.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2021, ജൂൺ 12, ശനിയാഴ്‌ച

കലാകാരന് കിടപ്പാടമൊരുക്കി ഡി.വൈ.എഫ്.ഐ.

കലാകാരന് കാരുണ്യത്തിൻ്റെ കരസ്പർശവുമായി ഡി.വൈ.എഫ്.ഐ. പ്രവർത്തകർ "സത്യനായകാ മുക്തി ദായകാ പുല്‍ തൊഴുത്തിന്‍ പുളകമായ സ്നേഹ ഗായകാ ശ്രീ യേശുനായകാ (സത്യ നായകാ..)" 1979ൽ പുറത്തിറങ്ങിയ 'ജീവിതം ഒരു ഗാനം ' എന്ന സിനിമയിൽ ഗാനഗന്ധർവ്വൻ യേശുദാസ് പാടിയ മനോഹരമായ ഈ ഗാനം ഇടവക പള്ളിയിലെ ധ്യാനത്തിനൊടുവിൽ പുറകിലിരുന്ന അത്മായരിലൊരാൾ പാടിയപ്പോൾ അറിയാതെ കൈ കൂപ്പിപോയി. "കാൽവരിയിൽ പൂത്തുലഞ്ഞ രക്തപുഷ്പമേ കാലത്തിന്റെ കവിതയായ കനകതാരമേ (കാൽവരിയിൽ..) നിന്നൊളി കണ്ടുണർന്നിടാത്ത കണ്ണു കണ്ണാണോ? നിന്റെ കീർത്തി കേട്ടിടാത്ത കാതു കാതാണോ? (സത്യ നായകാ ..)". അന്വേഷിച്ചപ്പോൾ മനസിലായി, ആ ഗായകൻ നിരവധി സ്റ്റേജുകളിലും ധ്യാനകേന്ദ്രങ്ങളിലും ഗാനങ്ങൾ ആലപിച്ചിട്ടുള്ള ശ്രീ ജോൺസൺ  ആണെന്ന്.   പിന്നീട് അദ്ദേഹത്തിന്റെ പാട്ട് കേൾക്കുന്നത് തിരുമുടിക്കുന്ന് ഫാസ്ക് സംഘടിപ്പിച്ച ഒരു കലാസന്ധ്യയിലാണ്. അന്ന് നിരവധിയാളുകൾ വന്ന് അദ്ദേഹത്തെ അഭിനന്ദിക്കുന്നത് കാണാനിടയായി. പാട്ടിനോടുള്ള അഭിനിവേശം കെടാതെ സൂക്ഷിക്കുന്ന ജോൺസൻ1971 മുതൽ 3 വർഷം കൊച്ചിൻ കലാഭവന്റെ ഗായകനായിരുന്നു. കലാസദൻ ഉൾപ്പെടെയുള്ള നിരവധി സംഘങ്ങളിൽ വർഷങ്ങളുടെ അനുഭവ സമ്പത്ത്. തമിഴ്, ഹിന്ദി ഹിറ്റ് ഗാനങ്ങൾ മനോഹരമായി പാടും. ജീവിത യാത്രയിൽ മറ്റ് പലരേയും പോലെ അദ്ദേഹത്തിന്റെ ജീവിതവും ട്രാക്ക് മാറി ഓടേണ്ടിവന്നു. പാട്ടിന്റെ ലോകത്ത് നിന്ന് ക്വിന്റൽ ചാക്കിന്റെ ലോകത്തേക്ക്. എഫ്.സി.ഐയിൽ ലോഡിംഗ് വിഭാഗത്തിൽ. ഒടുവിൽ അസുഖ ബാധിതനായി, ഗതകാലസ്മരണകളുമായി, സ്വന്തം കിടപ്പാടം നന്നാക്കുവാൻപോലും സാധിക്കാതെ നിസഹായനായി ജീവിക്കുമ്പോഴാണ് സുമനസുകൾ അദ്ദേഹത്തെ സഹായിക്കാൻ എത്തുന്നത്. ഭാര്യ:ഫിലോമിന. മകൾ:ഡിമ്പിൾ ജോൺസൺ നല്ലൊരു ഗായികയാണ്. തിരുമുടിക്കുന്ന് മുടപ്പുഴയിൽ പുറമ്പോക്കിലെ സ്ഥലത്ത് താമസിക്കുന്ന ശ്രീ ജോൺസന്റെ അവസ്ഥകണ്ട് മുടപ്പുഴയിലെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊരട്ടി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ ലിജൊജോസിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ വീട് പുനർനിർമ്മിച്ച് നൽകിയിരിക്കുകയാണ്. ഇതാണ് രാഷ്ട്രീയ പ്രവർത്തനം. രാഷ്ട്രീയമെന്നത് രാഷ്ട്രത്തെ സംബന്ധിച്ചത് എന്നും രാഷ്ട്ര സേവനമെന്നും നാം മനസിലാക്കുമ്പോൾ കരുണയും കരുതലുംകൂടിയാണ് രാഷ്ട്രീയ പ്രവർത്തനമെന്ന് കാണിച്ചുതരുകയാണ് മുടപ്പുഴയിലെ ഡി.വൈ.എഫ്‌.ഐ. പ്രവർത്തകർ. കാലത്തിന്റെ കുത്തൊഴുക്കിൽ പ്രളയങ്ങളേയും കോവിഡിനേയും അതിജീവിക്കാനാകാതെ ജോൺസന്റെ കുടുംബം ജീവിതത്തിനുമുൻപിൽ പകച്ചുനിൽക്കുമ്പോൾ കൈത്തങ്ങാവുകയാണ് അവർ ചെയ്തത്. പൊട്ടിപൊളിഞ്ഞ്, മിക്കവാറും ഓടുകൾ കാറ്റിൽ നിലംപതിച്ച ജോൺസന്റെ വീട് പുനരുദ്ധരിച്ച് വാസയോഗ്യമാക്കി. കക്ഷിരാഷ്ട്രീയത്തിന്റെ കൈകളിൽമാത്രം ഒതുങ്ങിനിൽക്കാതെ പാവപ്പെട്ടവരെ സഹായിക്കുവാനുള്ള ഇവരുടെ താല്പര്യം അഭിനന്ദനാർഹമാണ്. എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ പഞ്ചായത്ത്മെമ്പർ ശ്രീ ലിജോജോസിനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.                          

2021, ഏപ്രിൽ 18, ഞായറാഴ്‌ച

കൊരട്ടിയുടെ കാരണവർ വറുതുണ്ണി വല്ല്യപ്പൻ ഇനി ഓർമ്മകളിൽ.......

 






കൊരട്ടിയുടെ കാരണവര്‍ വറുതുണ്ണി വല്ല്യപ്പന്  നാടിന്‍റെ യാത്രാമൊഴി

........................................................................
കൊരട്ടി: 107വയസിന്‍റെ നിറവില്‍ കൊരട്ടിയുടെ കാരണവരായി മാറിയ തിരുമുടിക്കുന്ന് വാലുങ്ങാമുറിയിലെ കണ്ടംകുളത്തി വറുതുണ്ണി വല്ല്യപ്പന് നാടിന്‍റെ യാത്രാമൊഴി.18- 04-2021 ഞായറാഴ്ച വെളുപ്പിനായിരുന്നു അന്ത്യം. തിരുമുടിക്കുന്നിലെ കർഷക കുടുംബത്തിൽ കണ്ടംകുളത്തി ഔസേപ്പിൻ്റേയും ചെര്‍ച്ചിയുടേയും മകനായി ജനിച്ച അദ്ദേഹം ദീപിക ദിനപത്രത്തിന്‍റെ സഹയാത്രികനായിരുന്നു.  മുടങ്ങാതെ അദ്ദേഹം  ദീപിക ദിനപത്രം വായിച്ചിരുന്നു. മഴയെ ആശ്രയിച്ചുമാത്രം നെല്‍കൃഷി ചെയ്തിരുന്ന പണ്ടുകാലത്ത് ഇഞ്ചിപുല്ല് കൃഷിയാണ് വ്യാപകമായി ചെയ്തിരുന്നതെന്നും പേപ്പര്‍ വന്നാല്‍ ഇഞ്ചിപ്പുല്‍ തൈലത്തിന്റെ വിലയാണ് അക്കാലത്ത്  ആദ്യം നോക്കുകയെന്നും അദ്ദേഹം പറയാറുണ്ട്. കൊരട്ടി, ചാലക്കുടി പ്രദേശത്തിന്‍റെ മുഖഛായ മാറ്റിയ തുമ്പൂര്‍മുഴി റിവര്‍ ഡൈവേര്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ച പനമ്പിള്ളി ഗോവിന്ദമേനോനെ പോലെയുള്ള നിസ്വാർത്ഥരായ രാഷ്ട്രീയക്കാരെക്കുറിച്ചുള്ള വാർത്തകൾ ദീപികയിൽ വന്നത് അദ്ദേഹം ഓർമ്മിച്ചെടുക്കാറുണ്ട്. ദീപിക പത്രവും കർഷകൻ മാസികയും അദ്ദേഹം മുടങ്ങാതെ വീട്ടില്‍ വരുത്തി വായിക്കാറുണ്ടായിരുന്നു. 2015ൽ തിരുമുടിക്കുന്ന് ഇടവകയിൽ ദീപിക ഫ്രണ്ട്സ് ക്ലബ്ബ് രൂപികരിച്ചപ്പോൾ അന്നത്തെ വികാരി ഫാ.പോൾ ചുള്ളിയോടൊപ്പം ദീപിക പ്രചരിപ്പിക്കുന്നതിൽ അതിയായ താല്പര്യം കാണിച്ചിരുന്നു.

                   വറുതുണ്ണി വല്ല്യപ്പന്‍റെ നൂറാം പിറന്നാള്‍ ആഘോഷത്തിന് എം.എല്‍.എ.യും ജനപ്രതിനിധികളുമടക്കം ഒരു വലിയ ജനാവലി എത്തിയിരുന്നു. 2018ൽ കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ദീപിക പ്രണ്ട്സ് ക്ലബ്ബ് കാസർഗോഡ് മുതൽ തിരുവനന്തപുരംവരെ നയിച്ച കർഷക ജാഥ മുരിങ്ങൂർ എത്തിയപ്പോൾ വറുതുണ്ണി വല്യപ്പനും അതിൽ പങ്കാളിയായി. ബൈബിളും പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കണ്ണടയില്ലാതെ വായിച്ചുപോന്ന നാട്ടുകാരുടെ വറുതുണ്ണി വല്ല്യപ്പന്‍ നാടിന്‍റെ പൊതുപരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു. പഴയകാല സ്മരണകള്‍ പുതിയ തലമുറയുമായി പങ്കുവയ്കുവാന്‍ അതീവ താല്പര്യം കാട്ടിയിരുന്ന ഇദ്ദേഹം മറ്റുള്ളവരെ മാനിക്കാനും സഹായിക്കുവാനും ശ്രദ്ധ പുലര്‍ത്തിയിരുന്നു. തിരുമുടിക്കുന്ന് പള്ളിയിലെ മുന്‍കൈക്കാരനായിരുന്ന വറുതുണ്ണി വല്ല്യപ്പന്‍ അടിയുറച്ച ദൈവവിശ്വാസിയായിരുന്നു.

             വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ കിടപ്പിലാകുന്നതിന് മുന്‍പ് എല്ലാ ദിവസവും രാവിലെ നടന്ന് പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാന്‍ പോകുമായിരുന്ന വറുതുണ്ണി വല്ല്യപ്പന്‍റെ വേര്‍പാടോടെ കൊരട്ടിക്ക് നഷ്ടപ്പെടുന്നത് വാത്സല്യനിധിയായ കാരണവര്‍ എന്നതിലുപരി ഒരു നൂറ്റാണ്ടിന്‍റെ കയ്പും മധുരവുമുള്ള ജീവിതാനുഭവങ്ങള്‍ പകര്‍ന്നു നല്‍കി യ ഒരു മനുഷ്യസ്നേഹിയെയാണ്.

2021, ഫെബ്രുവരി 15, തിങ്കളാഴ്‌ച

തൊപ്പിക്കിളി - ക്ഷണിക്കാതെ വന്ന അതിഥി




 




ക്ഷണിക്കാതെ വന്ന അതിഥി. തൊപ്പിക്കിളി!.

 തിരുമുടിക്കുന്ന് പള്ളിയിലെ തിരുനാൾ ദിവസം ക്ഷണിക്കാതെ വീട്ടിൽ കയറിവന്ന അതിഥിയെ കണ്ടപ്പോൾ തെല്ലൊന്ന് അമ്പരന്നു. ടി.വി.യിൽ ന്യൂസ് കണ്ടു കൊണ്ടിരിക്കുമ്പോൾ ജനൽച്ചില്ലിൽ വന്നിരുന്നാണ് സാന്നിദ്ധ്യം അറിയിച്ചത്. തൊപ്പിക്കിളി!. തൊട്ടടുത്തിരിക്കുന്ന അക്വേറിയത്തിലെ മീനുകളെ കാണാൻ വന്നതായിരിക്കുമൊ? ഡൽഹിയിൽ കർഷക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നത് ടി.വി.യിൽ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അതിഥിയുടെ വരവ്. എന്തായാലും കണ്ടപ്പോൾ നല്ല ഭംഗി തോന്നി. ഭക്ഷണമായി അരിമണികൾ കൊടുത്തെങ്കിലും അടുത്തു വരാൻ കൂട്ടാക്കുന്നില്ല. പരിസരം നോക്കിയപ്പോൾ അതാ അടുത്തുള്ള ചെടിയുടെ ഇലകളുടേയും കൊമ്പുകളുടേയും ഇടയിലായി തൊപ്പിക്കിളികളുടെ കൂട്. വളരെ കൗതുകവും ഒപ്പം അത്ഭുതവും തോന്നി. എത്ര മനോഹരമായി, സുരക്ഷിതമായിട്ടാണ് കൂടൊരുക്കിയിരിക്കുന്നത്.! പച്ചിലക്കമ്പുകളും ഉണങ്ങിയ പുല്ലും ഒക്കെ കൊണ്ടുവന്ന് ഇണക്കിളികള്‍ കൂടൊരുക്കിയിരിക്കുന്നു. ദിവസന്തോറും എൻ്റെ നീരീക്ഷണവും തുടങ്ങി.
 പിന്നീട് മുട്ടയിട്ട്, അടയിരുന്ന്, കുഞ്ഞുങ്ങളുണ്ടായി. അവ പറക്കമുറ്റാറാകുമ്പോഴേക്ക് മാസം രണ്ട് പിന്നിടും. 'റെഡ് വൈസ്‌ക്കെര്‍ഡ് ബേര്‍ഡ്' എന്നാണ് തൊപ്പിക്കിളികളുടെ ശാസ്ത്രീയ നാമം. 6-7 ഇഞ്ചു വലിപ്പം, ദേഹത്തിന്റെ മുകൾഭാഗമെല്ലാം കടും തവിട്ടു നിറം, അടിഭാഗം വെള്ള, തലയിൽ കറുത്ത ഒരു ശിഖ, കവിളിൽ കണ്ണിനു തൊട്ടു താഴെ ഒരു ചുവന്ന പൊട്ടും അതിനു താഴെ ഒരു വെളുത്ത പൊട്ടും. കഴുത്തിനു താഴെ മാറിനു കുറുകെ മാല പോലെ തവിട്ടു നിറം. വളർച്ചയെത്താത്ത കുഞ്ഞുങ്ങൾക്ക് കവിളിലെ ചുവന്ന പൊട്ടു കാണാറില്ല. മറ്റു ബുൾബുളുകളെ പോലെ തന്നെ കേൾക്കാൻ ഇമ്പമുള്ള പലതരം ശബ്ദങ്ങൾ‍ പുറപ്പെടുവിക്കാറുണ്ട്.
ഇണകളായും ചെറു കൂട്ടങ്ങളായും കാണപ്പെടുന്നു. പഴങ്ങളും ചെറുകീടങ്ങളും ആഹാരം. രാക്കിളിയെന്നും ചിലർ വിളിക്കാറുണ്ട്.
എല്ലാ ദിവസവും, ചെടിയുടെ കൊമ്പുകൾക്കും ഇലകൾക്കുമിടയിലായി ഉണ്ടാക്കിയിരിക്കുന്ന കൂട്ടിൽ പോയി നോക്കും. രണ്ടു മുട്ടകൾ വിരിയാനായി തളളക്കിളി അടയിരിക്കുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം ആ മുട്ടകൾ വിരിഞ്ഞു. രണ്ടു കുഞ്ഞു കിളികൾ. നാലഞ്ചു ദിവസത്തിനുശേഷം എൻ്റെ ശല്യം സഹിക്കാതെയാവണം അവർ കൂടുപേക്ഷിച്ച് പോയ്ക്കളഞ്ഞു. എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു.






2021, ജനുവരി 22, വെള്ളിയാഴ്‌ച

പുളിയനം പൗലോസ് - അഭിനയ രംഗത്തെ റിയലിസ്റ്റിക് നടൻ








 പുളിയനം പൗലോസ് അഭിനയം അനുഭവിക്കുന്ന നടൻ


 കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം, സാംസ്കാരിക വകുപ്പിൻ്റെ കീഴിലുള്ള നരേന്ദ്രപ്രസാദ് നാടക പഠന കേന്ദ്രത്തിൻ്റെ അഭിനയ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള പുളിയനം പൗലോസിനെ അമ്പലപ്പുഴ ആർട്ടിസ്റ്റ് കേശവൻ ഫൗണ്ടേഷൻ ആദരിക്കുന്നു. 2021ഫെബ്രുവരി10ന് ശ്രീ സി. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന യോഗം പൊതുമരാമത്ത്- രജിസ്ട്രേഷൻ മന്ത്രി ശ്രീ ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ശ്രീ പി. തിലോത്തമൻ തുടങ്ങി രാഷട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. മലയാള നാടക രംഗത്തെ റിയലിസ്റ്റിക് നടന്മാരിൽ പ്രമുഖനാണ് ശ്രീ പുളിയനം പൗലോസ്. നടൻ, സംവിധായകൻ, നാടകകൃത്ത്, സംഘാടകൻ തുടങ്ങി അരങ്ങത്തും അണിയറയിലും നാടകത്തെ ഹൃദയത്തോട് ചേർത്തുപിടിച്ച പുളിയനം പൗലോസ്, അങ്കമാലി പൗർണ്ണമി എന്നപേരിൽ രൂപംകൊടുത്ത നാടകട്രൂപ്പിലൂടെയാണ് പ്രൊഫഷണൽ നാടക രംഗത്തേക്ക് വരുന്നത്. ശരറാന്തൽ, അഭിമുഖം, അരക്കില്ലം, തീർത്ഥാടനം, കൊടിമരം, കോവിലകം, ചിത്തിരത്തോണി, വരം, ദേവതാരു, ടൂറിസ്റ്റ് ഹോം, ഏകലവ്യൻ, സൂര്യദേശം, വഴിവിളക്ക്, മണിക്കിരീടം, എന്നീ നാടകങ്ങൾ പൗർണ്ണമിയിലൂടെ അദ്ദേഹം അവതരിപ്പിച്ചു..

ശരറാന്തലിലെ ഡോ. ജയന്‍, ഏകലവ്യനിലെ ദ്രോണാചാര്യര്‍, കൊടിമരത്തിലെ സുല്‍ത്താന്‍, മണിക്കിരീടത്തിലെ ആനക്കാരന്‍ എന്നിവയാണ് ശ്രദ്ധേയമായ വേഷങ്ങള്‍. കൊടിമരം മുതല്‍ പൗര്‍ണ്ണമിയുടെ എല്ലാ നാടകങ്ങളും സംവിധാനം ചെയ്തത് ശ്രീ പൗലോസാണ്. പൊന്‍കുന്നം വര്‍ക്കി, എ.എന്‍ ഗണേഷ്, ശ്രീമൂലനഗരം മോഹന്‍, അഡ്വ. മണിലാല്‍, ബാബു പള്ളാശ്ശേരി, ജോണ്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവരുടെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വര്‍ഗ്ഗീസ് കാട്ടിപറമ്പന്‍, എന്‍.എഫ്.വര്‍ഗ്ഗീസ്, എം.കെ. വാര്യര്‍, ടി.എം.അബ്രഹാം, ജി.എ.ജോസ്, ജോര്‍ജ്ജ് വട്ടോലി, ജോസ് അമ്പൂക്കന്‍, കാഞ്ഞൂര്‍ മത്തായി തുടങ്ങിയവരുമായി വേദി പങ്കിട്ടിട്ടുണ്ട്.

അങ്കമാലി പൗര്‍ണ്ണമിയുടെ കൊടിമരം നാടകത്തില്‍ Iam David perera, പെരേര സായിപ്പിന്‍റെ കൊച്ചുമോന്‍ എന്ന് ഔസേപ്പന്‍ പറയുന്ന ഡയലോഗ് ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. 
 സിനിമ - സീരിയൽ രംഗത്തും അഭിനയിച്ചുകൊണ്ടിരിക്കുന്നു. ബ്ലെസി സംവിധാനംചെയ്ത കാഴ്ച, ലാൽ ജോസിൻ്റെ വെളിപാടിൻ്റെ പുസ്തകം, തട്ടുംപുറത്ത് അച്ചുതൻ, സത്യൻ അന്തിക്കാടിൻ്റെ വിനോദയാത്ര തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയ രംഗത്ത് നാൽപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ട പുളിയനം പൗലോസ്, വിശ്രമമില്ലാതെ  തുടരുകയാണ്. ഭാര്യ സുശീല. മക്കൾ സുമി, സുധി, സുജി.

2021, ജനുവരി 21, വ്യാഴാഴ്‌ച

തുമ്പൂർമുഴിയുടെ മനോഹാരിത








 തുമ്പൂർമുഴി ജലസേചന പദ്ധതി സന്ദർശനം.


തുമ്പൂർമുഴിയുടെ മനോഹാരിത നിരവധി വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലാണ് തുമ്പൂർമുഴി ഗ്രാമം. ചാലക്കുടി ജലസേചനപദ്ധതിയുടെ ഭാഗമായി ചാലക്കുടി പുഴയിൽ ചാലക്കുടിക്കും അതിരപ്പള്ളിയ്ക്കും ഇടയിൽ തുമ്പൂർമുഴി എന്ന ഗ്രാമത്തിൽ നിർമ്മിച്ചിരിക്കുന്ന തടയണയാണ് ഈ ഗ്രാമത്തിന്റെ പ്രധാന ആകർഷണകേന്ദ്രം. കനാൽ വഴിയുള്ള ജനസേചനപദ്ധതിക്കായി 1949 ൽ നിർമ്മാണം തുടങ്ങി 1959 പണിതീർത്തു. തുമ്പൂർമുഴിയെ ഏഴാറ്റുമുഖവുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. വിനോദസഞ്ചാരികൾക്ക് തുമ്പൂർമുഴിയിൽ നിന്ന് തൂക്കുപാലം വഴി ഏഴാറ്റുമുഖവും സന്ദർശിക്കാം.


തുമ്പൂർമുഴി തടയണയോട് ചേർന്ന് ഒരു പൂന്തോട്ടവും കുട്ടികൾക്കായി കളിസ്ഥലവും ഉണ്ട്. ശലഭങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് യോജിച്ചതാണ് ഈ പ്രദേശം. അതിനാൽ തന്നെ ഇവിടെ ധാരാളം ശലഭങ്ങളെ കാണുവാൻ സാധിക്കും. ശലഭങ്ങളുടെ പടം പിടിക്കാൻ താല്പര്യപ്പെടുന്നവരും ഇവിടെ സന്ദർശിക്കാറുണ്ട്.

2021, ജനുവരി 16, ശനിയാഴ്‌ച

ചാനൽ ചർച്ച


                               ചാനൽ ചർച്ച

കേരളത്തിലെ ചാനൽ ചർച്ചകളിൽ സ്ഥിരം കാണുന്ന സംഭവം. (ഫേസ്ബുക്ക് പോസ്റ്റിനോട് കടപ്പാട്)

 ടീച്ചർ ക്ലാസ് തുടർന്നുകൊണ്ടിരിക്കുകയാണ്: ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ചില സാധനങ്ങളുടെ ഇംഗ്ലീഷ് വാക്കുകളെക്കുറിച്ചാണ്.

ടീച്ചര്‍ :- കുട്ടി പറയൂ ; മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണ് ??'

കുട്ടി: ഈ വിഷയം ഇന്ന് പഠിപ്പിക്കുമെന്ന് ടീച്ചർ ഇന്നലെ പറഞ്ഞില്ല.  മാത്രമല്ലാ, ഇതേ കാര്യം ടീച്ചർ പല പ്രാവശ്യം ക്ലാസ്സെടുത്തിട്ടുള്ളതാണ്. വിഷയ ദാരിദ്യം ഉള്ളതുകൊണ്ടാണോ ഒരേ കാര്യം വീണ്ടും വീണ്ടും എടുക്കുന്നത്. സാരമില്ലാ, എങ്കിലും ഞാൻ ഉത്തരം പറയുകയാണ് .
ടീച്ചര്‍ എന്നോട് ചോദിച്ചത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. അതിന് എനിക്ക്  ഉത്തരം പറയാന്‍ കുറച്ച് സമയം തരണം.

ടീച്ചര്‍ :- പറയൂ.. മറ്റെല്ലാ കുട്ടികള്‍ക്കും ഒരു മിനിട്ട് സമയമാണ് കൊടുത്തത്, കുട്ടിക്കും അത്രയും സമയം തരാം'.

കുട്ടി :-  പിന്നെ,  ടീച്ചര്‍  ഒരുകാര്യം.. ഞാന്‍ പറയുമ്പോള്‍, ടീച്ചർ ഇടയ്ക്ക് കയറി തടസ്സപ്പെടുത്തരുത്'.

  ടീച്ചര്‍ :- ഇല്ല, കുട്ടി ഉത്തരം പറയൂ.. മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണ് ???'

കുട്ടി :- ശരി..ശരി.. പറയാം.. അതിന് മുന്‍പ് എന്‍റെ രണ്ട് സുഹൃത്തുക്കള്‍ പറഞ്ഞ കാര്യങ്ങളേക്കുറിച്ച്  ഒരു വാക്ക് പറഞ്ഞുകൊളളട്ടെ,  ആഫ്രിക്കന്‍ കാടുകളില്‍ കാണപ്പെടുന്ന ഒരു വൃക്ഷമാണ് ചക്ക ഉണ്ടാകുന്ന മരം.. അതവിടെ വളരാനുളള സാഹചര്യം എന്താണെന്ന് നമുക്ക്  നോക്കാം.. അതുപോലെ.....'

ടീച്ചര്‍ :- കുട്ടീ, സമയം കളയാതെ ഉത്തരം  അറിയാമെങ്കില്‍ പറയൂ'.

കുട്ടി :- ടീച്ചർ,‍ ഇടയ്ക്ക് കയറി തടസ്സപ്പെടുത്തല്ലേ.. ടീച്ചര്‍ ചോദിച്ച ചോദ്യത്തിന്‍റെ ഉത്തരത്തിലേക്കാണ് ഞാന്‍  വരുന്നത്, അതു  കേള്‍ക്കാനുളള സഹിഷ്ണുത ടീച്ചർ കാണിയ്ക്കണം. 

ടീച്ചര്‍ :- എങ്കില്‍  വേഗം പറയൂ....

കുട്ടി :- ഞാൻ അതിലേക്ക് തന്നെയാണ് വരുന്നത്..  എന്താണ് തേങ്ങ?? കേരളത്തിന്‍റെ കല്പവൃക്ഷ ഫലമല്ലേ ??? തേങ്ങയില്ലാതെ നമുക്ക് ചക്ക പാകം ചെയ്ത് കഴിക്കാന്‍ പറ്റുമോ ??  ടീച്ചര്‍ മറ്റ് രണ്ട് കുട്ടികളോടും ചോദിച്ചപ്പോള്‍ അവരെന്താണ് പറഞ്ഞത് ???

ടീച്ചര്‍ :- കുട്ടി.. ഞാന്‍ മറ്റ് രണ്ടു  പേരോടും ചക്കയുടെയും തേങ്ങയുടെയും ഇംഗ്ലീഷ് വാക്കുകൾ ആണ് ചോദിച്ചത്. അവരിലൊരാൾ jackfruit എന്നും മറ്റെയാൾ coconut എന്നും ഉത്തരം പറയുകയുണ്ടായി, അതിന്  ശേഷമാണ്  താങ്കളോട്  ചോദിച്ചത് മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണെന്ന്. താങ്കള്‍ക്ക് അതിനുളള ഉത്തരം അറിയാമെങ്കില്‍ പറയൂ.. എനിക്ക്  മറ്റ് കുട്ടികളോടും ‍ ചോദിക്കാനുളളതാണ്..

കുട്ടി :-  ഇതാണ് ഞാന്‍ പറഞ്ഞത്.. ടീച്ചര്‍ക്ക് ഇക്കാര്യത്തിൽ ഒരു അജണ്ട ഉണ്ടെന്ന്. ടീച്ചര്‍ ഉദ്ദേശിക്കുന്ന ഉത്തരം എന്നില്‍ നിന്ന് കിട്ടണം എന്ന്  വാശി പിടിക്കരുത്. ടീച്ചർ ആഗ്രഹിക്കുന്ന ഉത്തരം പറയാനല്ല ഞാൻ ഇവിടെ വന്നിരിക്കുന്നത് .

ടീച്ചർ: ശരി. താങ്കൾ ഉത്തരം പറയൂ. മാങ്ങയുടെ ഇഗ്ലീഷ് വാക്ക് എന്താണ്.?

കുട്ടി: മാങ്ങ എന്നത് മാവിൻ്റെ ഫലമാണല്ലോ? ഇത് ആർക്കാണ് അറിഞ്ഞുകൂടാത്തത്? പിന്നെ, ടീച്ചർ എന്തുകൊണ്ടാണ് ഈ ചോദ്യം എന്നോട് മാത്രം ചോദിച്ചത് എന്ന് എല്ലാവർക്കും അറിയാം. പ്രേക്ഷകർ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ.

ടീച്ചർ: ഉത്തരം പറയുന്നില്ലെങ്കിൽ താങ്കൾക്ക് അറിയില്ല എന്ന് കരുതട്ടെ!

കുട്ടി: ഇതാണ് ഞാൻ പറഞ്ഞത്. ടീച്ചർക്ക് ഒരു അജണ്ടയുണ്ടെന്ന്. ഈ ചോദ്യം ടീച്ചർ എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്ന് എല്ലാവർക്കുമറിയാം. കേരളത്തിലുള്ളവർ അരിയാഹാരമാണ് കഴിക്കുന്നത്.

ടീച്ചർ: അരിയാഹാരമല്ല കഴിക്കുന്നത് എന്ന് ഞാൻ പറഞ്ഞില്ലല്ലോ. അറിയാമെങ്കിൽ പറയൂ. മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണ്?

കുട്ടി: എത്രയെത്ര സാധനങ്ങളാണ് നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്നത്? എന്നിട്ട് എന്തുകൊണ്ട് മാങ്ങയുടെ മാത്രം ഇംഗ്ലീഷ് വാക്ക് എന്നോട് ചോദിക്കുന്നു. ഈ അടവ് എൻ്റെ അടുത്ത് എടുക്കാമെന്ന് വിചാരിക്കരുത്. ഇതിലപ്പുറം കണ്ടവരാണ് ഞങ്ങൾ! തീയ്യിൽ കുരുത്തത് വെയിലത്ത് വാടുകയില്ല. എത്ര മധുരമുള്ളതാണ് മാങ്ങ ? എത്ര പോഷകഗുണമുള്ളതാണ്.? ഈ നാട്ടിലെ സാധാരണക്കാരൻ്റേയും പാവപ്പെട്ടവൻ്റേയും ഭക്ഷണ പദാർത്ഥമാണ് മാങ്ങ. ഇതൊന്നും അറിയാത്തതല്ലല്ലോ ടീച്ചർക്ക്. ടീച്ചർ മനപ്പൂർവ്വം ചർച്ച വഴിതിരിച്ച് വിടുകയാണ്.

ടീച്ചർ: അപ്പോഴും മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് അറിയില്ലായെന്ന് സമ്മതിക്കില്ല??

കുട്ടി: ഇവിടെ സമ്മതത്തിൻ്റേയും വിസമ്മതത്തിൻ്റേയും പ്രശ്നമൊന്നുമില്ല. മാങ്ങയുടെ മധുരം അറിയണമെങ്കിൽ പാവപ്പെട്ടവനോട് ചോദിക്കണം. എ. സി. മുറിയിലിരുന്ന് ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് അത് മനസ്സിലാവില്ല. ഇങ്ങനെയെങ്കിൽ ക്ലാസ് ഉപേക്ഷിക്കേണ്ടിവരും.

ടീച്ചർ: അവസാനമായി ഒന്നുകൂടി ചോദിക്കട്ടെ, മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണ്?......
 

2020, ഡിസംബർ 24, വ്യാഴാഴ്‌ച

കോവിഡ് കാലത്തെ (2020ലെ ) ക്രിസ്മസും പുതുവത്സര ആഘോഷവും





 ക്രിസ്മസും പുതുവത്സര ആഘോഷവും

' അല്ലിപ്പാതിര നേരത്ത് പുല്ലിൻമേലൊരു പൊന്നുണ്ണി
അല്ലേലുയ്യാ പാടാം, ആനന്ദം കൊണ്ടാടാം
കട്ടലില്ലാ, മെത്തയില്ലാ ദേശീയാരേ
വെറുമൊരു പൊട്ട വൈക്കോലിന്മേൽ നിദ്ര, ഹല്ലേലുയ്യ."

 ഇത് 1960 കളിൽ ക്രിസ്മസിൻ്റെ തലേന്നാൾ ഉണ്ണീശോയേയും കൊണ്ട് കരോൾകാർ വീട്ടിൽ വരുമ്പോൾ പാടുന്ന ഗാനം. കാലം മാറി. കരോൾ ഗാനങ്ങളും കാലോചിതമായി മാറി. കോവിഡ് കാരണം 2020ൽ കരോൾ ഇല്ല. എല്ലാം നല്ലതിന് എന്ന് സമാധാനിക്കാം!.

വീണ്ടും ഒരിക്കല്‍കൂടി ക്രിസ്തുമസ്സും പുതുവത്സര ദിനവും വന്നെത്തുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശം മാനവരാശിക്ക് നല്‍കികൊണ്ട് ഒരു ക്രിസ്തുമസ് കൂടി എത്തിചേരുന്നു. ലോക നന്മക്കായി ദൈവ പുത്രനായ യേശു ഒരു പുല്‍ക്കൂട്ടില്‍ ജനിക്കുന്നു. മനുഷ്യ വര്‍ഗ്ഗത്തിന്റെ മുഴുവന്‍ രക്ഷക്കായി ദൈവം, താന്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം, തന്റെ കരുണയിലും സ്നേഹത്തിലും സ്വന്തം പുത്രനെ ലോകത്തിലേക്ക് അയക്കുന്ന സുദിനം. അതാണ് ക്രിസ്തുമസ്സ്. ക്രിസ്തുവിന്റെ സാന്നിധ്യം ഇന്നും എല്ലായിടത്തും ഉണ്ട് എന്ന യാഥാര്‍ത്ഥ്യം നാം അംഗീകരിക്കുന്നതുകൊണ്ടാണ് ക്രിസ്തുമസ്സ് ഇന്നും എക്കാലവും ആഘോഷിക്കപ്പെടുന്നത്. ലാളിത്യത്തിന്റെ, എളിമയുടെ തിരുനാള്‍ ആണ് ക്രിസ്തുമസ്. ദൈവപുത്രന്‍ പുല്‍ക്കൂട്ടില്‍ ജനിക്കുന്നു എന്നത് അതാണ് സൂചിപ്പിക്കുന്നത്. പക്ഷെ, ഭൗതിക കാരൃങ്ങളുമായി ബന്ധപ്പെടുത്തി ക്രൈസ്തവ വിശ്വാസത്തെ നമ്മില്‍ പലരും കാണുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാലിതൊഴുത്തില്‍ പിറന്ന യേശുവിനെ മനുഷ്യകുലത്തിന്റെ രക്ഷകനായി നാം അംഗീകരിച്ചിരുന്നെങ്കില്‍ ഈ  ഭൗതിക നേട്ടങ്ങളുടെ പുറകെ ഞാനടക്കം ഓടുമായിരുന്നോ?. ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി ദൈവവിശ്വാസത്തെ ഉപയോഗിക്കുമായിരുന്നോ?. വ്യക്തിഗതമായ നേട്ടങ്ങള്‍ക്കു വേണ്ടി വിശ്വാസത്തെ പരിഗണിക്കുന്ന സംസ്കാരത്തിലേക്ക് നാം മാറിക്കൊണ്ടിരിക്കുന്നു. നാം ലൗകീകതയുടെ, ആഡംബരങ്ങളുടെ ലോകത്തേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്‍റെ അര്‍ത്ഥശൂന്യത മനസ്സിലാക്കണം. കമ്പോള  സംസ്ക്കാരത്തിന്‍റെ കരാളഹസ്തങ്ങളില്‍പ്പെട്ട് വ്യക്തികളും സമൂഹവും മതങ്ങള്‍പോലും ഇന്ന് ആഡംബരത്തിലേക്ക്, ധാരാളിത്തത്തിലേക്ക് നയിക്കപ്പെടുകയാണ്.  ഇവിടെയാണ് ക്രിസ്തുമസ് പ്രസക്തമാകുന്നതും ക്രിസ്തുമസ്സിന്‍റെ സന്ദേശം നമ്മുടെ ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടതും.

ക്രിസ്മസ് കാത്തിരുപ്പിൻ്റെ തിരുനാൾ കൂടിയാണ്. അസംഭവ്യമായത് സംഭവിക്കുന്ന ദിനം. എല്ലാം ഹൃദയത്തിൽ സംഗ്രഹിക്കാൻ പഠിപ്പിക്കുന്ന തിരുനാൾ. മൗനത്തിൻ്റെ ശക്തി മനസ്സിലാക്കി തരുന്നതും ഭയപ്പെടാതെ സംഭവങ്ങളെ  നേരിടാൻ ധൈര്യം തരുന്നതുമായ തിരുനാൾ. യുക്തി കൊണ്ട് മാത്രമുള്ള അന്വേഷണങ്ങൾ ചിലപ്പോൾ തെറ്റായ നിഗമനങ്ങളിലേക്ക് നമ്മെ നയിച്ചെന്നു വരും. പ്രപഞ്ചത്തിൻ്റെ എല്ലാ പൊരുളുകളും മനുഷ്യബുദ്ധിയുടേയും യുക്തിയുടേയും അന്വേഷണ പരിധിയിൽ നിന്നെന്നു വരികയില്ല. എല്ലാം അറിയാമെന്ന് മനുഷ്യൻ വെറുതെ അഹങ്കരിക്കുമ്പോഴും ഒരു കൊച്ചു വൈറസിനെപോലും നിയന്ത്രിക്കാൻ മനുഷ്യൻ പാടുപെടുന്നു!

   ലോകത്തില്‍ വിവിധ കാലഗണനാ സമ്പ്രദായം നിലനില്‍ക്കുന്നുണ്ടെങ്കിലും ക്രിസ്തുവര്‍ഷത്തെ അടിസ്ഥാനപ്പെടുത്തിയാണ് കൂടുതല്‍ ആളുകള്‍ പുതുവത്സരം ആഘോഷിക്കുന്നത്. ജീവിതത്തിനു ഒരു അടുക്കും ചിട്ടയും ഉണ്ടാകുന്നതിന് കാലം അല്ലെങ്കില്‍ സമയം എന്ന സങ്കല്‍പ്പത്തിനു പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആഘോഷങ്ങള്‍ വേണ്ടതുതന്നെയാണ്. എന്നാല്‍, ഇക്കാലത്ത് ആഘോഷങ്ങള്‍ പ്രത്യേകിച്ച്, പുതുവത്സരാഘോഷം അതിരു വിടുന്നുണ്ടോ?. മത പാരമ്പരൃം വളരെയേറെയുള്ള, സംസ്ക്കാര സമ്പന്നരെന്ന് സ്വയം അഹങ്കരിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിക്കുന്ന നമ്മുടെ കേരളത്തില്‍ പോലും പുതുവത്സരാഘോഷത്തിന്റെ മറവില്‍ എത്രമാത്രം അനിഷ്ട സംഭവങ്ങളാണ് അരങ്ങേറുന്നത്.! എന്നാല്‍, പുതുവത്സരാരംഭത്തില്‍ പുതിയ നല്ല തീരുമാനങ്ങള്‍ എടുക്കുന്നവരും തങ്ങളിലുള്ള ദുഃശ്ശീലങ്ങളെ മാറ്റി പുതിയ മനുഷ്യരാകുന്നതിന് ശ്രമിക്കുന്നവരും ഉണ്ട്. ആയുസില്‍ നിന്ന് ഒരു വര്‍ഷം കൊഴിഞ്ഞു പോകുമ്പോള്‍ മരണത്തോട് ഒരു വര്‍ഷം അടുക്കുന്നു എന്നും നമുക്ക് ചിന്തിക്കാം. ഒരു കണക്കെടുപ്പിന്റെ ദിനം കൂടിയാകണം പുതുവര്‍ഷാരംഭ ദിനം. എന്ത് നേടി, എന്ത് നഷ്ടപ്പെട്ടു എന്ന് നമുക്ക് വിലയിരുത്താം. മരണത്തിലേക്കുള്ള യാത്രയില്‍ പിന്നിടുന്ന സൂചികാഫലകങ്ങളാണ് പുതുവത്സര ദിനങ്ങള്‍. അവിടെ നിന്ന് തിരിഞ്ഞു നോക്കി ചരിത്രം പഠിച്ചാല്‍ പുതിയ ചരിത്രം രചിക്കാം. ഈ ഭൂമിയിലെ ജീവിതത്തില്‍ ഒരു വര്‍ഷം കൂടി തികയ്ക്കാന്‍ ദൈവം ആയുസ്സും ആരോഗ്യവും തന്നതിനെ ഓര്‍ത്ത് നമുക്ക് ദൈവത്തിന് നന്ദി പറയാം. ആയുസ്സിന്റെ കണക്ക് പുസ്തകത്തില്‍ നിന്ന് ഒരു വര്‍ഷം കഴിഞ്ഞുപോയി എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇന്നലെകളിലെ നമ്മുടെ തെറ്റുകളെ തിരുത്തിക്കൊണ്ട്, നന്മകളെ പരിപോഷിപ്പിച്ചുകൊണ്ട്, വരാനിരിക്കുന്ന നാളെകളില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട്, ഇന്നുകളില്‍ നമുക്ക് ജീവിക്കാം.

    എല്ലാവര്‍ക്കും ക്രിസ്തുമസ്സിന്‍റേയും പുതുവത്സരത്തിന്‍റേയും ആശംസകള്‍ നേരുന്നു.


                    
' അല്ലിപ്പാതിര നേരത്ത് പുല്ലിൻമേലൊരു പൊന്നുണ്ണി
അല്ലേലുയ്യാ പാടാം, ആനന്ദം കൊണ്ടാടാം
കട്ടലില്ലാ, മെത്തയില്ലാ ദേശീയാരേ
വെറുമൊരു പൊട്ട വൈക്കോലിന്മേൽ നിദ്ര, ഹല്ലേലുയ്യ."

 ഇത് 1960 കളിൽ ക്രിസ്മസിൻ്റെ തലേന്നാൾ ഉണ്ണീശോയേയും കൊണ്ട് കരോൾകാർ വീട്ടിൽ വരുമ്പോൾ പാടുന്ന ഗാനം. കാലം മാറി. കരോൾ ഗാനങ്ങളും കാലോചിതമായി മാറി. കോവിഡ് കാരണം 2020ൽ കരോൾ ഇല്ല. എല്ലാം നല്ലതിന് എന്ന് സമാധാനിക്കാം!.

വീണ്ടും ഒരിക്കല്‍കൂടി ക്രിസ്തുമസ്സും പുതുവത്സര ദിനവും വന്നെത്തുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശം മാനവരാശിക്ക് നല്‍കികൊണ്ട് ഒരു ക്രിസ്തുമസ് കൂടി എത്തിചേരുന്നു. ലോക നന്മക്കായി ദൈവ പുത്രനായ യേശു ഒരു പുല്‍ക്കൂട്ടില്‍ ജനിക്കുന്നു. മനുഷ്യ വര്‍ഗ്ഗത്തിന്റെ മുഴുവന്‍ രക്ഷക്കായി ദൈവം, താന്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം, തന്റെ കരുണയിലും സ്നേഹത്തിലും സ്വന്തം പുത്രനെ ലോകത്തിലേക്ക് അയക്കുന്ന സുദിനം. അതാണ് ക്രിസ്തുമസ്സ്. ക്രിസ്തുവിന്റെ സാന്നിധ്യം ഇന്നും എല്ലായിടത്തും ഉണ്ട് എന്ന യാഥാര്‍ത്ഥ്യം നാം അംഗീകരിക്കുന്നതുകൊണ്ടാണ് ക്രിസ്തുമസ്സ് ഇന്നും എക്കാലവും ആഘോഷിക്കപ്പെടുന്നത്. ലാളിത്യത്തിന്റെ, എളിമയുടെ തിരുനാള്‍ ആണ് ക്രിസ്തുമസ്. ദൈവപുത്രന്‍ പുല്‍ക്കൂട്ടില്‍ ജനിക്കുന്നു എന്നത് അതാണ് സൂചിപ്പിക്കുന്നത്. പക്ഷെ, ഭൗതിക കാരൃങ്ങളുമായി ബന്ധപ്പെടുത്തി ക്രൈസ്തവ വിശ്വാസത്തെ നമ്മില്‍ പലരും കാണുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാലിതൊഴുത്തില്‍ പിറന്ന യേശുവിനെ മനുഷ്യകുലത്തിന്റെ രക്ഷകനായി നാം അംഗീകരിച്ചിരുന്നെങ്കില്‍ ഈ  ഭൗതിക നേട്ടങ്ങളുടെ പുറകെ ഞാനടക്കം ഓടുമായിരുന്നോ?. ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി ദൈവവിശ്വാസത്തെ ഉപയോഗിക്കുമായിരുന്നോ?. വ്യക്തിഗതമായ നേട്ടങ്ങള്‍ക്കു വേണ്ടി വിശ്വാസത്തെ പരിഗണിക്കുന്ന സംസ്കാരത്തിലേക്ക് നാം മാറിക്കൊണ്ടിരിക്കുന്നു. നാം ലൗകീകതയുടെ, ആഡംബരങ്ങളുടെ ലോകത്തേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്‍റെ അര്‍ത്ഥശൂന്യത മനസ്സിലാക്കണം. കമ്പോള  സംസ്ക്കാരത്തിന്‍റെ കരാളഹസ്തങ്ങളില്‍പ്പെട്ട് വ്യക്തികളും സമൂഹവും മതങ്ങള്‍പോലും ഇന്ന് ആഡംബരത്തിലേക്ക്, ധാരാളിത്തത്തിലേക്ക് നയിക്കപ്പെടുകയാണ്.  ഇവിടെയാണ് ക്രിസ്തുമസ് പ്രസക്തമാകുന്നതും ക്രിസ്തുമസ്സിന്‍റെ സന്ദേശം നമ്മുടെ ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടതും.

ക്രിസ്മസ് കാത്തിരുപ്പിൻ്റെ തിരുനാൾ കൂടിയാണ്. അസംഭവ്യമായത് സംഭവിക്കുന്ന ദിനം. എല്ലാം ഹൃദയത്തിൽ സംഗ്രഹിക്കാൻ പഠിപ്പിക്കുന്ന തിരുനാൾ. മൗനത്തിൻ്റെ ശക്തി മനസ്സിലാക്കി തരുന്നതും ഭയപ്പെടാതെ സംഭവങ്ങളെ  നേരിടാൻ ധൈര്യം തരുന്നതുമായ തിരുനാൾ. യുക്തി കൊണ്ട് മാത്രമുള്ള അന്വേഷണങ്ങൾ ചിലപ്പോൾ തെറ്റായ നിഗമനങ്ങളിലേക്ക് നമ്മെ നയിച്ചെന്നു വരും. പ്രപഞ്ചത്തിൻ്റെ എല്ലാ പൊരുളുകളും മനുഷ്യബുദ്ധിയുടേയും യുക്തിയുടേയും അന്വേഷണ പരിധിയിൽ നിന്നെന്നു വരികയില്ല. എല്ലാം അറിയാമെന്ന് മനുഷ്യൻ വെറുതെ അഹങ്കരിക്കുമ്പോഴും ഒരു കൊച്ചു വൈറസിനെപോലും നിയന്ത്രിക്കാൻ മനുഷ്യൻ പാടുപെടുന്നു!

   ലോകത്തില്‍ വിവിധ കാലഗണനാ സമ്പ്രദായം നിലനില്‍ക്കുന്നുണ്ടെങ്കിലും ക്രിസ്തുവര്‍ഷത്തെ അടിസ്ഥാനപ്പെടുത്തിയാണ് കൂടുതല്‍ ആളുകള്‍ പുതുവത്സരം ആഘോഷിക്കുന്നത്. ജീവിതത്തിനു ഒരു അടുക്കും ചിട്ടയും ഉണ്ടാകുന്നതിന് കാലം അല്ലെങ്കില്‍ സമയം എന്ന സങ്കല്‍പ്പത്തിനു പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആഘോഷങ്ങള്‍ വേണ്ടതുതന്നെയാണ്. എന്നാല്‍, ഇക്കാലത്ത് ആഘോഷങ്ങള്‍ പ്രത്യേകിച്ച്, പുതുവത്സരാഘോഷം അതിരു വിടുന്നുണ്ടോ?. മത പാരമ്പരൃം വളരെയേറെയുള്ള, സംസ്ക്കാര സമ്പന്നരെന്ന് സ്വയം അഹങ്കരിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിക്കുന്ന നമ്മുടെ കേരളത്തില്‍ പോലും പുതുവത്സരാഘോഷത്തിന്റെ മറവില്‍ എത്രമാത്രം അനിഷ്ട സംഭവങ്ങളാണ് അരങ്ങേറുന്നത്.! എന്നാല്‍, പുതുവത്സരാരംഭത്തില്‍ പുതിയ നല്ല തീരുമാനങ്ങള്‍ എടുക്കുന്നവരും തങ്ങളിലുള്ള ദുഃശ്ശീലങ്ങളെ മാറ്റി പുതിയ മനുഷ്യരാകുന്നതിന് ശ്രമിക്കുന്നവരും ഉണ്ട്. ആയുസില്‍ നിന്ന് ഒരു വര്‍ഷം കൊഴിഞ്ഞു പോകുമ്പോള്‍ മരണത്തോട് ഒരു വര്‍ഷം അടുക്കുന്നു എന്നും നമുക്ക് ചിന്തിക്കാം. ഒരു കണക്കെടുപ്പിന്റെ ദിനം കൂടിയാകണം പുതുവര്‍ഷാരംഭ ദിനം. എന്ത് നേടി, എന്ത് നഷ്ടപ്പെട്ടു എന്ന് നമുക്ക് വിലയിരുത്താം. മരണത്തിലേക്കുള്ള യാത്രയില്‍ പിന്നിടുന്ന സൂചികാഫലകങ്ങളാണ് പുതുവത്സര ദിനങ്ങള്‍. അവിടെ നിന്ന് തിരിഞ്ഞു നോക്കി ചരിത്രം പഠിച്ചാല്‍ പുതിയ ചരിത്രം രചിക്കാം. ഈ ഭൂമിയിലെ ജീവിതത്തില്‍ ഒരു വര്‍ഷം കൂടി തികയ്ക്കാന്‍ ദൈവം ആയുസ്സും ആരോഗ്യവും തന്നതിനെ ഓര്‍ത്ത് നമുക്ക് ദൈവത്തിന് നന്ദി പറയാം. ആയുസ്സിന്റെ കണക്ക് പുസ്തകത്തില്‍ നിന്ന് ഒരു വര്‍ഷം കഴിഞ്ഞുപോയി എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇന്നലെകളിലെ നമ്മുടെ തെറ്റുകളെ തിരുത്തിക്കൊണ്ട്, നന്മകളെ പരിപോഷിപ്പിച്ചുകൊണ്ട്, വരാനിരിക്കുന്ന നാളെകളില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട്, ഇന്നുകളില്‍ നമുക്ക് ജീവിക്കാം.

    എല്ലാവര്‍ക്കും ക്രിസ്തുമസ്സിന്‍റേയും പുതുവത്സരത്തിന്‍റേയും ആശംസകള്‍ നേരുന്നു.