2016, ഡിസംബർ 30, വെള്ളിയാഴ്‌ച
ജനുവരി 1. പുതുവത്സര ദിനം , ആഗോള കുടുംബ ദിനം
2016, ഡിസംബർ 29, വ്യാഴാഴ്‌ച
ഡിസംബര്‍ 31. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി തെക്കു കിഴക്കന്‍ ഏഷ്യന്‍ നാടുകളില്‍ വ്യാപാര ബന്ധത്തിന് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് അനുമതി കൊടുത്തത് എ. ഡി. 1600 ഡിസംബര്‍ 31ന് ആണ്. ഇന്ത്യയില്‍ വ്യാപാരത്തിനായി എത്തിയ അവര്‍ ഇന്ത്യയിലെ മുഗള്‍ ഭരണം തകര്‍ത്ത് ഇവിടത്തെ നിയന്ത്രണം അവരുടെ കൈക്കാലാക്കി. പിന്നീട് , മുന്‍പേ ഇവിടെ വ്യാപാര ബന്ധത്തിനായി എത്തിയിരുന്ന ഫ്രഞ്ച് - ഡച്ച് ശക്തികളെ ഇന്ത്യയില്‍ നിന്ന് തുരത്തി. 1773ല്‍ ബ്രിട്ടീഷ് ഗവണ്‍മേന്റിന്റെ റഗുലേറ്റിങ്ങ് ആക്ട് പ്രകാരം ഇന്ത്യയുടെ ഭരണാവകാശം ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലിന് കൈമാറിയതോടെ ഈസ്റ്റ് ഇന്ത്യാ കമ്പനിയും ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലിന്റെ കീഴിലായി. 1843 ആയപ്പോഴേക്കും ബ്രിട്ടീഷ് ഗവണ്‍മേന്റിന്റെ ഏജന്റ് മാത്രമായി ഈസ്റ്റ് ഇന്ത്യ കമ്പനി . ഇതിനിടയില്‍ സ്വാതന്ത്രൃത്തിനായി ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ആവശ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങി . കേരളത്തിലും അതിന്റെ അലയടികള്‍ ഉണ്ടായി. തിരുവിതാംകൂറില്‍ വേലുത്തമ്പിദളവയുടെ സേനാ നായകനായിരുന്ന ചെമ്പിലരയന്‍ 1808ല്‍ കൊല്ലപ്പെട്ടത് മെക്കാളെ പ്രഭുവിന്റെ സൈന്യവുമായുള്ള ഏറ്റുമുട്ടലിനൊടുവിലാണ്. 1857നു ശേഷം ഇന്ത്യന്‍ സൈന്യത്തിന്റെ ബംഗാള്‍ ഘടകത്തിന്റെ നേതൃത്വത്തില്‍ കലാപം ഉണ്ടാവുകയും അതോടെ ഇന്ത്യയുടെ സകല നിയന്ത്രണങ്ങളും ബ്രിട്ടീഷ് ഗവണ്‍മേന്റ് ഏറ്റെടുക്കുകയും ചെയ്തു . അതോടെ ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയില്‍ അപ്രസക്തമായി. ഒരു കാലത്ത് ഇന്ത്യയെ ഭരിച്ച ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഇപ്പോള്‍ ഭരിക്കുന്നത് ഇന്ത്യന്‍ വ്യവസായിയായ മുംബെ സ്വദേശി സഞ്ജീവ് മേത്തയാണ്.
ഡിസംബര്‍ 30. ജസ്റ്റിസ് വി. ബാലകൃഷ്ണ ഏറാടി
മാനുഷിക മൂല്യങ്ങള്‍ക്ക് പരിഗണന നല്‍കി വിധികള്‍ പ്രഖ്യാപിച്ച ഇന്ത്യയിലെ സുപ്രീം കോടതി ജഡ്ജിയും ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന ജസ്റ്റിസ് വി. ബാലകൃഷ്ണ ഏറാടി കോഴിക്കോട് ജില്ലയില്‍ 1922 ജൂണ്‍ 19ന് ജനിച്ചു . കോഴിക്കോട് ഉള്ള സാമൂതിരി ഹൈസ്കൂളിലും കോളേജിലും പഠിച്ച അദ്ദേഹം മദ്രാസ് കൃസ്ത്യന്‍ കോളേജില്‍ നിന്ന് സംസ്കൃതത്തില്‍ ബി. എ. ഡിഗ്രിയെടുത്തു . മദ്രാസ് ലോ കോളേജില്‍ നിന്ന് ബി.എല്‍. ഡിഗ്രി പാസ്സായി . മദ്രാസ് ഹൈകോടതിയിലാണ് അഡ്വക്കേറ്റ് ആയി ജോലി ആരംഭിച്ചത് . പിന്നീട് , കേരള ഹൈകോടതിയില്‍ ഗവണ്‍മേന്റ് പ്ലീഡര്‍ ആയി ജോലിചെയ്ത അദ്ദേഹം ,1967ല്‍ കേരള ഹൈകോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി. 1980ല്‍ കേരള ഹൈകോടതിയില്‍ ചീഫ് ജസ്റ്റിസ് ആയ അദ്ദേഹം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി . 1987ല്‍ വിരമിച്ച ശേഷം ,1988ല്‍ ദേശീയ ഉപഭോക്തൃ കോടതിയില്‍ പ്രസിഡന്റ് ആയി സേവനം ചെയ്ത അദ്ദേഹം, 1997ല്‍ അതില്‍നിന്ന് വിരമിച്ചു. 1999ല്‍ അദ്ദേഹം ദേശീയ കമ്പനി നിയമ ട്രൈബൂണല്‍ ചെയര്‍മാന്‍ ആയി നിയമിതനായി . രവി- ബയാസ് നദീജല തര്‍ക്ക ട്രൈബൂണല്‍ ചെയര്‍മാന്‍ ആയിരുന്നിട്ടുണ്ട്.
കലാ സാംസ്കാരിക , സാമൂഹ്യ സംഘടനകളില്‍ സജീവമായിരുന്നു ജസ്റ്റിസ് ബാലകൃഷ്ണ ഏറാടി . ഡല്‍ഹിയിലെ കഥകളിക്കു വേണ്ടിയുള്ള അന്തര്‍ദേശീയ സെന്ററിന്റെ പ്രസിഡന്റ് ആയിരുന്നു . ` സ്വരലയ' എന്ന കര്‍ണ്ണാടക സംഗീത സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ആയിരുന്നു . നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് . രാജീവ് ഗാന്ധി എക്സലന്‍സ് അവാര്‍ഡ് , നാഷണല്‍ സിറ്റിസണ്‍ഷിപ്പ് അവാര്‍ഡ് , ശിരോമണി അവാര്‍ഡ് , നാഷണല്‍ പ്രസ് ഓഫ് ഇന്ത്യ ഗോള്‍ഡണ്‍ ജൂബിലി അവാര്‍ഡ് തുടങ്ങിയവ അവയില്‍ ചിലതാണ് . 2010 ഡിസംബര്‍ 30ന് അദ്ദേഹം അന്തരിച്ചു . അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
2016, ഡിസംബർ 28, ബുധനാഴ്‌ച
തിരുമുടിക്കുന്ന് ചെറുപുഷ്പ ദേവാലയത്തിലെ പ്രധാന തിരുനാള്‍
ഡിസംബര്‍ 29. ചെമ്പിലരയന്‍
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭരണത്തിനെതിരായി യുദ്ധം ചെയ്ത് ധീര രക്തസാക്ഷിയായ തിരുവിതാംകൂര്‍ സേനയുടെ നായകനായിരുന്ന ചെമ്പില്‍ അനന്തപത്മനാഭന്‍ വലിയ അരയന്‍ കങ്കുമാരന്‍ എന്ന ചെമ്പിലരയന്‍ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ചെമ്പില്‍ ,തൈലംപറമ്പില്‍ വീട്ടില്‍ 1741ഏപ്രില്‍ 13ന് ജനിച്ചു . ബാലവര്‍മ്മ രാജാവ് കേരളം ഭരിച്ചിരുന്ന കാലത്ത് തിരുവിതാംകൂറിന്റെ ഭരണം നിര്‍വഹിച്ചിരുന്നത് വേലുത്തമ്പി ദളവയായിരുന്നു. വേലുത്തമ്പിദളവയെ ഭരണകാരൃങ്ങള്‍ ഏല്‍പ്പിച്ചത് ബ്രിട്ടീഷ് ഭരണാധികാരിയായ മെക്കാളെ പ്രഭുവിന് ഇഷ്ടമായില്ല. മെക്കാളെ പ്രഭു , തിരുവിതാംകൂര്‍ കൊടുക്കേണ്ട കപ്പം ഇരട്ടിയായി ഉയര്‍ത്തി. ഇത് ഇഷ്ടപ്പെടാതിരുന്ന വേലുത്തമ്പിദളവ കപ്പം കൊടുക്കല്‍ നിറുത്തി. അന്ന് വേലുത്തമ്പിദളവയുടെ സേനാ നായകനായിരുന്നത് ചെമ്പിലരയന്‍ ആയിരുന്നു . ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ വേലുത്തമ്പിദളവ തീരുമാനിക്കുകയും അതിനായി സേനാനായകനായിരുന്ന ചെമ്പിലരയനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇന്നത്തെ ബോള്‍ഗാട്ടി പാലസ് ആയിരുന്നു അന്ന് മെക്കാളെ പ്രഭുവിന്റെ കോട്ട. കോട്ടയിലേക്ക് ചെമ്പിലരയന്റെ സൈന്യം കടന്നുകയറി. മെക്കാളെ പ്രഭു രക്ഷപ്പെട്ടു. ഇതിനിടയില്‍ പ്രഭുവിന്റെ സൈന്യം ചെമ്പിലരയനെ ബന്ധിച്ച് വധിച്ചു. 1808ഡിസംബര്‍ 29ന് ആയിരുന്നു ഈ സംഭവം ഉണ്ടായത് . ഈ കൊച്ചി കോട്ട ആക്രമണം ,പിന്നീട് , സ്വാതന്ത്രൃ സമരങ്ങള്‍ക്ക് വീരൃം പകരാന്‍ കാരണമായി. സ്വാതന്ത്രൃ സമര സേനാനിയായി ധീര രക്തസാക്ഷിത്വം വഹിച്ച ചെമ്പിലരയന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
2016, ഡിസംബർ 27, ചൊവ്വാഴ്ച
ഡിസംബര്‍ 28. ഫാ. ജോസഫ് വടക്കന്‍
സമൂഹത്തിലെ താഴെ തട്ടിലുള്ളവരുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച മികച്ച സംഘാടകനും , വാഗ്മിയും, സാമൂഹ്യ പ്രവര്‍ത്തകനും , രാഷ്ട്രീയക്കാരനുമായിരുന്നു ഫാ. ജോസഫ് വടക്കന്‍ . തൃശൂര്‍ ജില്ലയിലെ തൊഴക്കാവില്‍ 1919 ഒക്ടോബര്‍ 1ന് ജനിച്ച അദ്ദേഹം, വിദ്യാഭ്യാസത്തിനു ശേഷം അദ്ധ്യാപകനായി ജോലി നോക്കി . ജോലി ചെയ്യുമ്പോള്‍തന്നെ സ്വാതന്ത്രൃ സമരത്തില്‍ പങ്കുചേര്‍ന്നു. പിന്നീട് ജോലി ഉപേക്ഷിച്ച് വൈദിക പഠനത്തിനു ചേര്‍ന്നു. വൈദികനായി പഠിക്കുമ്പോള്‍തന്നെ ` തൊഴിലാളി ' എന്ന വാരിക തുടങ്ങി . 1954 മുതല്‍ അത് ദിനപത്രമായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങി . 1956ല്‍ ആണ് പുരോഹിതനായത്. വിമോചന സമരത്തില്‍ സജീവമായിരുന്നു. `വടക്കനച്ചന്‍ 'എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കുടിയേറ്റ തൊഴിലിളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച അദ്ദേഹം ` കേരള തൊഴിലാളി പാര്‍ട്ടി ' (കെ. ടി. പി.) എന്നപേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി. തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതിനോടൊപ്പം, കത്തോലിക്കാ സഭയിലെ അധികാരികളുടെ അധികാര ദുര്‍വിനിയോഗത്തിനെതിരായും പോരാടി. ഇത് അദ്ദേഹത്തെ സഭയുടെ അധികാരികളില്‍ നിന്ന് അകറ്റുകയും പള്ളിയില്‍ നിന്ന് പുറത്താക്കപ്പെടുവാന്‍ കാരണമാവുകയും ചെയ്തു . 8 വര്‍ഷത്തേക്കാണ് സസ്പെന്റ് ചെയ്യപ്പെട്ടതെങ്കിലും, മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ പള്ളിയിലേക്ക് തിരിച്ചെടുത്തു. തൊഴിലാളികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനിടയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സഖാവ് എ.കെ. ഗോപാലനുമായി സൗഹൃദത്തിലാവുകയും , പിന്നീട് ,`കെ. ടി. പി. ' കമ്യൂണിസ്റ്റ് സര്‍ക്കാരില്‍ പങ്കാളിയാവുകയും ചെയ്തു . തന്റെ അനുഭവങ്ങളും ആശയങ്ങളും അതേ രൂപത്തില്‍ സത്യസന്ധമായി അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ആത്മകഥയാണ് ` എന്റെ കുതിപ്പും കിതപ്പും ' എന്ന പുസ്തകം. സമൂഹത്തിന്റെ ക്ഷേമത്തിനായി തന്റെ ജീവിതം മാറ്റിവെച്ച ഫാ .ജോസഫ് വടക്കന്‍ 2002 ഡിസംബര്‍ 28ന് അന്തരിച്ചു . അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .