.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഡിസംബർ 28, ബുധനാഴ്‌ച

തിരുമുടിക്കുന്ന് ചെറുപുഷ്പ ദേവാലയത്തിലെ പ്രധാന തിരുനാള്‍

തിരുമുടിക്കുന്ന് ചെറുപുഷ്പ ദേവാലയത്തിലെ പ്രധാന തിരുനാളുകളായ വി. കൊച്ചുത്രേസ്യയുടേയും വി. സെബസ്ത്യാനോസിന്റേയും തിരുനാള്‍ സംയുക്തമായിട്ടാണ് ഇടവകയില്‍ ആഘോഷിക്കുന്നത്. സാധാരണയായി വലിയ നൊയമ്പ് ( 50 നോമ്പ് )ആരംഭിക്കുന്നതിന്റെ പതിനഞ്ച് ദിവസം മുന്‍പുള്ള വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആണ് തിരുനാള്‍ .വിശുദ്ധരുടെ ജീവചരിത്രത്തിലേക്ക് ഒരെത്തിനോട്ടം.                                                                                                                                                                                 
                                                                                   ചെറുപുഷ്പം [വിശുദ്ധ കൊച്ചുത്രേസ്യ ]
പത്തൊമ്പതാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന ലൂയിസ് - മരിയസെലിഗുറിന്‍മാര്‍ട്ടിന്‍ ദമ്പതികളാണ് ` ലിറ്റില്‍ ഫ്ളവര്‍ ' എന്നറിയപ്പെടുന്ന ലിസ്യുവിലെ വിശുദ്ധ തെരേസയുടെ [ വി. കൊച്ചു ത്രേസ്യയുടെ ] മാതാപിതാക്കള്‍. 1873 ജനുവരി 2ന് വി. കൊച്ചുത്രേസ്യ ജനിച്ചു. ഒമ്പത് മക്കളില്‍ ഇളയവളായിരുന്നു. ഒമ്പതില്‍ നാലുപേരും ശൈശവത്തില്‍ തന്നെ മരിച്ചു. ബാക്കി അഞ്ച് പേരും സന്യാസിനികളായി. ലിസ്യുവിലെ കര്‍മ്മലീത്ത സഭയിലാണ് ചേര്‍ന്നത്. ക്ഷയബാധയെ തുടര്‍ന്ന് 1897 സെപ്റ്റംബര്‍ 30 ന് മരിച്ചു. 1925 മേയ് 17ന് പതിനൊന്നാം പീയൂസ് മാര്‍പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു . ആത്മീയ ജീവിതത്തിലെ നിര്‍മ്മലമായ ജീവിതശൈലിയാണ് വിശുദ്ധയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. വിശുദ്ധയുടെ ആത്മകഥയാണ് `ദ സ്റ്റോറി ഓഫ് എ സോള്‍ ' . പത്താം പീയൂസ് മാര്‍പ്പാപ്പ വി. കൊച്ചുത്രേസ്യയെ `` The greatest Saint of Modern times '' എന്ന് പ്രഖ്യാപിച്ചു . `` My way is all confidence and love ''എന്ന വിശുദ്ധയുടെ പ്രഖ്യാപനം അവരുടെ ആദ്ധ്യാത്മികതയുടെ ആഴം വെളിവാക്കുന്നതാണ്. ഒക്ടോബര്‍ 1ന് ആണ് വിശുദ്ധയുടെ Feast [ഓര്‍മ്മ തിരുനാള്‍ ]. 1997 ഒക്ടോബര്‍ 19ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വിശുദ്ധയെ Doctor of church [വേദ പാരംഗത ] യായി പ്രഖ്യാപിച്ചു . വിശുദ്ധ കൊച്ചുത്രേസ്യയുടെ വാക്കുകള്‍ - `` Love proves itself by deeds, so how am I to show my love?. Great deeds are forbidden me, the any way I can prove my love is by scattering flowers and these flowers are every little sacrifice, every glance and word, and the doing of the least actions for love'' . സ്വര്‍ഗ്ഗത്തിലിരുന്ന് അനുഗ്രഹങ്ങളാകുന്ന റോസ പൂക്കള്‍ വിതറുന്ന വിശുദ്ധ കൊച്ചുത്രേസ്യയെ നാം മാതൃകയാക്കേണ്ടതാണ്. തിരുമുടിക്കുന്ന് ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയാണ് വിശുദ്ധ കൊച്ചുത്രേസ്യ . വി. കൊച്ചുത്രേസ്യ വഴിയായി നിരവധി അനുഗ്രഹങ്ങള്‍ ലഭിക്കുന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു .
                                                                                      വി. സെബസ്ത്യാനോസ്
എ.ഡി. 225നോടടുത്ത് ഫ്രാന്‍സിലെ നര്‍ബോന്‍ പട്ടണത്തില്‍ വി. സെബസ്ത്യാനോസ് ജനിച്ചു എന്നാണ് പാരമ്പര്യ വിശ്വാസം . സാമ്പത്തിക ശേഷിയുള്ള കുടുംബത്തില്‍ ജനിച്ച അദ്ദേഹം റോമില്‍ പോയി സൈന്യത്തില്‍ ചേര്‍ന്നു. ജൂപിറ്റര്‍ ദേവന്റെ പിന്‍ഗാമികളാണ് തങ്ങളെന്ന് സ്വയം വിചാരിച്ചിരുന്ന റോമ ചക്രവര്‍ത്തിമാരെ ജനങ്ങളും പട്ടാളക്കാരും ആരാധിക്കണമെന്നായിരുന്നു നിയമം. അത് അംഗീകരിക്കാന്‍ സെബസ്ത്യാനോസിന് കഴിഞ്ഞില്ല. കൃസ്തുവിലുള്ള തന്റെ അടിയുറച്ച വിശ്വാസം രഹസൃമായി സൂക്ഷിച്ചുകൊണ്ട് പട്ടാളത്തിന്റെ ഇടയിലും ജയിലില്‍ കഴിഞ്ഞിരുന്നവരുടെ ഇടയിലും അദ്ദേഹം മിഷന്‍ പ്രവര്‍ത്തനം നടത്തി. സെബസ്ത്യാനോസ് കൃസ്ത്യാനിയാണെന്ന് ഒരു രഹസ്യ ദൂതന്‍ വഴി മനസ്സിലാക്കിയ ചക്രവര്‍ത്തി അദ്ദേഹത്തെ വിളിച്ച് കാരൃം ആരാഞ്ഞു. താന്‍ രാജൃത്തോടും ചക്രവര്‍ത്തിയോടും ഔദ്യോഗിക ചുമതലകളോടും അവിശ്വസ്തത കാണിച്ചിട്ടില്ലെന്നും , എന്നാല്‍ , തന്റെ പവിത്രമായ മതവിശ്വാസം ആരുടെ മുന്‍പിലും അടിയറ വെയ്ക്കാന്‍ സാധിക്കുകയില്ലെന്നും സെബസ്ത്യാനോസ്  ധൈരൃസമേതം ചക്രവര്‍ത്തിയോടു പറഞ്ഞു. കുപിതനായ ചക്രവര്‍ത്തി തീയില്‍ ദഹിപ്പിക്കുമെന്ന്  ഭീഷണിപ്പെടുത്തി. വഴങ്ങാതെ വന്നപ്പോള്‍ , സെബസ്ത്യാനോസിനെ മരത്തില്‍ ചേര്‍ത്ത് ബന്ധിച്ച് അമ്പെയ്ത് കൊല്ലാന്‍ ചക്രവര്‍ത്തി വിധിച്ചു. പടയാളികള്‍ ശിക്ഷ നടപ്പിലാക്കിയെങ്കിലും അദ്ദേഹം മരിച്ചിരുന്നില്ല. മരിക്കാറായ അദ്ദേഹത്തെ കൃസ്ത്യാനികള്‍ രഹസ്യമായി കൊണ്ടുപോയി ശുശ്രൂഷിച്ചു സുഖമാക്കി. വീണ്ടും അദ്ദേഹം കൊട്ടാരത്തില്‍ പോയി. കൊട്ടാരത്തില്‍ സെബസ്ത്യാനോസിനെ കണ്ട ചക്രവര്‍ത്തി , അദ്ദേഹത്തെ ഗദ കൊണ്ട് അടിച്ചുകൊല്ലാന്‍ കല്പിക്കുകയും പട്ടാളക്കാര്‍ ആ ക്രൂര കൃത്യം നടപ്പിലാക്കുകയും ചെയ്തു. അങ്ങനെ സെബസ്ത്യാനോസ് യേശുവിന് വേണ്ടി രക്തസാക്ഷിയായി. വിശുദ്ധ സെബസ്ത്യാനോസ് വഴിയായി നിരവധി അത്ഭുതങ്ങള്‍  നടക്കുന്നതായും രോഗശാന്തി ലഭിക്കുന്നതായും വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു . ജനുവരി 20 ആണ് വിശുദ്ധ സെബസ്ത്യാനോസിന്റെ ഓര്‍മ്മതിരുനാള്‍ ( Feast ).                                                                                                                                                                            
2015ലെ വി. കൊച്ചുത്രേസ്യയുടേയും വി. സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാളിന്റെ പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ