കാനഡ ബ്രിട്ടീഷ് കൊളോമ്പിയ ബേണബിയിലെ ശരത്കാല സന്ധ്യ
2022, ഒക്‌ടോബർ 17, തിങ്കളാഴ്ച
2022, ഓഗസ്റ്റ് 31, ബുധനാഴ്‌ച
കൊരട്ടിക്ക് മറക്കാനാവാത്ത സെപ്റ്റംബർ
കൊരട്ടിയുടെ തലവര മാറ്റിയ ജെ&പി കോട്ട്സിലെ 1969 സെപ്റ്റംബറിലെ വെടിവയ്പ്പ്.
മറക്കാൻ കഴിയുകയില്ലൊരിക്കിലും 1969 സെപ്റ്റംബർ മാസത്തെ ആ സംഭവത്തെ. കൊരട്ടി പ്രദേശത്തിന്റെ തലവര മാറ്റിയ കൊരട്ടി ജെ ആന്റ് പി കോട്ട്സിലെ തൊഴിൽ സമരത്തെ തുടർന്നുണ്ടായ വെടിവയ്പിനെ !.
1952ൽ സർക്കാർ 99 വർഷത്തെ പാട്ടത്തിന് നൽകിയ 98 ഏക്കർ ഭൂമിയിലാണ് ജുമ്‌ന ത്രെഡ് മിൽസ് സ്ഥാപിതമായതും പിന്നീട് ജെ&പി കോട്ട്‌സ് ലിമിറ്റഡായി മാറിയതും. തുടർന്ന് 1980ൽ മധുരാകോട്ട്സ് ആവുകയും പിന്നീട് 1996-ൽ വൈഗ ത്രെഡിന് കൈമാറുകയുംചെയ്തു.
തൊഴിൽ തർക്കത്തെത്തുടർന്ന് 2013 ജനുവരി 23 മുതൽ അടഞ്ഞുകിടന്ന കൊരട്ടിയിലെ വൈഗൈ ത്രെഡ്‌സ് കമ്പനിയും അതിനോട് ചേർന്നുള്ള സ്വത്തുക്കളും ഏറ്റെടുക്കാൻ കർണാടക ഹൈക്കോടതി ഒരു ലിക്വിഡേറ്ററെ നിയമിച്ചു.
തൊഴിൽ തർക്കത്തെത്തുടർന്ന് 2013 ജനുവരി മുതൽ അടഞ്ഞുകിടന്ന കൊരട്ടിയിലെ വൈഗ ത്രെഡ് പ്രോസസേഴ്‌സ് ലിമിറ്റഡ് ഏറ്റെടുക്കാൻ 2013 ജൂലൈ 4-ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. സർക്കാർ തീരുമാനമനുസരിച്ച് ഇപ്പോൾ തൃശൂർ ഇൻഫോപാർക്ക് ആയി പ്രവർത്തിക്കുന്നു.
1968- 1971 കാലഘട്ടത്തിലാണ് ഞാൻ എം.എ.എം. ഹൈസ്‌കൂളിൽ പഠിച്ചത്. കണ്ടംകുളത്തി ഔസേപ്പച്ചൻ, വി.കെ.വർഗീസ്, എടക്കുന്നിൽ നിന്നുളള വർഗ്ഗീസ്, പോൾസെബാസ്റ്റ്യൻ, ചാക്കപ്പൻചേട്ടൻ തുടങ്ങിവരൊരുമിച്ച് നടന്നാണ് കൊരട്ടിയിലേക്ക് പോയിക്കൊണ്ടിരുന്നത്. പിന്നീട് വേഴപ്പറമ്പൻ ജോയി, പാപ്പുട്ടിയെന്ന വർഗീസ്, പള്ളിപ്പാടൻ ജോസ് തുടങ്ങിയവർ കൂട്ടിനുണ്ടായി. 1970ആയപ്പോഴേക്കും തൃശൂർ- നാലുകെട്ട് പീച്ചി ട്രാൻസ്‌പോർട്ട് എന്ന ബസും ഓടിത്തുടങ്ങിയിരുന്നു. തിരുമുടിക്കുന്ന് പള്ളി നടയിൽനിന്ന് പിന്നീട് കെ.ബിഎസ്, തുടർന്ന് ചോറ്റാനിക്കര അമ്മ എന്നീ ബസുകളും ഓടിതുടങ്ങിയിരുന്നു. എന്റെ അപ്പൻ അക്കാലത്ത് ജെ&പി കോട്സിൽ ജീവനക്കാരനായിരുന്നു. പി.ഡി.ജോസഫ് ചേട്ടൻ, പ്ലാശ്ശേരി ദേവസിചേട്ടൻ, വേഴപ്പറമ്പൻ ദേവസിക്കുട്ടിചേട്ടൻ, മേലാപ്പിള്ളി വറുതുണ്ണിഅപ്പൂപ്പൻ, വല്ലൂരാൻ റോസി ഇളയമ്മ, തിരുമുടിക്കുന്ന് പള്ളി അങ്ങാടിയിലെ ഹോമിയോ ഡോക്ടറുടെ മകൻ പ്രേമൻ, വാലുങ്ങാമുറിയിലെ ചൂരക്കൽ പൗലോസ് മാസ്റ്ററുടെ ഭാര്യ, പറോക്കാരൻ(മണ്ടി) ഇട്ടൂപ്പ് ചേട്ടന്റെ ഭാര്യ, ഗാന്ധിഗ്രാം ആശുപത്രിയുടെ അടുത്തുള്ള ആലുക്ക പത്രോസ് ഭാര്യ ഏല്യ, വെളിയത്തുപറമ്പൻ ചാക്കുചേട്ടൻ തുടങ്ങിയവർ സഹ പ്രവർത്തകരായിരുന്നു. മഞ്ഞളി പോളച്ചൻ ചേട്ടൻ, കല്ലുങ്കൽ ആന്റണി ചേട്ടൻ, കിഴക്കുമ്പുറം മാത്തുചേട്ടൻ, പി.ടി.വർക്കിചേട്ടൻ, വല്ലൂരാൻ കൊച്ചുപൗലൊ ഇളയപ്പൻ, തച്ചിൽ ജോസേട്ടൻ, വി.ഡി. ജോയി, മൈനാട്ടിപറമ്പിൽ വർഗ്ഗീസ്(കുട്ടപ്പൻ) ചേട്ടന്റെ ഭാര്യ, എം.വി.ജോസ്, വല്ലൂരാൻ പൗലോസ്, പഞ്ഞിക്കാരൻ ദേവസിയുടെ( കുട്ടപ്പൻ)അമ്മ, ദേവസി(കുട്ടപ്പൻ) തുടങ്ങിയവർ അവിടത്തെ ജീവനക്കാരായിരുന്നു. രണ്ടായിരത്തിലധികം ജീവനക്കാരുണ്ടായിരുന്ന കമ്പനിയായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്.
ജെ&പി.കോട്ട്സിൽ തൊഴിൽ തർക്കത്തെ തുടർന്ന് സമരങ്ങളും ലാത്തിചാർജ്ജും പിന്നീട് വെടിവയ്പിൽ കലാശിക്കുകയാണുണ്ടായത്. അൻപത്തിമൂന്ന് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. 1969 സെപ്റ്റംബറിൽ നടന്ന വെടിവെയ്പ്പിന്റെ ശബ്ദം അന്ന് എം.എ.എം.എച്ച്. എസിലെ ഞാൻ പഠിച്ചിരുന്ന ക്ലാസ് റൂമിൽ കേൾക്കാമായിരുന്നു. സെപ്റ്റംബർ ആദ്യ വാരത്തിൽ അതായത് സെപ്റ്റംബർ മൂന്നിനോ നാലിനോ ആണ് വെടിവയ്പ് ഉണ്ടായത് എന്നാണ് ഓർമ്മ. ശബ്ദം കേട്ടത് ഇപ്പോഴും ഓർമ്മിക്കുന്നു. വെടിവയ്പ് ആണെന്ന് പിന്നീടാണ് മനസ്സിലായത്. അതോടെ പ്രശസ്തമായ ഈ നൂൽകമ്പനിയുടെ പതനവും ആരംഭിച്ചുവെന്ന് പറയാം. കൊരട്ടിയിലേയും സമീപ പ്രദേശങ്ങളിലേയും ഏറ്റവും പ്രധാനപ്പെട്ട ധനസ്രോതസ്സായിരുന്നു ജെ&പി കോട്ട്സ്. ബോണസ് ലഭിക്കുന്ന ദിവസങ്ങളിൽ കൊരട്ടി തിരുനാളിനേപ്പോലെ വഴിവാണിഭക്കാർ നിറയുമായിരുന്നു. നാഷണൽ ഹൈവേയുടെ ഇരുവശത്തും കച്ചവടക്കാർ നിറയും. പിന്നീട് എല്ലാം കുറഞ്ഞു വന്നു. തൊഴിലാളികൾ കുറഞ്ഞു. ആ കമ്പനിയെക്കൊണ്ട് ജീവിച്ചിരുന്ന കൊരട്ടിയിലും സമീപ പ്രദേശങ്ങളിലുമുള്ള പതിനായിരക്കണക്കിന് ജനങ്ങൾ വലഞ്ഞു.
ഇപ്പോൾ ഈ കോമ്പൗണ്ടിൽ ഇൻഫോപാർക്ക് പ്രവർത്തിക്കുന്നു. ടെക്നോക്രാറ്റുകളുടെ ഒരു പുതിയ തലമുറ രൂപംകൊള്ളുകയാണ്. യുവജനങ്ങൾക്കും തൊഴിൽ സംരംഭകർക്കും ആശ്വാസമാണ് ഈ മേഖലയിപ്പോൾ.
(വിവരങ്ങൾ ആധികാരികമാകണമെന്നില്ല, ഓർമ്മയിൽനിന്ന് എഴുതിയത് ).
2022, ഓഗസ്റ്റ് 2, ചൊവ്വാഴ്ച
കാനഡയിലേക്കൊരു കന്നിയാത്ര
2022, ഏപ്രിൽ 7, വ്യാഴാഴ്‌ച
ഗോവയിലേക്കുള്ള തീർത്ഥാടനത്തോടൊപ്പം പര്യടനവും
ഗോവയിലേക്ക് ഒരു തീർത്ഥാടനം
2021, ഒക്‌ടോബർ 31, ഞായറാഴ്‌ച
നവംബര്‍ 1. കേരള പിറവി ദിനം, മലയാള ഭാഷ ദിനം
`` വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ വരേണ്യയെ വന്ദിപ്പിന്‍ വരദയെ
എത്രയും തപശ്ശക്തി പൂണ്ടാജാമാതാജ്ഞനു
സത്രജിത്തിനു പണ്ട് സഹസ്ര കരം പോലെ
പശ്ചിമ രത്നാകരം പ്രീതിയാല്‍ ദാനം ചെയ്ത
വിശ്വൈക മഹാ രത്നമല്ലീ നമ്മുടെ രാജ്യം (വന്ദിപ്പിന്‍ ........)
പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തല വച്ചും
സ്വച്ഛാബ്ധി മണല്‍ത്തിട്ടാം പാദോപധാനം പൂണ്ടും
പള്ളികൊണ്ടീടുന്ന നിന്‍ പാര്‍ശ്വ യുഗ്മത്തെ കാത്തു
കൊള്ളുന്നു കുമാരിയും ഗോകര്‍ണ്ണേശനുമമ്മേ (വന്ദിപ്പിന്‍ ......)
മഹാ കവി വള്ളത്തോള്‍ നാരായണ മേനോന്റെ പ്രസിദ്ധമായ കവിതയിലെ ആദ്യ വരികളാണ് മേല്‍ കൊടുത്തിട്ടുള്ളത്. സ്വന്തം നാടിനെ ഇതില്‍ കൂടുതല്‍ ഭംഗിയായി എങ്ങനെയാണ് ഒരാള്‍ക്ക് വര്‍ണ്ണിക്കാനാവുക? 1956 നവംബര്‍ 1ന് ആണ് കേരള സംസ്ഥാനം നിലവില്‍ വന്നത് . ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം സംസ്ഥാനങ്ങള്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് 1949ല്‍ തിരു - കൊച്ചി സംസ്ഥാനം നിലവില്‍ വന്നെങ്കിലും അപ്പോഴും മലബാര്‍ , മദ്രാസിന്റെ കീഴിലായിരുന്നു. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിച്ചതിനെ തുടര്‍ന്ന് തിരു-കൊച്ചി, മലബാര്‍ മേഖലകളെ കൂട്ടിചേര്‍ത്ത് 1956 നവംബര്‍ 1ന് കേരളം നിലവില്‍ വന്നു. പണ്ട് മുതലേ തമിഴ് സംസാരിച്ചിരുന്ന ചേര രാജ്യവംശത്തിനു കീഴിലായിരുന്നു കേരളം. പശ്ചിമഘട്ട പര്‍വ്വത നിരകള്‍ക്കിരുവശവുമുള്ള തമിഴ്നാട്ടിലേയും കേരളത്തിലേയും ജനങ്ങള്‍ രണ്ടു സംസ്കാരം ഉള്ളവരായിരുന്നു. തമിഴില്‍ നിന്നും വേറിട്ട് മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ് കേരളത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. കൃസ്തുവിന് മുന്‍പ് തന്നെ അറബി രാജ്യങ്ങളുമായി വ്യാപാര ബന്ധം ഉണ്ടായിരുന്നു. കൃസ്തുവിന് ശേഷം ആദ്യ നൂറ്റാണ്ടുകളിലെ ഗ്രീക്ക്, റോമന്‍, ചൈനീസ് യാത്രാരേഖകളില്‍ കേരളത്തെപ്പറ്റി പരാമര്‍ശമുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം വിവിധ രാജ കുടുംബങ്ങളുടെ കീഴിലായിരുന്ന നാട്ടുരാജ്യങ്ങളെ യോജിപ്പിച്ച് ഭാഷയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ രൂപീകരിച്ചത്.
1999 നവംബര്‍ മാസത്തിലാണ് യുനെസ്കൊയുടെ പൊതുസഭ വിശ്വ മാതൃഭാഷ ദിനം പ്രഖ്യാപിച്ചത്. രണ്ടായിരാമാണ്ടു മുതല്‍ ഫെബ്രുവരി 21 ആണ് വിശ്വ മാതൃഭാഷ ദിനം . കേരള സര്‍ക്കാര്‍ തലത്തില്‍ മലയാള ഭാഷ ദിനമായി നവംബര്‍ 1ന് ആഘോഷിക്കുന്നു. കേരളപ്പിറവി ദിനം തന്നെ മലയാള ഭാഷ ദിനമായി തിരഞ്ഞെടുത്തത് ഉചിതം തന്നെ . ദേശവും ഭാഷയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കാന്‍ മലയാള ഭാഷ ദിനവും കേരളപ്പിറവി ദിനവും ഒരേ ദിവസം ആഘോഷിക്കുന്നത് നല്ലതാണ്. ഭാഷ നിലനില്‍ക്കുന്നത് ദേശമായി ബന്ധപ്പെട്ടുകൊണ്ടും, ദേശം അവിടത്തെ ജനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുമായതുകൊണ്ട് ഭാഷയുടെ വളര്‍ച്ചയും നിലനില്‍പ്പും അവിടത്തെ ജനങ്ങളുടെ ജീവിതം തന്നെയാണ്. എന്നാല്‍ ഒരു വിഭാഗം ജനങ്ങള്‍ , മലയാളികളുടെ പുതുവത്സര ദിനമായ ചിങ്ങം 1 മലയാള ഭാഷ ദിനമായി ആഘോഷിക്കുന്നുണ്ട് .
എല്ലാവര്‍ക്കും കേരളപ്പിറവി ദിനത്തിന്റേയും മലയാള ഭാഷ ദിനത്തിന്റേയും മംഗളങ്ങള്‍ ആശംസിക്കുന്നു . മഹാ കവി വള്ളത്തോളിന്റെ തന്നെ ` ദിവാസ്വപ്നം ' എന്ന കവിതയിലെ ചില വരികള്‍ ഇതാ.
`` ഭാരതമെന്നു കേട്ടാലഭിമാന -
പൂരിതമാവണം അന്തരംഗം
കേരളമെന്നു കേട്ടലോ തിളയ്ക്കണം
ചോര നമുക്ക് ഞരമ്പുകളില്‍ ''