.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2020, ജൂലൈ 19, ഞായറാഴ്‌ച

കെ.പി.ജോസഫ് മാസ്റ്റർ അനുസ്മരണം

കെ.പി. ജോസഫ് മാസ്റ്റര്‍ അനുസ്മരണം നടത്തി

തിരുമുടിക്കുന്നിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന അന്തരിച്ച കെ.പി. ജോസഫ് മാസ്റ്ററുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. 2019 ജൂലൈ 11 ന് ആയിരുന്നു അദ്ദേഹം അന്തരിച്ചത്. അനുസ്മരണ സമ്മേളനത്തിൽ കൊരട്ടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ രജനീരാജു അധ്യക്ഷയായിരുന്നു. വി.ഒ. പോളിമാസ്റ്റര്‍, സോണിജോസഫ്, വി.കെ. വര്‍ഗ്ഗീസ്, വി.വി.പോളി, ജോസ് മഞ്ഞളി, വി.ഒ. ജോണ്‍, കെ.പി. സെബാസ്റ്റ്യന്‍, ഡേവീസ് വല്ലൂരാന്‍  എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്‌.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ട്രോഫികള്‍ നല്‍കി. തുടര്‍ന്ന്, വാര്‍ഡ് മെമ്പര്‍ രജനീരാജു, വി.ഒ. പോളിമാസ്റ്റര്‍ എന്നിവര്‍ രക്ഷാധികാരികളായും ജോസ് മഞ്ഞളി ചെയര്‍മാനായും കെ.പി.ജോസഫ് മാസ്റ്റര്‍ അനുസ്മരണ സമിതിക്ക് രൂപംനല്‍കി. കോവിഡ് പ്രതിരോധ മാനദണ്ധങ്ങള്‍ അനുസരിച്ചുകൊണ്ടായിരുന്നു യോഗം നടത്തിയത്.



2020, ജൂലൈ 18, ശനിയാഴ്‌ച

കെ.പി.ജോസഫ് മാസ്റ്റർ ചരമദിനം

ജൂലൈ 11. കെ.പി. ജോസഫ് മാസ്റ്ററുടെ ചരമദിനം.
 2019 ൽ അദ്ദേഹം അന്തരിക്കുമ്പോൾ നിലപാടുകൾക്കു വേണ്ടി നിലകൊണ്ട, സ്വന്തം അഭിപ്രായം ആരുടെ മുൻപിലും അടിയറ വയ്ക്കാത്ത ഒരു രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകനെ നാടിന് നഷ്ടപ്പെടുകയായിരുന്നു. അദ്ദേഹത്തിൻ്റെ ഓർമ്മകൾക്കു മുൻപിൽ ആദരാജ്ഞലികൾ അർപ്പിക്കുകയും ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.
രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നതു മുതൽ മരണംവരെ ഒരു കേരള കോൺഗ്രസ്കാരനായിരുന്നു ശ്രീ ജോസഫ് മാസ്റ്റർ.
1964ൽ കേരള രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവ് ആയിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ യശ്ശശരീരനായ പി.ടി.ചാക്കോയുടെ നേതൃത്വത്തിൽ അസംതൃപ്തരായ ഒരു ഗ്രൂപ്പ് ഉണ്ടാവുകയും അദ്ദേഹത്തിൻ്റെ മരണത്തോടെ
 കോൺഗ്രസിൽ നിന്ന് ശ്രീ കെ.എം. ജോർജിൻ്റെ നേതൃത്വത്തിൽ ഈ ഗ്രൂപ്പ് വിട്ടുപോന്ന് കേരള കോൺഗ്രസ് രൂപീകരിക്കുകയും ചെയ്തു. കേരള കോൺഗ്രസ് സ്ഥാപിതമായപ്പോൾ ശ്രീ ആർ. ബാലകൃഷ്ണപ്പിള്ളയായിരുന്നു കെ.എം.ജോർജിനോടൊപ്പം നിന്നവരിൽ പ്രമുഖൻ. തുടർന്ന് ശ്രീ കെ.എം.മാണി, പി.ജെ.ജോസഫ് തുടങ്ങിയവർ കൂടിചേർന്ന് കേരളാകോൺഗ്രസ്സ് ശക്തിപ്പെടുത്തി. 1976 ഡിസംബറിൽ ശ്രീ കെ.എം. ജോർജ് അന്തരിച്ചു.
 1977 ൽ നേതൃ തർക്കത്തെ തുടർന്ന് ശ്രീ ആർ. ബാലകൃഷ്ണപ്പിള്ള കേരള കോൺഗ്രസ് (ബി) രൂപീകരിക്കുകയും ചെയ്തു. ശ്രീ കെ.എം.മാണി, ശ്രീ പി.ജെ.ജോസഫ് തുടങ്ങിയവർ കേരള കോൺഗ്രസിൽ തുടർന്നു. എന്നാൽ1979ൽ ശ്രീ പി.ജെ.ജോസഫുമായുള്ള നേതൃ തർക്കത്തെ തുടർന്ന് ശ്രീ കെ.എം മാണി കേരള കോൺഗ്രസ് (എം) രൂപീകരിച്ചു. പിന്നീട് പിളർപ്പുകളെ തുടർന്ന് വിവിധ കേരള കോൺഗ്രസുകൾ ഉണ്ടായെങ്കിലും എക്കാലവും ശ്രീ മാണി സാറിൻ്റെ  അനുയായിരുന്ന ജോസഫ് മാസ്റ്റർ മരണം വരെ മാണി ഗ്രൂപ്പിൽ തുടർന്നു.

ജോസഫ് മാസ്റ്ററെക്കുറിച്ച് ഓർക്കുമ്പോൾ എൻ്റെ കുട്ടിക്കാലം ഓർമ്മ വരുന്നു. എനിക്ക് അന്ന് 10 വയസ്. തിരുമുടിക്കുന്നിൽ കേരളാ കോൺഗ്രസ് രൂപീകരിക്കുന്നതിനായി 1966 ൽ എൻ്റെ തറവാട്ടിൽ ( അപ്പൂപ്പൻ വല്ലൂരാൻ ദേവസിയുടെ വീട്ടിൽ) ശ്രീ പി.കെ.ഇട്ടൂപ്പ് വക്കീൽ വരുന്നു. തൊട്ട് പടിഞ്ഞാറെ വീട്ടിലെ കണ്ടംകുളത്തി പൊറിഞ്ചു മാസ്റ്ററുടെ വീട്ടിൽ നിന്ന് മാസ്റ്ററുടെ മൂത്ത മകനായ യുവാവായ ജോസഫിനെ (ജോസഫ് മാസ്റ്ററെ ) വിളിക്കുന്നു. കേരള കോൺഗ്രസ് സംഘടിപ്പിക്കാനുള്ള ചുമതല ഏൽപ്പിക്കുന്നു. അങ്ങനെ കേരള കോൺഗ്രസ് തിരുമുടിക്കുന്നിൽ തുടങ്ങുന്നു.

 ചാലക്കുടിയിലെ പാർട്ടി പ്രമുഖൻ ആയിരുന്ന ശ്രീ. പി. കെ. ഇട്ടൂപ്പ് വക്കീലിനൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ച യുവനേതാവ്. അക്കാലത്ത് ജില്ലയിലങ്ങോളമിങ്ങോളം തിരഞ്ഞെടുപ്പ് വേദികളിൽ ഓടിനടന്ന് പ്രസംഗിച്ചിരുന്ന തീപ്പൊരി പ്രാസംഗികൻ.  ആശയപരമായി യോജിപ്പുള്ള മാണിസാറിനൊപ്പം തൻ്റെ മരണം വരെ നിന്ന ആദർശധീരൻ.

തിരുമുടിക്കുന്നിന്റെ ചിരകാലസ്വപ്നമായിരുന്ന ഹൈസ്കൂൾ യാഥാർത്ഥ്യമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചയാൾ. സ്വന്തം കീശയിൽ നിന്ന് പണം മുടക്കി നാട്ടുകാരുടെ ആവശ്യങ്ങൾ തിരുവനന്തപുരത്തുപോയി നടത്തിക്കൊടുത്തിരുന്നയാൾ.

ഇത്തരത്തിൽ ജോസഫ് മാഷിന് വിശേഷണങ്ങളേറെ. തിരുമുടിക്കുന്ന് പി.എസ്. ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനായിരുന്നു അദ്ദേഹം. അവസാന കാലങ്ങളിൽ മാഷ് എവിടേയും സജ്ജീവമായിരുന്നില്ല.
മാണിസാർ പിന്നീട് എന്നും അധികാരത്തിൽ ഉണ്ടായിരുന്നെങ്കിലും അധികാരത്തിന്റെ ഇടനാഴികളിലെവിടേയും മാഷെ കണ്ടില്ല. ചുരുങ്ങിയ കാലം കൊരട്ടിപഞ്ചായത്തിൽ വാർഡ് മെമ്പറായിരുന്നതൊഴിച്ചാൽ അധികാരരാഷ്ട്രീയത്തിൽ മാഷുണ്ടായിരുന്നില്ല, ഒരുകാലത്തും.

മാഷിന്റെ വേർപാട് തിരുമുടിക്കുന്നിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത് ഒരു കാലഘട്ടത്തിന്റെ പോരാട്ടസ്മരണകളാണ്.
ഒരിക്കൽക്കൂടി, ശ്രീ ജോസഫ് മാസ്റ്ററുടെ ഓർമ്മകൾക്കു മുൻപിൽ ആദരാജ്ഞലികൾ അർപ്പിക്കുകയും ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.

2020, ജൂൺ 25, വ്യാഴാഴ്‌ച

ജൂലൈ 3. ദുക്റാന തിരുനാള്‍( തോമാശ്ലീഹയുടെ ഓര്‍മ്മ തിരുനാള്‍ )

ദുക്റാന തിരുനാള്‍( വി. തോമാശ്ലീഹായുടെ ഓര്‍മ്മ തിരുനാള്‍)
.......................................................................
 ജൂലൈ 3. ഭാരതത്തിന്‍റെ അപ്പസ്തോലനായ വി. തോമാശ്ലീഹയുടെ ഓര്‍മ്മ തിരുനാള്‍. ഈശോയുടെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരുവനായ തോമാശ്ലീഹയെപ്പറ്റി വിശദമായിട്ടൊന്നും വിശുദ്ധ ഗ്രന്ഥമായ ബൈബിളില്‍ പറഞ്ഞിട്ടില്ല. നാല് സന്ദര്‍ഭങ്ങളിലാണ് വിശുദ്ധനെപ്പറ്റി പ്രതിപാദിക്കുന്നത്. അസാമാന്യ ധൈര്യമുള്ളവനായും നന്മ ചെയ്യുന്നതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവനായും കാണുന്നുണ്ട് യേശു ലാസറിനെ ഉയിര്‍പ്പിക്കുന്ന സന്ദര്‍ഭത്തില്‍. തന്‍റെ സ്നേഹിതനായ ലാസര്‍ മരിച്ചുവെന്നറിഞ്ഞപ്പോള്‍ യേശു തനിക്ക് ഏറെ ശത്രുക്കളുള്ള, ലാസറിന്‍റെ നാടായ യൂദയായിലേക്ക്  പോകുവാനൊരുങ്ങുമ്പോള്‍ ശിഷ്യര്‍ അദ്ദേഹത്തെ തടയുന്നു. അപ്പോള്‍ `` നമുക്കും അവനോടൊപ്പം പോയി മരിക്കാം'' എന്നുപറഞ്ഞുകൊണ്ട് മറ്റ് ശിഷ്യര്‍ക്ക് ധൈര്യം കൊടുത്തുകൊണ്ട് യൂദയായിലേക്ക് പോകുവാന്‍ പ്രേരിപ്പിക്കുന്ന തോമാശ്ലീഹയെ( യോഹ. 11: 16 )കാണാം.

സ്വര്‍ഗ്ഗസ്ഥനായ പിതാവിലേക്കുള്ള വഴി നിങ്ങള്‍ക്കറിയാമെന്ന് യേശു തന്‍റെ ശിഷ്യരോട് പറയുമ്പോള്‍ വഴിയറിയാതെ നിഷ്കളങ്കതയോടും ബഹുമാനപൂര്‍വ്വവും സംശയിച്ചുനില്‍ക്കുന്ന തോമാശ്ലീഹയോട് വഴിയും സത്യവും ജീവനും താനാണെന്നും തന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കലേക്ക് വരുന്നില്ലായെന്നും യേശു പറയുവാന്‍ സാഹചര്യമുണ്ടാക്കുന്ന തോമാശ്ലീഹയെ കാണുന്നു വേറൊരിടത്ത്( യോഹ. 14: 4- 6).

ഉയിര്‍ത്തെഴുന്നേറ്റ യേശുനാഥന്‍ ശിഷ്യര്‍ക്ക് പ്രത്യക്ഷപ്പെട്ട സന്ദര്‍ഭത്തില്‍ അവിടെ ഇല്ലാതിരുന്നതുമൂലം തനിക്കുമാത്രം കാണാന്‍ സാധിക്കാത്തതുകൊണ്ട് വിഷമിച്ച് അതിയായി ആഗ്രഹിക്കുകയും അതിനായി ശാഠ്യം പിടിക്കുകയും യേശുവിനെ കണ്ടപ്പോള്‍ ``എന്‍റെ കര്‍ത്താവെ, എന്‍റെ ദൈവമേ''എന്ന് ഏറ്റുപറയുകയും ചെയ്തുകൊണ്ട് യേശുവിനെ ദൈവമായി അംഗീകരിക്കുവാന്‍ നമ്മെ പഠിപ്പിക്കുന്നു തോമാശ്ലീഹ മറ്റൊരിടത്ത്(യോഹ. 20: 27- 28).

മീന്‍ പിടിക്കാന്‍ പോയി ഒന്നുംകിട്ടാതെ നിരാശപ്പെടുന്ന പത്രോശ്ലീഹയുടെകൂടെ തോമാശ്ലീഹ വഞ്ചിയില്‍ ഇരിക്കുമ്പോള്‍ യേശു പ്രത്യക്ഷപ്പെടുന്നതും യേശു പറഞ്ഞതനുസരിച്ച് വള്ളത്തിന്‍റെ വലതുവശത്ത് വലയെറിയുന്നതും വല നിറയെ മത്സ്യം കിട്ടുന്നതും യേശു അവരുടെ കൂടെ ഭക്ഷണം കഴിക്കുന്നതും പത്രോശ്ലീഹായെ സഭയെ നയിക്കുവാന്‍ നിയോഗിക്കുന്നതുമായ സന്ദര്‍ഭത്തിലും തോമാശ്ലീഹായെക്കുറിച്ച് ബൈബിളില്‍ പ്രതിപാദിക്കുന്നുണ്ട്( യോഹ. 21: 1- 7).

തോമാശ്ലീഹയെക്കുറിച്ച് നാം കൂടുതല്‍ അറിയുന്നത് പരമ്പരാഗതമായ വിശ്വാസങ്ങളിലൂടേയും ഐതിഹ്യങ്ങളിലൂടേയും ചരിത്രകാരന്മാര്‍ പിന്നീട് എഴുതിയതിലൂടെയുമാണ്. യൂദയ രാജ്യത്ത് ഗലീലി എന്ന സ്ഥലത്താണ് അദ്ദേഹം ജനിക്കുന്നത്. അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ യഹൂദരും വളരെ പാവപ്പെട്ടവരുമായിരുന്നു. സല്‍സ്വഭാവിയും സത്യസന്ധനും ദൈവഭക്തനുമായ അദ്ദേഹം യേശുവിന്‍റെ പ്രബോധനങ്ങളിലും പ്രസംഗങ്ങളിലും ആകൃഷ്ടനായി യേശുവിന്‍റെ ശിഷ്യനായിതീര്‍ന്നു. യേശുവിന്‍റെ മരണത്തിനും ഉയിര്‍പ്പിനുംശേഷം പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍ സുവിശേഷവേലക്കായി അനേകം മതവിശ്വാസങ്ങള്‍ നിലനിന്നിരുന്ന ഭാരതം ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് നിയോഗിക്കപ്പെടുകയാണ്. ഭാരത യാത്രക്കു മുന്‍പ്തന്നെ അദ്ദേഹം പേര്‍ഷ്യ, മെദിയ തുടങ്ങിയ പല രാജ്യങ്ങളിലും സുവിശേഷവേല നടത്തി ക്രിസ്തു മത വിശ്വാസികളാക്കി.

അറേബ്യന്‍ രാജ്യങ്ങളില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹബാന്‍ എന്നു പേരായ ദക്ഷിണ ഭാരതത്തിലെ ചോഴരാജാവിന്‍റെ മന്ത്രിയുമായി പരിചയപ്പെടാന്‍ ഇടയായി. ചോഴരാജാവിന് അതിവിശിഷ്ടമായ അരമന പണിയുന്നതിന് ശില്പകലാകാരന്മാരെ സംഘടിപ്പിക്കുന്നതിനുവേണ്ടിയാണ് ഹബാന്‍ അവിടെ എത്തിയത്. താന്‍ ഒരു ശില്പിയായിരുന്നില്ലെങ്കിലും സുഹൃത്തായിതീര്‍ന്ന ഹബാനോടൊപ്പം കപ്പല്‍ കയറി തോമാശ്ലീഹ ഭാരതത്തിലേക്ക് പുറപ്പെട്ടു. ഇന്നത്തേപ്പോലെ ആധുനിക സജ്ജീകരണങ്ങള്‍ ഇല്ലാതിരുന്ന കപ്പല്‍ പക്ഷെ എത്തിപ്പെടുന്നത് ചേരരാജ്യത്തിന്‍റെ തലസ്ഥാനമായ കൊടുങ്ങല്ലൂരിലായിരുന്നു. എ.ഡി. 52ല്‍ ആയിരുന്നു തോമാശ്ലീഹ അവിടെ എത്തിയത്. ചേരരാജ്യാധിപന്‍ പെരുമാള്‍ അദ്ദേഹത്തെ ആദരിക്കുകയും രാജസന്നിധിയില്‍ സ്വീകരിക്കുകയും ചെയ്തു.

കുറച്ചുനാള്‍ കൊടുങ്ങല്ലൂരില്‍ താമസിച്ച് സുവിശേഷ വേലചെയ്തതിനുശേഷം ശ്ലീഹ ഹബാനോടൊപ്പം ചോഴരാജാവിന്‍റെ സന്നിധിയിലെത്തി. രാജാവ് അദ്ദേഹത്തെ സ്വീകരിച്ച് അരമന പണിയുന്നതിനായി വലിയൊരു തുക അനുവദിച്ചു. പക്ഷെ ആ തുകയത്രയും ശ്ലീഹ പാവപ്പെട്ടവര്‍ക്കായി ചിലവഴിച്ചുവെന്നാണ് ഐതിഹ്യം. ഏതാനുംമാസം ചോഴനാട്ടില്‍ സുവിശേഷ വേലക്കുശേഷം അദ്ദേഹം ഉത്തരേന്ത്യയിലേക്കും അവിടെനിന്ന് ചൈനയിലേക്കും യാത്രചെയ്ത് യേശുവിന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് വീണ്ടും ചോഴനാട്ടിലെത്തി. ഈ അവസരത്തില്‍ കൊടുങ്ങല്ലൂര്‍ രാജാവ് തന്‍റെ മരുമകനെ അയച്ച് ശ്ലീഹായെ കൊടുങ്ങല്ലൂര്‍ക്ക് ക്ഷണിക്കുകയും അദ്ദേഹം വീണ്ടും കൊടുങ്ങല്ലൂര്‍ എത്തുകയും ചെയ്തു. സുവിശേഷ പ്രസംഗങ്ങളില്‍ ആകൃഷ്ടനായി പെരുമാള്‍ രാജാവ് കുടുംബസമേതം ക്രിസ്തുമതം സ്വീകരിച്ചു. രാജാവ് അന്ത്രയോസ് എന്ന പേര് സ്വീകരിച്ചു. ഭക്തനും വിവേകിയുമായ രാജാവിന്‍റെ ഒരു  മരുമകന് ശ്ലീഹ പൗരോഹിത്യ പദവി നല്‍കുകയും കേപ്പയെന്ന് നാമകരണം ചെയ്യുകയുംചെയ്തു. അനേകം ആളുകള്‍ ക്രിസ്തുമതം സ്വീകരിക്കുകയും അവര്‍ക്കുവേണ്ടി ശ്ലീഹ വൈദികരെ വാഴിക്കുകയുംചെയ്തു.

കേരളത്തില്‍ ഏഴ് പള്ളികള്‍ ശ്ലീഹ സ്ഥാപിച്ചുവെന്നാണ് പാരമ്പര്യ വിശ്വാസം. കൊടുങ്ങല്ലൂര്‍, കൊല്ലം, നിരണം, ചായല്‍, കോക്കമംഗലം, കൊട്ടക്കാവ്, പാലയൂര്‍ എന്നീ സ്ഥലങ്ങളിലാണ് ആ ഏഴ് പള്ളികള്‍.
 അതിനുപുറമെ കന്യാകുമാരിക്കടുത്ത് തിരുവിതാംകോട് അര പള്ളിയും പണിതതായി വിശ്വാസിക്കപ്പെടുന്നു.
മലമ്പ്രദേശങ്ങളിലൂടെ അദ്ദേഹം യാത്രചെയ്ത് മലയാറ്റൂരില്‍ എത്തിച്ചേര്‍ന്നു. മതവിശ്വാസികള്‍ കൂടുന്നതിനൊപ്പം അദ്ദേഹത്തിന് ശത്രുക്കളും കൂടിവന്നു. തോമാശ്ലീഹ മലയാറ്റൂര്‍ മലമുകളിലെ പാറപ്പുറത്ത് മുട്ടിന്മേല്‍നിന്ന് പ്രാര്‍ത്ഥിക്കുകയും സ്വന്തം കൈവിരല്‍കൊണ്ട് കുരിശടയാളം വരക്കുകയുയുംചെയ്തു. പിന്നീട് ആ സ്ഥലത്ത് സ്വര്‍ണ്ണക്കുരിശ് പ്രത്യക്ഷപ്പെട്ടുവെന്ന് പറയപ്പെടുന്നു. ലക്ഷക്കണക്കിന് വിശ്വാസികള്‍ കൊല്ലംതോറും മലയാറ്റൂര്‍ മല മുത്തപ്പനായ തോമാശ്ലീഹായെ വണങ്ങി പ്രാര്‍ത്ഥിക്കുവാന്‍ മലയാറ്റൂര്‍ എത്തിച്ചേരുന്നു.

കേരളത്തിലെ സുവിശേഷ വേല പൂര്‍ത്തിയാക്കി ശ്ലീഹ പാണ്ടിദേശം എന്നറിയപ്പെടുന്ന ഇന്നത്തെ തമിഴ്നാട്ടിലേക്ക് തിരിച്ചു. അവിടെ മൈലാപ്പൂരിനടുത്തുള്ള ചിന്നമലയില്‍ അദ്ദേഹം സ്ഥാപിച്ച കുരിശിന്‍ ചുവട്ടില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ശത്രുക്കള്‍ കുന്തംകൊണ്ട് കുത്തി അദ്ദേഹത്തെ കൊലപ്പെടുത്തി. എ.ഡി. 72 ജൂലൈ 3ന് ആയിരുന്നു അദ്ദേഹം വധിക്കപ്പെട്ടത്.
തമിഴ്നാട്ടിലെ ചെന്നൈയില്‍നിന്ന് 14കിലോമീറ്റർ അകലെയായി ഗിണ്ടി മേൽപ്പാലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ദേവാലയമാണ് സെന്‍റ് തോമസ് മൗണ്ട് ദേവാലയം. എ.ഡി. 52-ൽ ഭാരതത്തിലെത്തിയ തോമാശ്ലീഹ എ.ഡി. 72-ൽ ഈ മലയിലാണ് രക്തസാക്ഷിത്വം വരിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ചെങ്കൽപ്പേട്ട് രൂപതയുടെ കീഴിലാണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്. ഇതൊരു ദേശീയ തീർത്ഥാടനകേന്ദ്രവുമാണ്. 2011-ലാണ് സെന്റ് തോമസ് മൗണ്ടിനെ ദേശീയ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചത്.
പരമ്പരാഗതമായി നമുക്ക് കൈമാറി ലഭിച്ച ദൈവ വിശ്വാസത്തിന്‍േയും ക്രൈസ്തവ സാക്ഷ്യത്തിന്‍റേയും ദീപശിഖ അണയാതെ കാത്തുസൂക്ഷിക്കാനും വരുംതലമുറയിലേക്ക് കൈമാറാനും നമുക്ക് കടമയുണ്ട്. അതിനായി ആത്മാര്‍ത്ഥമായി നമുക്ക് പ്രവര്‍ത്തിക്കാം. എല്ലാവര്‍ക്കും ദുക്റാന തിരുനാളിന്‍റെ മംഗളാശംസകള്‍ നേരുന്നു.

2020, മേയ് 19, ചൊവ്വാഴ്ച

റവ. ഫാ. ഷിജു(പ്രേം) ചൂരക്കല്‍ പോളിഗ്ലോട്ട് ഗായകസംഘത്തില്‍

പോളിഗ്ലോട്ട് ക്വയര്‍(വിവിധ ഭാഷകളിലുള്ള ഗായകസംഘം) - അഭിനവ ട്രെന്‍ഡ്
.................................................................
ആധുനിക സാങ്കേതിക വളര്‍ച്ചയുടെ അനന്ത സാദ്ധ്യതകളില്‍ വിവര സാങ്കേതിക വിദ്യയും പുതിയ തലങ്ങള്‍ തേടുന്നു.

ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളിലിരുന്ന് അനേകം ആളുകള്‍ ഒരു ഗാനം വിവിധ ഭാഷകളില്‍ പാടുന്നത് ഒരുമിച്ച് കേള്‍ക്കാന്‍ സാധിക്കുക സുഖകരമല്ലേ?. അങ്ങനെയൊരു ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നു.

ലോക ജനതയുടെ രോഗശാന്തിക്കായുള്ള പ്രാര്‍ത്ഥനാഗാനം ഒരുക്കിയ റവ.ഫാ. ഷിജു(പ്രേം)ചൂരക്കല്‍ അച്ചന് അഭിനന്ദനങ്ങള്‍.

``ഭീതിയിൽ കഴിയുന്ന  ലോകത്തിന് ആശ്വാസം
ഭീതിയിൽ  കഴിയുന്ന  ലോകത്തിന്  ആശ്വാസം ഏകുവാൻ നാഥാ നീ വരണേ
പ്രത്യാശ ഏകുവാൻ,  സാന്ത്വനം ഏകുവാൻ അരികിൽ നീ വരണേ എൻ യേശുവേ...''

ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിലുള്ള 26 ഭാഷകളില്‍ വിവിധ രാജ്യങ്ങളിലിരുന്ന് വിവിധ ആളുകള്‍  പാടിയ ഗാനം ഷിജു(പ്രേം) ചൂരക്കല്‍ സംവിധാനം ചെയ്തത്  സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിത്തീരുന്നു. ഇതില്‍ അദ്ദേഹം മലയാള ഭാഷയില്‍ പാടിയിട്ടുണ്ട്. സംഗീതവും എഡിറ്റിംഗും  അദ്ദേഹമാണ് നിര്‍വ്വഹിച്ചത്.
തിരുമുടിക്കുന്ന് ഇടവകയിലെ  ചൂരക്കല്‍ അഗസ്റ്റിന്‍- ലീലാമ്മ ദമ്പതികളുടെ മകനാണ് ഫാ. ഷിജു( പ്രേം)ചൂരക്കല്‍.

പോളിഗ്ലോട്ട് ക്വയർ( വിവിധ ഭാഷകളിലുള്ള ഗാനം) - കൊറോണാ വൈറസിന്റേ വ്യാപനത്തിൽ  പകച്ചുനിൽക്കുന്ന,  ഭീതിയിൽ കഴിയുന്ന ലോകത്തിന്  തെല്ല് ആശ്വാസം നൽകുവാൻ, സാന്ത്വനം ഏകുവാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്ന പ്രാർത്ഥന ഗാനമാണ്.

നാല് ഭൂഖണ്ഡങ്ങളിലെ 26 ഭാഷകളിൽ ആണ് പോളിഗ്ലോട്ട് ക്വയർ ഒരുക്കിയിരിക്കുന്നത്. (9 ഇന്ത്യൻ) മലയാളം, തമിഴ്, കന്നഡ, തെലുഗു, എന്നീ സൗത്ത് ഇന്ത്യൻ ഭാഷകളും, ഹിന്ദി,  മറാത്തി, ബംഗാളി, ഗുജറാത്തി എന്നീ നോർത്ത് ഇന്ത്യൻ ഭാഷകളും, ഉറാവ്  എന്ന ആദിവാസി  ഭാഷയും, അറബി, Tagalog,( Philippines), (2)ഏഷ്യൻ ഭാഷകളും, ജർമ്മൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച്, എന്നി(4) യൂറോപ്പിയൻ ഭാഷകളും, മെക്സിക്കൻ, ഇംഗ്ലീഷ്, അംഗോലോ പോർച്ചുഗീസ്, കേജുന്  (4 അമേരിക്കൻ) (7) ആഫ്രിക്കൻ ഭാഷകളായ കെനിയൻ സ്വാഹിലി, സുലു,  ആഫ്രിക്കൻസ്, ചിച്ചാവ, ഒഴിവമ്പോ, ടാൻസാനിയ സ്വാഹിലി, രുക്വാങ്ഗലി,  ഇങ്ങിനെ വിവിധ ഭാഷകളിൽ ആണ് പോളിഗ്ലോട്ട് ക്വയർ ഒരുക്കിയിരിക്കുന്നത്.
കോവിഡ് 19  കാലത്ത് ഈ ഒരു ആശയം ഉള്ളിൽ താലോലിച്ച, സാക്ഷാത്കരിച്ചത് ഫാദർ  ഷിജു (പ്രേം)  ചൂരക്കൽ  സിഎംഐ. (ഹ്യൂസ്റ്റൺ, ടെക്സസ്) തൻറെ മനസ്സിൽ ഉരുത്തിരിഞ്ഞ
നാലുവരി  മലയാളം  വാക്കുകൾക്ക് സംഗീതം പകർന്നതും  അദ്ദേഹമാണ്. പിന്നീട് ടോം അജിത്ത് & ജോണി ചെങ്ങലാൻ സിഎംഐ ( New York) യുടെ വാദ്യസംഗീത അകമ്പടിയോടെ ഈണം പകർന്നതും മുതൽ, പല ഭാഷകളിൽ പാടുന്നതിനയി വാട്സാപ്പ് വഴി  അയച്ചു കൊടുത്തു, അവർ പാടി തിരിച്ച് വാട്സാപ്പിലൂടെ തിരിച്ചുകൊടുത്തു.

പോളിഗ്ലോട്ട്  -എന്ന പേര് നിർദേശിച്ചത്  അമേരിക്കയിലെ Beaumont, രൂപതാ വൈദികൻ മോൺസിഞ്ഞോർ ഡാൻ ആണ്.
Many Tongues -  പല ഭാഷകൾ  എന്നാണ് അർത്ഥം.

ഇതിന് ആമുഖം പറഞ്ഞിരിക്കുന്നത് സെൻറ് എലിസബത്ത്, പോർട്ട് നേചെസ്, ഇടവകയിലെ യൂത്ത് ഡയറക്ടർ ക്ലെയർ ആണ്.
ബഹുമാനപ്പെട്ട ഫാദർ ജോഷി   പഴുക്കാത്തറ,സിഎംഐ. ഹൈദരാബാദ് പ്രൊവിൻഷ്യൽ, ഫാദർ ഡേവിഡ് കാവുങ്ങൽ, സിഎംഐ,  സുപ്പീരിയർ ഡെലിഗേറ്റ് , അമേരിക്ക ഇവരുടെ  പ്രാർത്ഥന ആശംസകളും ചേർത്തിട്ടുണ്ട്.

സി എം ഐ വൈദികർ മിഷനറിമാരായി ലോകത്തിൻറെ 4 ഭൂഖണ്ഡങ്ങളിലും ജോലി ചെയ്യുന്നു എന്നുള്ളതു കൊണ്ട്  ഈ രാജ്യങ്ങളിലെ ഭാഷകളാണ് ഇതിനായി തിരഞ്ഞെടുത്തത്. മറ്റ് രൂപത വൈദീകരും, സന്യസ്തരും, അൽമായരും ഈ പ്രൊജക്ടുമായി സഹകരിച്ചിട്ടുണ്ട്.

പല ഭാഷകളിലേക്കും പരിഭാഷചെയ്തിരിക്കുന്നത്  പാടിയിരിക്കുന്നവർ തന്നെയാണ്. ഹിന്ദിയിൽ  ഫാദർ ലിജോ തോമസ്, മറാത്തിയിൽ ഫാദർ ജോഷി വാഴപ്പള്ളി സിഎംഐ,  ബംഗാളിയിൽ ഫാദർ  ജോജോ  സിഎംഐ, തമിഴിൽ  ഫാദർ ലിൻസൺ സിഎംഐ, കന്നടയിൽ  ജോൺ സിഎംഐ, തെലുഗുവിൽ ബ്രദർ ശ്യാം കുര്യൻ സിഎംഐ, ജർമൻ ഫാദർ തോമസ് പൊട്ടയ്ക്കൽ, ഫാദർ ലോറൻസ് പടമാടൻ എന്നീ സിഎംഐ വൈദികരാണ്. ഇറ്റാലിയൻ - ആന്റോ Chakiath സിഎംഐ, ഇംഗ്ലീഷിൽ ജോണി ചെങ്ങലാൻ സിഎംഐ, ഗുജറാത്തിയിൽ ഫാദർ ജോസഫ് , ആഫ്രിക്കൻ ഭാഷകളെ  സമന്വയിപ്പിച്ച്ത് ടൈജു തളിയത്ത് സിഎംഐ അച്ഛനാണ്.

വിവിധ ഭാഷകളിൽ  പാടിയിരിക്കുന്നത് അതാത് സ്ഥലങ്ങളിൽ നിന്നുള്ളവരാണ്. നേഹ മരിയ പാണ്ടി പള്ളി, ബ്രാഡ്, Renella, Jaine, Br. Tumsar Sdb,  Christina, എന്നിങ്ങനെ  വിവിധ ഭാഷകളിൽ പാടിയിട്ടുള്ളത്‌ വിവിധ ആളുകളാണ്.

റവ. ഫാ. ഷിജു (പ്രേം) ചൂരക്കൽ സിഎംഐ സഭയുടെ മാർ തോമാ, ചന്ദാ ( മഹാരാഷ്ട്ര)
പ്രൊവിൻസ് അംഗമാണ്. ഇപ്പോള്‍ അമേരിക്കയിൽ,  ടെക്സസ് സ്റ്റേറ്റ്, ഹ്യൂസ്റ്റൺ അടുത്ത് ബ്യൂമൊണ്ട് രൂപതയിൽ സെന്റ്. എലിസബത്ത് , പോർട്ട് നെച്ചെസ് ഇടവകയിൽ അസോസിയേറ്റ് പാസ്റ്റർ (സഹ വികാരി) ആയി ജോലി ചെയ്യുന്നു.

ബഹുമാനപ്പെട്ട ഫാ. ഷിജു(പ്രേം)ചൂരക്കല്‍ അച്ചനും ഈ ഗാനത്തില്‍ സഹകരിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

https://youtu.be/ItFryprVbes

2020, മേയ് 15, വെള്ളിയാഴ്‌ച

കോവിഡ് അറിയുവാന്‍- ഫാ. ജിജൊ കണ്ടംകുളത്തിയുടെ ` തായേ വിട'

https://youtu.be/_YSaLlPirbM



സംഹാര താണ്ഡവമാടുന്ന കോവിഡേ നിനക്ക് മതിയായില്ലെ? മരിച്ചു കിടക്കുന്ന അമ്മയെ ഒരുനോക്ക് കാണാന്‍ സാധിക്കാതെ വിദേശത്തിരുന്ന് കരയുന്ന ഒരു മകനെ നീ കാണുന്നില്ലെ?

ഫാ. ജിജൊ കണ്ടംകുളത്തി എഴുതിയ `തായേ വിട' - ഒരു പ്രവാസി സന്യാസിയുടെ വ്യഥ എന്ന കവിത വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.

റവ. ഫാ. ജിജൊ കണ്ടംകുളത്തി CMF തിരുമുടിക്കുന്ന് വാലുങ്ങാമുറിയില്‍ കണ്ടംകുളത്തി പരേതരായ കുഞ്ഞിപൗലോയുടേയും അന്നത്തിന്‍റേയും മകനായി 1971ല്‍ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം 1986ല്‍ കുറവിലങ്ങാട് മൈനര്‍ സെമിനാരിയില്‍ ക്ലാരീഷ്യന്‍ സന്യാസ സഭയില്‍ ചേര്‍ന്നു. വൈദികപഠനം പൂര്‍ത്തിയാക്കി 1998ല്‍ വൈദികനായി. 1998- 2002ല്‍ മേഘാലയയില്‍ അസിസ്റ്റന്‍റ് വികാരിയായും അവിടെയുള്ള സെന്‍റ് പീറ്റേഴ്സ് സ്കൂളിന്‍റെ പ്രിന്‍സിപ്പലായും വടക്കുകിഴക്കന്‍ ബുള്ളറ്റിന്‍റെ ചീഫ് എഡിറ്ററായും ജോലിനോക്കി. 2003 മുതല്‍ 2012 വരെ മേഘാലയയിലും അരുണാചല്‍പ്രദേശിലുള്ള വിവിധ സ്കൂളുകളില്‍ മാനേജരായും പ്രിന്‍സിപ്പലായും ഇടവക വികാരിയായും സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ചൈനയിലെ മക്കാവില്‍ ക്ലാരീഷ്യന്‍ പബ്ലിക്കേഷന്‍സിന്‍റെ എഡിറ്ററായി സേവനം ചെയ്യുന്നു

തായേ വിട-  ഒരു പ്രവാസി സന്യാസിയുടെ വ്യഥ
...........................................................................

വിശ്വസിക്കുന്നില്ല വാശിയോടെൻ മനം
ആശ്വസിപ്പിക്കാൻ ഞാൻ എന്ത് ചൊല്ലും?
അമ്മേ നീ പോയെന്ന വാർത്ത കേട്ടീടിലും
അന്യഥാ, കാതുകൾ വിശ്വസിപ്പൂ .

അമ്മയുറങ്ങുന്ന യന്ത്രകിടക്കതൻ
മർമ്മരം പിന്നെയും കേട്ടിടുവാൻ
വെമ്പുന്ന കാതുകൾക്കെൻതൗഷധം തന്നെ
മേമ്പൊടിയായി കുറിച്ചിടുമോ?

ആശ്രിതർ ഉറ്റവർ ബന്ധുക്കൾ ഏവരും
അശ്രു പൊഴിച്ചു വിടചൊല്ലവേ
ഏതോ പടത്തിലെ താരങ്ങളാണെന്നു
എന്തേ എൻ കണ്ണുകൾ വിശ്വസിപ്പൂ?

ചുറ്റുമുള്ളുറ്റവർക്കിടയിലായ്  എൻ മുഖം
ചുറ്റും തിരഞ്ഞൊരാ തായ്‌മനം തേങ്ങിയോ?
അന്ത്യയാത്രാമൊഴി ചൊല്ലുമ്പോൾ ഒരുവേള
അകലെയുള്ളെന്നെ നീ ഓർത്തുകാണും

നല്കുവാൻ ആവാതെ മരവിച്ച ചുംബനം
നോവായെൻ ചുണ്ടിലുറച്ചു പോയോ
പുണരുവാനാവാതെ പോയൊരാലിംഗനം
പിണരുപോൽ മാറിൽ തപിച്ചിടുന്നു

അവധികൾ എന്തിനു ആർഭാടമെന്തിന്
കാത്തിരിക്കുന്ന ചിരാതണഞ്ഞീട്ടിനി
അമ്മയില്ലാത്തൊരു വീടു വീടാകുമോ?
അമ്മ വിളമ്പാത്ത ഊണ് ഊണാകുമോ?

പേർ ചൊല്ലി തായേ ഒരു വട്ടം കൂടി നീ
എന്തേ വിളിക്കാതെ പോയ് മറഞ്ഞു?
നീ വിളിക്കാത്ത എൻ പേര് പേരാകുമോ
നീ വിളിക്കാതെ ഞാൻ എന്നിനി ഞാനാകും

അണകെട്ടിയൊഴുകാതെ കാത്തു ഞാനെങ്കിലും
അറിയാതെ തൂവിപ്പോയ് കണ്ണിണകൾ
വയ്യായെൻ തായേ എഴുതുവാൻ വയ്യിനി
മിഴിനീർ പടർന്നോരെൻ ഓർമ്മ താളിൽ

ജിജോമോനച്ചൻ

ഈ കവിത  മനോഹരമായി, ഹൃദയസ്പര്‍ശിയായി ആലപിച്ച അജ്ഞാത ഗായകനും നന്ദി.
https://youtu.be/_YSaLlPirbM

2020, മേയ് 13, ബുധനാഴ്‌ച

സാഹിത്യകാരനായ പ്രേഷിതപ്രവര്‍ത്തകന്‍- ഫാ. ജിജൊ കണ്ടംകുളത്തി

സാഹിത്യകാരനായ പ്രേഷിത പ്രവര്‍ത്തകന്‍- ഫാ. ജിജൊ കണ്ടംകുളത്തി.

റവ. ഫാ. ജിജൊ കണ്ടംകുളത്തി CMF തിരുമുടിക്കുന്ന് വാലുങ്ങാമുറിയില്‍ കണ്ടംകുളത്തി പരേതരായ കുഞ്ഞിപൗലോയുടേയും അന്നത്തിന്‍റേയും മകനായി 1971ല്‍ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം 1986ല്‍ കുറവിലങ്ങാട് മൈനര്‍ സെമിനാരിയില്‍ ക്ലാരീഷ്യന്‍ സന്യാസ സഭയില്‍ ചേര്‍ന്നു. വൈദികപഠനം പൂര്‍ത്തിയാക്കി 1998ല്‍ വൈദികനായി. 1998- 2002ല്‍ മേഘാലയയില്‍ അസിസ്റ്റന്‍റ് വികാരിയായും അവിടെയുള്ള സെന്‍റ് പീറ്റേഴ്സ് സ്കൂളിന്‍റെ പ്രിന്‍സിപ്പലായും വടക്കുകിഴക്കന്‍ ബുള്ളറ്റിന്‍റെ ചീഫ് എഡിറ്ററായും ജോലിനോക്കി. 2003 മുതല്‍ 2012 വരെ മേഘാലയയിലും അരുണാചല്‍പ്രദേശിലുള്ള വിവിധ സ്കൂളുകളില്‍ മാനേജരായും പ്രിന്‍സിപ്പലായും ഇടവക വികാരിയായും സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ചൈനയിലെ മക്കാവില്‍ ക്ലാരീഷ്യന്‍ പബ്ലിക്കേഷന്‍സിന്‍റെ എഡിറ്ററായി സേവനം ചെയ്യുന്നു.
കവിതാ രചനയും പ്രേഷിതപ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകാമെന്ന് ഫാ.ജിജൊ കണ്ടംകുളത്തി തെളിയിക്കുന്നു

`കഴുകനും കബന്ധവും' എന്ന ജിജൊമോനച്ചന്‍( Fr.Jijo Kandomkulathy ) എഴുതിയ കവിത കാലികപ്രസക്തിയുള്ളതും ചിന്തോദ്ദീപകവുമായ ഒരു കവിതയാണ്.

കഴുകന്‍ കാഴ്ചശക്തി, ഉയരങ്ങളില്‍ പറക്കാനുള്ള കഴിവ്, നിരീക്ഷണപാടവം, ബുദ്ധിശക്തി, വേഗത, ഭക്ഷണം തേടാനുള്ള അപാര കഴിവ് തുടങ്ങിയവയാല്‍ ശ്രദ്ധേയമായ ഒരു പക്ഷിയാണ്. കഴുകന്‍റെ അതിസൂക്ഷ്മമായ കാഴ്ചശകതി ജ്ഞാനത്തിന്‍റെ പ്രതീകമായിപോലും വ്യാഖ്യാനിക്കപ്പെടുന്നു.

മനുഷ്യ ജീവിതത്തിന്‍റെ ഉയര്‍ച്ചക്ക് അത്യന്താപേക്ഷിതമായി വേണ്ടത് ഉയര്‍ന്ന ചിന്തകളാണ്. അത് ഓരോരുത്തര്‍ക്കുമുള്ള കഴിവുകളെ അപഗ്രഥിച്ച് അവനവനില്‍കൂടിതന്നെ യാഥാര്‍ത്ഥ്യമാക്കപ്പെടുന്നവയായിരിക്കണം.

ശവശരീരം ഭക്ഷിക്കുന്ന ഒരു പക്ഷിയാണ് കഴുകന്‍. വ്യാമോഹത്തിലും ആസക്തിയിലും അകപ്പെട്ട് അങ്ങുദൂരെ പുഴയിലൊഴുകുന്ന ശവശരീരത്തെ കൊത്തിയെടുക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ കൊക്ക്  ഉടക്കി പറന്നുയരാന്‍ സാധിക്കാതെ ചത്തുവീഴുന്ന കഴുകന്‍റെ ചിത്രം വളരെ മനോഹരമായി, ഹൃദയസ്പര്‍ശിയായി വരച്ചുകാട്ടുന്നു ഈ കവിതയില്‍. Illusionനില്‍ അകപ്പെടുന്ന മനുഷ്യര്‍ക്കുനേരെ ഒരു വിരല്‍ ചൂണ്ടലാണ് ഈ കവിത. അമിതമായ ജഡികാസക്തിയുടെ അടിമയായി, ലൗകികതയില്‍ മുഴുകി, മനുഷ്യന്‍റെ ആത്യന്തികമായ ലക്ഷ്യമായ ഈശ്വരപ്രാപ്തി നേടാതെ നശിക്കരുതെന്ന് മനുഷ്യരെ ഈ കവിത ഓര്‍മ്മപ്പെടുത്തുന്നു.

         
കഴുകനും കബന്ധവും
           ........................................

സൂര്യഗതി നോക്കിയതി മോദമോടെ ഗൃധ്രം
അരുണതര വാനിലുയരുന്നു വിരുതോടെ
സൂര്യപ്രഭയേറ്റ തനു സ്വർണ്ണനിറമാർന്നു
ദൂരെയത് കാണുവത് നയനസുഖ ഹൃദ്യം

തെന്നലല മാലകളിൽ  തൂവലുകളാട്ടീ
കാറ്റിനൊട് കിന്നര കഥയേറെ മൊഴിയുമ്പോൾ
താഴെയതി ദൂരെ യൊഴുകുന്ന പുഴയൊന്നിൽ
കണ്ടു തലയറ്റു പുഴുനിറ യും കബന്ധം

ലക്ഷ്യമതു വിട്ടുക്ഷണം ചുറ്റിയതു പാറി
പൊട്ടിയൊരു നൂലിലലയുന്ന ചെറു പട്ടം 
പോലെയവനാഴ്‌ന്നു  വന്നാ ഉടലിലേറി
രൗദ്രതരമാടി ജഡതൃഷ്ണ ശതകോടി

കൂർത്തന ഖമേറ്റ ശവമാറ്റിലുലയുമ്പോൾ
ആർത്തിയോടെ ചടുലമുയരുന്നു  ജഡദാഹം
കൊത്തിയതിൽ മരണജതി ആടി ജഡഭോജി
പൂണ്ടു  വിളയാടി അഹ ബോധമിയലാതെ

വാനസരസുള്ളിൽ നടമാടുമൊരു താരം
പോലെ സുരവീഥികളിൽ വെട്ടമരുളേണ്ടോൻ
ചീഞ്ഞ ജഡ ക്രീഡകളിലാണ്ട് പുതയുന്നു
നീചതമ ശാപം ശവുണ്ടിയായ് വിപ്രൻ

ഇരുചിറകു മാട്ടിയൊരുമേട്ടിലുയരാനായ്
കടശ്ശി, ഒരു ശകലമുടൽ കൊത്തികൊതിയോടെ
കൊക്കുകളിൽ കോർത്തു ശവഭാരമഹോ! കഷ്ടം
പടഹധ്വനി പോലെയണയുന്നു ജലപാതം

കാലുയരെ കൊക്കിടറി, കൊക്കുയരേ കാലിടറി
ചീഞ്ഞ ശവനാഡിയിണ പിണയുമൊരു കെട്ടിൽ
കഴുകനവനാഞ്ഞു വൃഥാ ചിറക് ശ്രമവിഫലം
വിധിയരികെ വന്നിടുകിലാര്  തടയാനായ് ?

ദ്രുതപതനഗതികളോടെ ചടുലജല  ജാലം
ആഴ്ത്തിയതിലാ  കബന്ധമാജാസമേതം 

മാരുതനുടെ ചില്ലകളിൽ നീഡമണയേണ്ടോൻ
രവിരേണുവിനുടയാടകളണിയേണ്ടവനൊരുവൻ
ബ്രഹ്മപദം പൂകിടുവാൻ ചിന്തയുയരേണ്ടോൻ
കേവലമൊരു മൃതമുടലിലൊടുങ്ങിയഹോ! കഷ്ടം

ജിജോമോനച്ചൻ
............................................
ജിജൊ അച്ചന്‍റെ മറ്റൊരു കവിതകൂടി വായക്കാര്‍ക്ക് സമര്‍പ്പിക്കുന്നു :-

                `പുനർജനി'
                ..........................

മേനി തുടുത്ത പഴമായ്  ആ കൊമ്പിൽ ഞാൻ
മേനി പറഞ്ഞു കിടന്നിരുന്നു

കിന്നാരം ചൊല്ലുവാൻ ശലഭവും തുമ്പിയും
എന്നുമെൻ ചാരെയണഞ്ഞിരുന്നു

തേനീച്ചക്കൂട്ടങ്ങൾ ചുറ്റും പൊതിഞ്ഞെന്നെ
തേനോളം നന്നെന്നു ചൊന്നിരുന്നു

അയലത്തെ തിരുമാടി ചെക്കനും ക്ടാക്കളും
തോണ്ടി പറിക്കാൻ ശ്രമിച്ചിരുന്നു

കാലം കഴിയവേ ചുങ്ങി ചുളിഞ്ഞു പോയ്
കാലക്കേടിൽ എന്റെ ദേഹമെല്ലാം

ചങ്ങാതിക്കൂട്ടങ്ങൾ ഞെട്ടറ്റു പോയീട്ടും
തൂങ്ങിക്കിടന്നു വിടാതെ കൊമ്പിൽ

അറിയാതെ എൻ കാമ്പിനു ചുറ്റും വളർന്നു പോയ്
നിറയെ ഒരപ്പൂപ്പൻ താടി രോമം

ആത്മതാപം കൊണ്ട്  പൊട്ടിത്തെറിച്ചുപോയ്
ഉന്മാദമോടെയെൻ തോട് തെറിച്ചു പോയ്

അഹമെന്ന തോടിനെ പൊട്ടിച്ചെറിയാതെ
വീണ്ടും ജനിച്ചവരുണ്ടോ ഭൂവിൽ?

അപ്പൂപ്പൻതാടിയായ് ഏറെ അലഞ്ഞു ഞാൻ
കാറ്റിന്റെ ഗതികളിലേറി ഞാൻ പാറി ഞാൻ

നിനയാതെ പെരുമാരി കോരി ചൊരിയവെ
നനയാതിരിക്കുവാൻ നട്ടം തിരിഞ്ഞു ഞാൻ

മൃദുലമാ തൂവലീൽ വെള്ളം പതിച്ചപ്പോൾ
ഈറനായ്  താഴെ ഞാൻ  വീണു പോയി

തൂവലും തൊങ്ങലും പാടെ ഉരിഞ്ഞു പോയ്
നഗ്നനായ് കാര കറുപ്പായി ഞാൻ

പിന്നെ നിലക്കാത്തൊഴുക്കിൽ ഞാൻ പെട്ടുപോയ്
എങ്ങോട്ടെന്നില്ലാതെ ദീർഘകാലം

തട്ടിയും മുട്ടിയും തെല്ലല്ലാ നോവോടെ
തൊലിയും കവചവും ഊർന്നു പോയി

പുറമെ കറുപ്പുള്ള ഞാൻ എന്നോ നോവിനാൽ
അകമേ വെളുപ്പായി മാറിപ്പോയി!

പ്രളയം ഒടുങ്ങവേ നീരു നിലക്കവെ
ഏതോ അറിയാത്ത ദിക്കിലായ് ഞാൻ

കണ്ണ് തുറക്കാതെ മൃതനായി നിശ്ചലം
മണ്ണിൽ പുതഞ്ഞു കിടന്നേറെ നാൾ

പിന്നെ അറിയാതെ ഒരുനാളിൽ എന്നുള്ളിൽ
എന്തോ മിടിക്കും വികാരമായി

നിദ്രയൊഴിഞ്ഞു ഞാൻ കൺചിമ്മി നോക്കവേ
നാടെങ്ങും പൂക്കാലമായിരുന്നു

വേരുകൾ ആഴത്തിൽ അറിയാതെ നീളവേ
പച്ച ത്തളിരുകൾ മേലോട്ട് നീട്ടി ഞാൻ

വീണ്ടും വസന്തമായ് പൂവായി കായായി
വീണ്ടുമെൻ ചക്രമുരുൾകയായി

അഹമെന്ന ചിന്ത കൊണ്ടെത്ര ഉയർന്നാലും
വീണുപോം ഒരുനാളിൽ ഭാരമേറി!


ജിജോമോനച്ചൻ

അഭിനന്ദനങ്ങള്‍ റവ. ഫാ.ജിജൊ കണ്ടംകുളത്തി.

2020, മേയ് 3, ഞായറാഴ്‌ച

മേയ് 3. ലോക പത്രസ്വാതന്ത്ര്യ ദിനം

മേയ് 3. ലോക പത്ര സ്വാതന്ത്ര്യ ദിനം
.............................................................
1993 മുതല്‍ ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശ പ്രകാരം മേയ് 3 ലോക പത്ര സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിലൂടെ സാമൂഹിക മാറ്റം എന്നതാണ് 2020ലെ പത്ര സ്വാതന്ത്ര്യത്തിന്‍റെ സന്ദേശം. പത്ര സ്വാതന്ത്ര്യത്തിനായി പോരാടിയ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്കാരം ഈ ദിനത്തില്‍ നല്‍കപ്പെടുന്നു. അറിയാനും അറിയിക്കാനുമുള്ള അവകാശത്തെ ഉറപ്പാക്കുകയെന്നതാണ് ഈ ദിനാചരണം കൊണ്ടുദ്ദേശിക്കുന്നത്.

                       ജനാധിപത്യ രാജ്യങ്ങളില്‍ ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്നത് പത്രസ്വാതന്ത്യമാണെന്നു പറയാം. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മാധ്യമങ്ങള്‍ക്കു നല്‍കേണ്ട സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഈ ദിനാചരണം ഓര്‍മ്മിപ്പിക്കുന്നു. പത്രസ്വാതന്ത്ര്യം എന്നത് ഒരു പൗരന്‍റെ മതപരവും, രാഷ്ടീയപരവും, സാമൂഹികപരവും, വിദ്യാഭ്യാസപരവുമായ അവകാശങ്ങളുടെ ആകെത്തുകയാണെന്നു പറയാം.

                              മാധ്യമ പ്രവര്‍ത്തനം കടുത്ത വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് പൊതുസമൂഹം അഭിപ്രായരൂപീകരണം നടത്തുന്നത് മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വാര്‍ത്തകളിലൂടെയാണ്. പക്ഷെ, ഇന്നത്തെ കാലഘട്ടത്തില്‍ പത്രപ്രവര്‍ത്തകര്‍ ഓരോരൊ പക്ഷം പിടിക്കുന്നതായി കാണുന്നു. സമൂഹത്തിന് നന്മയുണ്ടാകുന്ന രീതിയില്‍, സമൂഹത്തെ ശരിയായ ദിശയില്‍ നയിക്കുന്ന രീതിയില്‍, സധൈര്യം എഴുതുവാന്‍ തയ്യാറാകേണ്ടവരല്ലെ ശരിയായ പത്രപ്രവര്‍ത്തകര്‍?. ഓരോ മാധ്യമങ്ങളും അവരവരുടെ താല്പര്യമനുസരിച്ച് വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അത് വായിക്കുന്ന അല്ലെങ്കില്‍ കേള്‍ക്കുന്ന ജനം വരികളിലൂടെയല്ലാ, വരികള്‍ക്കിടയിലൂടെ വായിക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. അതോടൊപ്പം, മാധ്യമങ്ങളുടേയും മാധ്യമ  പ്രവര്‍ത്തകരുടേയും വിശ്വാസ്യത നഷ്ടപ്പെടുന്നു.

                           സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഉള്ള പങ്കിനെകുറിച്ച് ചിന്തിക്കുകയും, അതോടൊപ്പം, സംസാരിക്കുന്നതിനും ചിന്തിക്കുന്നതിനും ഉള്ള  സ്വാതന്ത്രൃത്തെ സംരക്ഷക്കുന്നതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ഈ പത്രസ്വാതന്ത്ര്യ ദിനം ഓര്‍മ്മപ്പെടുത്തുന്നു. എല്ലാവര്‍ക്കും പത്രസ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു.