന്നെ, ടീച്ചർ എന്തുകൊണ്ടാണ് ഈ ചോദ്യം എന്നോട് മാത്രം ചോദിച്ചത് എന്ന് എല്ലാവർക്കും അറിയാം. പ്രേക്ഷകർ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ.

ടീച്ചർ: ഉത്തരം പറയുന്നില്ലെങ്കിൽ താങ്കൾക്ക് അറിയില്ല എന്ന് കരുതട്ടെ!

കുട്ടി: ഇതാണ് ഞാൻ പറഞ്ഞത്. ടീച്ചർക്ക് ഒരു അജണ്ടയുണ്ടെന്ന്. ഈ ചോദ്യം ടീച്ചർ എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്ന് എല്ലാവർക്കുമറിയാം. കേരളത്തിലുള്ളവർ അരിയാഹാരമാണ് കഴിക്കുന്നത്.

ടീച്ചർ: അരിയാഹാരമല്ല കഴിക്കുന്നത് എന്ന് ഞാൻ പറഞ്ഞില്ലല്ലോ. അറിയാമെങ്കിൽ പറയൂ. മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണ്?

കുട്ടി: എത്രയെത്ര സാധനങ്ങളാണ് നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്നത്? എന്നിട്ട് എന്തുകൊണ്ട് മാങ്ങയുടെ മാത്രം ഇംഗ്ലീഷ് വാക്ക് എന്നോട് ചോദിക്കുന്നു. ഈ അടവ് എൻ്റെ അടുത്ത് എടുക്കാമെന്ന് വിചാരിക്കരുത്. ഇതിലപ്പുറം കണ്ടവരാണ് ഞങ്ങൾ! തീയ്യിൽ കുരുത്തത് വെയിലത്ത് വാടുകയില്ല. എത്ര മധുരമുള്ളതാണ് മാങ്ങ ? എത്ര പോഷകഗുണമുള്ളതാണ്.? ഈ നാട്ടിലെ സാധാരണക്കാരൻ്റേയും പാവപ്പെട്ടവൻ്റേയും ഭക്ഷണ പദാർത്ഥമാണ് മാങ്ങ. ഇതൊന്നും അറിയാത്തതല്ലല്ലോ ടീച്ചർക്ക്. ടീച്ചർ മനപ്പൂർവ്വം ചർച്ച വഴിതിരിച്ച് വിടുകയാണ്.

ടീച്ചർ: അപ്പോഴും മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് അറിയില്ലായെന്ന് സമ്മതിക്കില്ല??

കുട്ടി: ഇവിടെ സമ്മതത്തിൻ്റേയും വിസമ്മതത്തിൻ്റേയും പ്രശ്നമൊന്നുമില്ല. മാങ്ങയുടെ മധുരം അറിയണമെങ്കിൽ പാവപ്പെട്ടവനോട് ചോദിക്കണം. എ. സി. മുറിയിലിരുന്ന് ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് അത് മനസ്സിലാവില്ല. ഇങ്ങനെയെങ്കിൽ ക്ലാസ് ഉപേക്ഷിക്കേണ്ടിവരും.

ടീച്ചർ: അവസാനമായി ഒന്നുകൂടി ചോദിക്കട്ടെ, മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണ്?......
 

2020, ഡിസംബർ 24, വ്യാഴാഴ്‌ച

കോവിഡ് കാലത്തെ (2020ലെ ) ക്രിസ്മസും പുതുവത്സര ആഘോഷവും





 ക്രിസ്മസും പുതുവത്സര ആഘോഷവും

' അല്ലിപ്പാതിര നേരത്ത് പുല്ലിൻമേലൊരു പൊന്നുണ്ണി
അല്ലേലുയ്യാ പാടാം, ആനന്ദം കൊണ്ടാടാം
കട്ടലില്ലാ, മെത്തയില്ലാ ദേശീയാരേ
വെറുമൊരു പൊട്ട വൈക്കോലിന്മേൽ നിദ്ര, ഹല്ലേലുയ്യ."

 ഇത് 1960 കളിൽ ക്രിസ്മസിൻ്റെ തലേന്നാൾ ഉണ്ണീശോയേയും കൊണ്ട് കരോൾകാർ വീട്ടിൽ വരുമ്പോൾ പാടുന്ന ഗാനം. കാലം മാറി. കരോൾ ഗാനങ്ങളും കാലോചിതമായി മാറി. കോവിഡ് കാരണം 2020ൽ കരോൾ ഇല്ല. എല്ലാം നല്ലതിന് എന്ന് സമാധാനിക്കാം!.

വീണ്ടും ഒരിക്കല്‍കൂടി ക്രിസ്തുമസ്സും പുതുവത്സര ദിനവും വന്നെത്തുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശം മാനവരാശിക്ക് നല്‍കികൊണ്ട് ഒരു ക്രിസ്തുമസ് കൂടി എത്തിചേരുന്നു. ലോക നന്മക്കായി ദൈവ പുത്രനായ യേശു ഒരു പുല്‍ക്കൂട്ടില്‍ ജനിക്കുന്നു. മനുഷ്യ വര്‍ഗ്ഗത്തിന്റെ മുഴുവന്‍ രക്ഷക്കായി ദൈവം, താന്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം, തന്റെ കരുണയിലും സ്നേഹത്തിലും സ്വന്തം പുത്രനെ ലോകത്തിലേക്ക് അയക്കുന്ന സുദിനം. അതാണ് ക്രിസ്തുമസ്സ്. ക്രിസ്തുവിന്റെ സാന്നിധ്യം ഇന്നും എല്ലായിടത്തും ഉണ്ട് എന്ന യാഥാര്‍ത്ഥ്യം നാം അംഗീകരിക്കുന്നതുകൊണ്ടാണ് ക്രിസ്തുമസ്സ് ഇന്നും എക്കാലവും ആഘോഷിക്കപ്പെടുന്നത്. ലാളിത്യത്തിന്റെ, എളിമയുടെ തിരുനാള്‍ ആണ് ക്രിസ്തുമസ്. ദൈവപുത്രന്‍ പുല്‍ക്കൂട്ടില്‍ ജനിക്കുന്നു എന്നത് അതാണ് സൂചിപ്പിക്കുന്നത്. പക്ഷെ, ഭൗതിക കാരൃങ്ങളുമായി ബന്ധപ്പെടുത്തി ക്രൈസ്തവ വിശ്വാസത്തെ നമ്മില്‍ പലരും കാണുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാലിതൊഴുത്തില്‍ പിറന്ന യേശുവിനെ മനുഷ്യകുലത്തിന്റെ രക്ഷകനായി നാം അംഗീകരിച്ചിരുന്നെങ്കില്‍ ഈ  ഭൗതിക നേട്ടങ്ങളുടെ പുറകെ ഞാനടക്കം ഓടുമായിരുന്നോ?. ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി ദൈവവിശ്വാസത്തെ ഉപയോഗിക്കുമായിരുന്നോ?. വ്യക്തിഗതമായ നേട്ടങ്ങള്‍ക്കു വേണ്ടി വിശ്വാസത്തെ പരിഗണിക്കുന്ന സംസ്കാരത്തിലേക്ക് നാം മാറിക്കൊണ്ടിരിക്കുന്നു. നാം ലൗകീകതയുടെ, ആഡംബരങ്ങളുടെ ലോകത്തേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്‍റെ അര്‍ത്ഥശൂന്യത മനസ്സിലാക്കണം. കമ്പോള  സംസ്ക്കാരത്തിന്‍റെ കരാളഹസ്തങ്ങളില്‍പ്പെട്ട് വ്യക്തികളും സമൂഹവും മതങ്ങള്‍പോലും ഇന്ന് ആഡംബരത്തിലേക്ക്, ധാരാളിത്തത്തിലേക്ക് നയിക്കപ്പെടുകയാണ്.  ഇവിടെയാണ് ക്രിസ്തുമസ് പ്രസക്തമാകുന്നതും ക്രിസ്തുമസ്സിന്‍റെ സന്ദേശം നമ്മുടെ ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടതും.

ക്രിസ്മസ് കാത്തിരുപ്പിൻ്റെ തിരുനാൾ കൂടിയാണ്. അസംഭവ്യമായത് സംഭവിക്കുന്ന ദിനം. എല്ലാം ഹൃദയത്തിൽ സംഗ്രഹിക്കാൻ പഠിപ്പിക്കുന്ന തിരുനാൾ. മൗനത്തിൻ്റെ ശക്തി മനസ്സിലാക്കി തരുന്നതും ഭയപ്പെടാതെ സംഭവങ്ങളെ  നേരിടാൻ ധൈര്യം തരുന്നതുമായ തിരുനാൾ. യുക്തി കൊണ്ട് മാത്രമുള്ള അന്വേഷണങ്ങൾ ചിലപ്പോൾ തെറ്റായ നിഗമനങ്ങളിലേക്ക് നമ്മെ നയിച്ചെന്നു വരും. പ്രപഞ്ചത്തിൻ്റെ എല്ലാ പൊരുളുകളും മനുഷ്യബുദ്ധിയുടേയും യുക്തിയുടേയും അന്വേഷണ പരിധിയിൽ നിന്നെന്നു വരികയില്ല. എല്ലാം അറിയാമെന്ന് മനുഷ്യൻ വെറുതെ അഹങ്കരിക്കുമ്പോഴും ഒരു കൊച്ചു വൈറസിനെപോലും നിയന്ത്രിക്കാൻ മനുഷ്യൻ പാടുപെടുന്നു!

   ലോകത്തില്‍ വിവിധ കാലഗണനാ സമ്പ്രദായം നിലനില്‍ക്കുന്നുണ്ടെങ്കിലും ക്രിസ്തുവര്‍ഷത്തെ അടിസ്ഥാനപ്പെടുത്തിയാണ് കൂടുതല്‍ ആളുകള്‍ പുതുവത്സരം ആഘോഷിക്കുന്നത്. ജീവിതത്തിനു ഒരു അടുക്കും ചിട്ടയും ഉണ്ടാകുന്നതിന് കാലം അല്ലെങ്കില്‍ സമയം എന്ന സങ്കല്‍പ്പത്തിനു പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആഘോഷങ്ങള്‍ വേണ്ടതുതന്നെയാണ്. എന്നാല്‍, ഇക്കാലത്ത് ആഘോഷങ്ങള്‍ പ്രത്യേകിച്ച്, പുതുവത്സരാഘോഷം അതിരു വിടുന്നുണ്ടോ?. മത പാരമ്പരൃം വളരെയേറെയുള്ള, സംസ്ക്കാര സമ്പന്നരെന്ന് സ്വയം അഹങ്കരിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിക്കുന്ന നമ്മുടെ കേരളത്തില്‍ പോലും പുതുവത്സരാഘോഷത്തിന്റെ മറവില്‍ എത്രമാത്രം അനിഷ്ട സംഭവങ്ങളാണ് അരങ്ങേറുന്നത്.! എന്നാല്‍, പുതുവത്സരാരംഭത്തില്‍ പുതിയ നല്ല തീരുമാനങ്ങള്‍ എടുക്കുന്നവരും തങ്ങളിലുള്ള ദുഃശ്ശീലങ്ങളെ മാറ്റി പുതിയ മനുഷ്യരാകുന്നതിന് ശ്രമിക്കുന്നവരും ഉണ്ട്. ആയുസില്‍ നിന്ന് ഒരു വര്‍ഷം കൊഴിഞ്ഞു പോകുമ്പോള്‍ മരണത്തോട് ഒരു വര്‍ഷം അടുക്കുന്നു എന്നും നമുക്ക് ചിന്തിക്കാം. ഒരു കണക്കെടുപ്പിന്റെ ദിനം കൂടിയാകണം പുതുവര്‍ഷാരംഭ ദിനം. എന്ത് നേടി, എന്ത് നഷ്ടപ്പെട്ടു എന്ന് നമുക്ക് വിലയിരുത്താം. മരണത്തിലേക്കുള്ള യാത്രയില്‍ പിന്നിടുന്ന സൂചികാഫലകങ്ങളാണ് പുതുവത്സര ദിനങ്ങള്‍. അവിടെ നിന്ന് തിരിഞ്ഞു നോക്കി ചരിത്രം പഠിച്ചാല്‍ പുതിയ ചരിത്രം രചിക്കാം. ഈ ഭൂമിയിലെ ജീവിതത്തില്‍ ഒരു വര്‍ഷം കൂടി തികയ്ക്കാന്‍ ദൈവം ആയുസ്സും ആരോഗ്യവും തന്നതിനെ ഓര്‍ത്ത് നമുക്ക് ദൈവത്തിന് നന്ദി പറയാം. ആയുസ്സിന്റെ കണക്ക് പുസ്തകത്തില്‍ നിന്ന് ഒരു വര്‍ഷം കഴിഞ്ഞുപോയി എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇന്നലെകളിലെ നമ്മുടെ തെറ്റുകളെ തിരുത്തിക്കൊണ്ട്, നന്മകളെ പരിപോഷിപ്പിച്ചുകൊണ്ട്, വരാനിരിക്കുന്ന നാളെകളില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട്, ഇന്നുകളില്‍ നമുക്ക് ജീവിക്കാം.

    എല്ലാവര്‍ക്കും ക്രിസ്തുമസ്സിന്‍റേയും പുതുവത്സരത്തിന്‍റേയും ആശംസകള്‍ നേരുന്നു.


                    
' അല്ലിപ്പാതിര നേരത്ത് പുല്ലിൻമേലൊരു പൊന്നുണ്ണി
അല്ലേലുയ്യാ പാടാം, ആനന്ദം കൊണ്ടാടാം
കട്ടലില്ലാ, മെത്തയില്ലാ ദേശീയാരേ
വെറുമൊരു പൊട്ട വൈക്കോലിന്മേൽ നിദ്ര, ഹല്ലേലുയ്യ."

 ഇത് 1960 കളിൽ ക്രിസ്മസിൻ്റെ തലേന്നാൾ ഉണ്ണീശോയേയും കൊണ്ട് കരോൾകാർ വീട്ടിൽ വരുമ്പോൾ പാടുന്ന ഗാനം. കാലം മാറി. കരോൾ ഗാനങ്ങളും കാലോചിതമായി മാറി. കോവിഡ് കാരണം 2020ൽ കരോൾ ഇല്ല. എല്ലാം നല്ലതിന് എന്ന് സമാധാനിക്കാം!.

വീണ്ടും ഒരിക്കല്‍കൂടി ക്രിസ്തുമസ്സും പുതുവത്സര ദിനവും വന്നെത്തുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശം മാനവരാശിക്ക് നല്‍കികൊണ്ട് ഒരു ക്രിസ്തുമസ് കൂടി എത്തിചേരുന്നു. ലോക നന്മക്കായി ദൈവ പുത്രനായ യേശു ഒരു പുല്‍ക്കൂട്ടില്‍ ജനിക്കുന്നു. മനുഷ്യ വര്‍ഗ്ഗത്തിന്റെ മുഴുവന്‍ രക്ഷക്കായി ദൈവം, താന്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം, തന്റെ കരുണയിലും സ്നേഹത്തിലും സ്വന്തം പുത്രനെ ലോകത്തിലേക്ക് അയക്കുന്ന സുദിനം. അതാണ് ക്രിസ്തുമസ്സ്. ക്രിസ്തുവിന്റെ സാന്നിധ്യം ഇന്നും എല്ലായിടത്തും ഉണ്ട് എന്ന യാഥാര്‍ത്ഥ്യം നാം അംഗീകരിക്കുന്നതുകൊണ്ടാണ് ക്രിസ്തുമസ്സ് ഇന്നും എക്കാലവും ആഘോഷിക്കപ്പെടുന്നത്. ലാളിത്യത്തിന്റെ, എളിമയുടെ തിരുനാള്‍ ആണ് ക്രിസ്തുമസ്. ദൈവപുത്രന്‍ പുല്‍ക്കൂട്ടില്‍ ജനിക്കുന്നു എന്നത് അതാണ് സൂചിപ്പിക്കുന്നത്. പക്ഷെ, ഭൗതിക കാരൃങ്ങളുമായി ബന്ധപ്പെടുത്തി ക്രൈസ്തവ വിശ്വാസത്തെ നമ്മില്‍ പലരും കാണുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാലിതൊഴുത്തില്‍ പിറന്ന യേശുവിനെ മനുഷ്യകുലത്തിന്റെ രക്ഷകനായി നാം അംഗീകരിച്ചിരുന്നെങ്കില്‍ ഈ  ഭൗതിക നേട്ടങ്ങളുടെ പുറകെ ഞാനടക്കം ഓടുമായിരുന്നോ?. ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി ദൈവവിശ്വാസത്തെ ഉപയോഗിക്കുമായിരുന്നോ?. വ്യക്തിഗതമായ നേട്ടങ്ങള്‍ക്കു വേണ്ടി വിശ്വാസത്തെ പരിഗണിക്കുന്ന സംസ്കാരത്തിലേക്ക് നാം മാറിക്കൊണ്ടിരിക്കുന്നു. നാം ലൗകീകതയുടെ, ആഡംബരങ്ങളുടെ ലോകത്തേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്‍റെ അര്‍ത്ഥശൂന്യത മനസ്സിലാക്കണം. കമ്പോള  സംസ്ക്കാരത്തിന്‍റെ കരാളഹസ്തങ്ങളില്‍പ്പെട്ട് വ്യക്തികളും സമൂഹവും മതങ്ങള്‍പോലും ഇന്ന് ആഡംബരത്തിലേക്ക്, ധാരാളിത്തത്തിലേക്ക് നയിക്കപ്പെടുകയാണ്.  ഇവിടെയാണ് ക്രിസ്തുമസ് പ്രസക്തമാകുന്നതും ക്രിസ്തുമസ്സിന്‍റെ സന്ദേശം നമ്മുടെ ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടതും.

ക്രിസ്മസ് കാത്തിരുപ്പിൻ്റെ തിരുനാൾ കൂടിയാണ്. അസംഭവ്യമായത് സംഭവിക്കുന്ന ദിനം. എല്ലാം ഹൃദയത്തിൽ സംഗ്രഹിക്കാൻ പഠിപ്പിക്കുന്ന തിരുനാൾ. മൗനത്തിൻ്റെ ശക്തി മനസ്സിലാക്കി തരുന്നതും ഭയപ്പെടാതെ സംഭവങ്ങളെ  നേരിടാൻ ധൈര്യം തരുന്നതുമായ തിരുനാൾ. യുക്തി കൊണ്ട് മാത്രമുള്ള അന്വേഷണങ്ങൾ ചിലപ്പോൾ തെറ്റായ നിഗമനങ്ങളിലേക്ക് നമ്മെ നയിച്ചെന്നു വരും. പ്രപഞ്ചത്തിൻ്റെ എല്ലാ പൊരുളുകളും മനുഷ്യബുദ്ധിയുടേയും യുക്തിയുടേയും അന്വേഷണ പരിധിയിൽ നിന്നെന്നു വരികയില്ല. എല്ലാം അറിയാമെന്ന് മനുഷ്യൻ വെറുതെ അഹങ്കരിക്കുമ്പോഴും ഒരു കൊച്ചു വൈറസിനെപോലും നിയന്ത്രിക്കാൻ മനുഷ്യൻ പാടുപെടുന്നു!

   ലോകത്തില്‍ വിവിധ കാലഗണനാ സമ്പ്രദായം നിലനില്‍ക്കുന്നുണ്ടെങ്കിലും ക്രിസ്തുവര്‍ഷത്തെ അടിസ്ഥാനപ്പെടുത്തിയാണ് കൂടുതല്‍ ആളുകള്‍ പുതുവത്സരം ആഘോഷിക്കുന്നത്. ജീവിതത്തിനു ഒരു അടുക്കും ചിട്ടയും ഉണ്ടാകുന്നതിന് കാലം അല്ലെങ്കില്‍ സമയം എന്ന സങ്കല്‍പ്പത്തിനു പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആഘോഷങ്ങള്‍ വേണ്ടതുതന്നെയാണ്. എന്നാല്‍, ഇക്കാലത്ത് ആഘോഷങ്ങള്‍ പ്രത്യേകിച്ച്, പുതുവത്സരാഘോഷം അതിരു വിടുന്നുണ്ടോ?. മത പാരമ്പരൃം വളരെയേറെയുള്ള, സംസ്ക്കാര സമ്പന്നരെന്ന് സ്വയം അഹങ്കരിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിക്കുന്ന നമ്മുടെ കേരളത്തില്‍ പോലും പുതുവത്സരാഘോഷത്തിന്റെ മറവില്‍ എത്രമാത്രം അനിഷ്ട സംഭവങ്ങളാണ് അരങ്ങേറുന്നത്.! എന്നാല്‍, പുതുവത്സരാരംഭത്തില്‍ പുതിയ നല്ല തീരുമാനങ്ങള്‍ എടുക്കുന്നവരും തങ്ങളിലുള്ള ദുഃശ്ശീലങ്ങളെ മാറ്റി പുതിയ മനുഷ്യരാകുന്നതിന് ശ്രമിക്കുന്നവരും ഉണ്ട്. ആയുസില്‍ നിന്ന് ഒരു വര്‍ഷം കൊഴിഞ്ഞു പോകുമ്പോള്‍ മരണത്തോട് ഒരു വര്‍ഷം അടുക്കുന്നു എന്നും നമുക്ക് ചിന്തിക്കാം. ഒരു കണക്കെടുപ്പിന്റെ ദിനം കൂടിയാകണം പുതുവര്‍ഷാരംഭ ദിനം. എന്ത് നേടി, എന്ത് നഷ്ടപ്പെട്ടു എന്ന് നമുക്ക് വിലയിരുത്താം. മരണത്തിലേക്കുള്ള യാത്രയില്‍ പിന്നിടുന്ന സൂചികാഫലകങ്ങളാണ് പുതുവത്സര ദിനങ്ങള്‍. അവിടെ നിന്ന് തിരിഞ്ഞു നോക്കി ചരിത്രം പഠിച്ചാല്‍ പുതിയ ചരിത്രം രചിക്കാം. ഈ ഭൂമിയിലെ ജീവിതത്തില്‍ ഒരു വര്‍ഷം കൂടി തികയ്ക്കാന്‍ ദൈവം ആയുസ്സും ആരോഗ്യവും തന്നതിനെ ഓര്‍ത്ത് നമുക്ക് ദൈവത്തിന് നന്ദി പറയാം. ആയുസ്സിന്റെ കണക്ക് പുസ്തകത്തില്‍ നിന്ന് ഒരു വര്‍ഷം കഴിഞ്ഞുപോയി എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇന്നലെകളിലെ നമ്മുടെ തെറ്റുകളെ തിരുത്തിക്കൊണ്ട്, നന്മകളെ പരിപോഷിപ്പിച്ചുകൊണ്ട്, വരാനിരിക്കുന്ന നാളെകളില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട്, ഇന്നുകളില്‍ നമുക്ക് ജീവിക്കാം.

    എല്ലാവര്‍ക്കും ക്രിസ്തുമസ്സിന്‍റേയും പുതുവത്സരത്തിന്‍റേയും ആശംസകള്‍ നേരുന്നു.


                    

2020, നവംബർ 13, വെള്ളിയാഴ്‌ച

നവംബർ 14. നാടകാചാര്യൻ ശ്രീ എൻ.എൻ. പിള്ളയുടെ ചരമ ദിനം


 

നവംബർ 14. എൻ.എൻ.പിള്ളയുടെ ചരമദിനം

എൻ.എൻ. പിള്ളയെക്കുറിച്ച് ഓർക്കുമ്പോൾ 'ഗോഡ്ഫാദർ' എന്ന സിനിമയിൽ എൻ.എൻ.പിള്ള അവതരിപ്പിച്ച അഞ്ഞൂറാൻ എന്ന കഥാപാത്രത്തിൻ്റെ ഒരു ഡയലോഗാണ് ഓർമ്മ വരുന്നത്.
 "മറക്കണോ..? കഴിഞ്ഞതൊക്കെ ഞാന്‍ മറക്കണോ? എന്തൊക്കെയാടോ ഞാന്‍ മറക്കണ്ടേ? എന്റെ ലക്ഷ്മി... ഈ വീടിന്റെ മഹാലക്ഷ്മി. എന്റെ കണ്‍മുമ്പിലാ വെട്ട് കൊണ്ട് വീണത്. ഈ കൈകളില്‍ കിടന്നാ അവസാനം അവള്‍ പിടഞ്ഞു പിടഞ്ഞു മരിച്ചത്. അത് ഞാന്‍ മറക്കണോ? പിന്നെ ഞാന്‍ പതിനാലു കൊല്ലം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കരിങ്കല്ലുടച്ചത് മറക്കണോ? മറക്കണോ? മറക്കണോന്ന്. ഇതൊന്നും ഈ അഞ്ഞൂറാന്‍ മറക്കുകേലെടോ.. മറക്കുകേല.. ആ തള്ളേം മക്കളേം നശിപ്പിച്ചേ ഈ അഞ്ഞൂറാന്റെ ശവം ചാമ്പലാവൂ".

അഞ്ഞൂറാനും ആനപ്പാറ അച്ചമ്മയും തമ്മിലുള്ള കുടിപ്പകയുടെ കഥയാണ് 'ഗോഡ്ഫാദർ '.

  നാടകാചാര്യൻ ശ്രീ എൻ.എൻ.പിള്ള 1918 ൽ കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ചു. വില്ലേജ് ഓഫീസർ ആയിരുന്ന ഉള്ളീലക്കുപറമ്പിൽ  നാരായണപിള്ളയും തെക്കേതിൽ പാവക്കുട്ടിയമ്മയുമായിരുന്നു മാതാപിതാക്കൾ. അഛൻ്റെ സ്ഥലം മാറ്റം കാരണം കേരളത്തിലെ പല സ്ഥലങ്ങളിലായിരുന്നു സ്കൂൾ പഠനം. കോട്ടയം സി.എം.എസ്. കോളെജിൽ പഠിച്ചു. ഇൻ്റർമീഡിയറ്റ് പാസാകുന്നതിനും മുൻപ് ജോലിയന്വേഷിച്ച് മലയയിലേക്ക് പോയി. രണ്ടാം ലോകയുദ്ധകാലത്ത് ഐ.എൻ.എ യുടെ പ്രചാരണവിഭാഗത്തിൽ പ്രവർത്തിച്ചു. ആ സമയത്താണ് അദ്ദേഹം തൻ്റെ ആദ്യ നാടകമായ 'താന്തിയ തോപ്പി' എഴുതിയത്. 1945-ൽ നാട്ടിൽ തിരിച്ചെത്തി. രണ്ടു വർഷം കഴിഞ്ഞ് കുടുംബസമേതം മലയയിലേക്കു പോയി. മൂന്നരവർഷം കഴിഞ്ഞ് തിരിച്ചുവന്ന് കോട്ടയത്ത് ഒളശ്ശയിൽ താമസമാക്കി. 1952-ൽ വിശ്വകേരള കലാസമിതി എന്ന നാടകട്രൂപ്പ് സ്ഥാപിച്ചു. വിശ്വകേരളാ സമിതിയിലൂടെ തൻ്റെ നാടകങ്ങൾ അരങ്ങിലെത്തിക്കുകയും ചെയ്തു. ഭാര്യ ചിന്നമ്മയും നടിയായിരുന്നു. മക്കൾ - സുലോചന, രേണുക, വിജയരാഘവൻ. മകൻ വിജയരാഘവൻ നാടക-ചലച്ചിത്രനടനാണ്.  1995 നവംബർ 14-ന് എൻ.എൻ. പിള്ള അന്തരിച്ചു.

ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. 28 നാടകങ്ങളും 21 ഏകാങ്കനാടകങ്ങളും, രണ്ട് നാടക പഠനങ്ങളും എഴുതിയിട്ടുണ്ട്. കാപാലിക, ഈശ്വരൻ അറസ്റ്റിൽ, ക്രോസ്ബെൽറ്റ് തുടങ്ങിയ പ്രശസ്ത നാടകങ്ങൾ, നാടകദർപ്പണം, കർട്ടൻ എന്നീ പഠനഗ്രന്ഥങ്ങൾ. 'ഞാൻ' എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രേതലോകം എന്ന നാടകത്തിന് 1966-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. 1991ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഗോഡ്‌ഫാദർ എന്ന സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് നാടോടി എന്ന ചിത്രത്തിലും അഭിനയിച്ചു. അദ്ദേഹത്തിൻ്റെ സഹോദരി ഓമന നാടകങ്ങളിൽ അഭിനയിച്ചിരുന്നു.

സുപ്രസിദ്ധ നാടകമായ കാപാലിക സിനിമയാക്കിയപ്പോൾ അതിലെ എൻ. എൻ. പിള്ള എഴുതിയ ഗാനവും പ്രസിദ്ധമായി.
 'കപിലവസ്തുവിലെ കര്‍മ്മയോഗിയില്‍ പോലും
കാമദേവനെ കാണും...കാമിനീ കാപാലികേ
ഇടിമിന്നലില്‍ ഇന്ദ്രകാര്‍മുഖമാല്യം ചാര്‍ത്താന്‍
പഴുതേ മോഹിക്കും നിന്‍ മുഗ്ദ്ധഭാവനകളില്‍
അമൃതപയോധിയും ആകാശതടിനിയും...
പ്രമദ വനികയും പൊള്ളുന്ന മരുഭൂമിയും
കുളിര്‍ തെന്നലും കൊടുങ്കാറ്റും
ഒന്നായി കൂടിക്കുഴയും..
സത്യത്തിന്റെ വിശ്വരൂപം ഞാന്‍ കാണ്മൂ ...'.

 കാപാലിക പോലുള്ള നാടകങ്ങള്‍ തീര്‍ത്ത തീപ്പൊരികള്‍ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. സമൂഹത്തിലെ ജീര്‍ണ്ണതകളോടുള്ള പോരാട്ടം കൂടിയായിരുന്നു എന്‍.എന്‍ പിള്ളയുടെ നാടകങ്ങള്‍. മരണം വരെ നാടകത്തെ സ്നേഹിച്ച അതുല്യ പ്രതിഭയായിരുന്നു എന്‍.എന്‍ പിള്ള. അരങ്ങിലും പുറത്തും അടിയുറച്ച നിലപാടുകളിലൂടെ തന്‍റെ അഭിപ്രായങ്ങള്‍ തുറന്നു പറയാനും പിള്ള മടി കാണിച്ചില്ല. മലയാള നാടകവേദിയിലെ സമാനതകളില്ലാത്ത ഒറ്റയാനായിരുന്നു ശ്രീ എൻ.എൻ. പിള്ള.

' നില്‍ക്കാനൊരു തറ, പിന്നിലൊരു മറ, എന്റെയുള്ളില്‍ ഒരു നാടകം എന്റെ മുന്നില്‍ നിങ്ങളും' - ഉള്ളുനീറുന്ന നാടകക്കാലത്തെക്കുറിച്ച് എന്‍.എന്‍. പിള്ള ഒരിക്കൽ എഴുതി.

അതെ,  നാടകത്തിന് വേണ്ടി തൻ്റെ ജീവിതം സമർപ്പിച്ച നാടകാചാര്യൻ ശ്രീ എൻ.എൻ. പിള്ളയുടെ ഓർമ്മകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

2020, ഒക്‌ടോബർ 14, ബുധനാഴ്‌ച

ലോക വിദ്യാർത്ഥി ദിനം. ഒക്ടോബർ 15.

 ഒക്ടോബർ 15. ലോക വിദ്യാർത്ഥി ദിനം


എല്ലാ വർഷവും ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നു. 2010 മുതലാണ് ഐക്യരാഷ്ട്ര സഭ ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി അചരിച്ചു തുടങ്ങിയത്. ഇൻഡ്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാമിൻ്റെ ജന്മദിനമാണ് ഒക്ടോബർ 15. ഡോ. എ.പി.ജെ.അബ്ദുൾ കലാമിൻ്റെ വാക്കുകൾ ലോക വിദ്യാർത്ഥി ദിനത്തിൽ ഓർക്കുന്നത് ഉചിതമാണ്.


 " ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് ഒരു നല്ല വിദ്യാർത്ഥിയുടെ ലക്ഷണം. നമ്മുടെ കുട്ടികൾ ചോദിക്കട്ടെ ".


 " ഓരോ കുട്ടിയും വ്യത്യസ്തനാവാൻ ശ്രമിച്ചുകൊണ്ടിരിക്കും. എന്നാൽ ലോകരാവട്ടെ, അവരെ മറ്റുള്ളവരെപോലെ നന്നാക്കിയാലേ അടങ്ങൂ എന്ന് ശഠിക്കുന്നു". 


" നാം ഇന്നത്തേക്ക് കുറച്ച് ത്യാഗങ്ങൾ സഹിച്ചാലേ നമ്മുടെ കുട്ടികൾക്ക് നല്ലൊരു നാളെയെ നൽകാനാവൂ."


 സ്വപ്നങ്ങൾ യാഥാർത്ഥ്യമാകണമെങ്കിൽ ആദ്യം സ്വപ്നങ്ങൾ കാണുക."


" കഷ്ടപ്പാടുകൾ ആവശ്യമാണ്. എങ്കിലേ നേട്ടങ്ങൾ ആസ്വദിക്കാനാവൂ."


പ്രൈമറി ക്ലാസുകളിൽ പഠിച്ച ഒരു കവിത ഓർമ്മ വരുന്നു.


"പഠിക്കണം നാം ഓരോന്നും

ബാല്യം തൊട്ടു നിരന്തരം

പഠിത്തം മതിയാക്കിടാം

പ്രാണൻ മേനി വിടുന്ന നാൾ "'


അറിവ് എന്നുള്ളത് ജീവിതത്തിലെ പ്രധാന ഘടകം തന്നെയാണ്. ജീവിത അവസാനം വരെ പഠനം തുടരണം.


വൈജ്ഞാനിക വികസനം അനുഭവങ്ങളിലൂടേയും അന്വേഷണങ്ങളിലൂടെയുമാണ് നടക്കുന്നതെന്നും ചുറ്റുപാടിൽ നിന്നും ലഭിക്കുന്ന അനുഭവങ്ങളെ മുൻ അനുഭവങ്ങളുമായി ചേർത്ത് പുതിയ അറിവുകളും ധാരണകളും നിർമ്മിക്കുന്ന പ്രക്രിയയാണ് പഠനമെന്നും ഒരു നിർവ്വചനമുണ്ട്.


അന്യൻ്റെ അറിവിൽ നിന്നല്ല, ആത്മബോധത്തിൽ നിന്നുവേണം നമ്മുടെ മുന്നോട്ടുള്ള ചുവട് വയ്പ്. അതിനേക്കാളുപരി അനുഭവങ്ങളെ നാം വിശ്വസിക്കണം. വിദ്യാഭ്യാസം വിജ്ഞാനം നൽകണമെന്നില്ല. വിവരം വിവേകത്തിന് വഴിതെളിക്കണം. ഇല്ലെങ്കിൽ ചുറ്റുപാട്ടം നിന്ന് നമുക്ക് ലഭിക്കുന്ന വിവരങ്ങൾക്കനുസരിച്ച് ആലോചനയില്ലാതെ അബദ്ധങ്ങളിൽ പെട്ടുപോകാൻ സാദ്ധ്യതയുണ്ട്. അറിവും നെറിവും ( സംസ്കാരവും ) ചേരുമ്പോഴേ തിരിച്ചറിവ് ഉണ്ടാവുകയുള്ളു. അതുകൊണ്ട് വിദ്യാഭ്യാസത്തിൽ അറിവിനേപ്പോലെ നെറിവിനും ഊന്നൽ കൊടുക്കണം.


ലോക വിദ്യാർത്ഥി ദിനത്തിൻ്റെ നന്മകൾ എല്ലാവർക്കും നേരുന്നു.