2022 ഏപ്രിൽ 7, വ്യാഴാഴ്‌ച
ഗോവയിലേക്ക് ഒരു തീർത്ഥാടനം
2021 ഒക്‌ടോബർ 31, ഞായറാഴ്‌ച
നവംബര്‍ 1. കേരള പിറവി ദിനം, മലയാള ഭാഷ ദിനം
`` വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ വരേണ്യയെ വന്ദിപ്പിന്‍ വരദയെ
എത്രയും തപശ്ശക്തി പൂണ്ടാജാമാതാജ്ഞനു
സത്രജിത്തിനു പണ്ട് സഹസ്ര കരം പോലെ
പശ്ചിമ രത്നാകരം പ്രീതിയാല്‍ ദാനം ചെയ്ത
വിശ്വൈക മഹാ രത്നമല്ലീ നമ്മുടെ രാജ്യം (വന്ദിപ്പിന്‍ ........)
പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തല വച്ചും
സ്വച്ഛാബ്ധി മണല്‍ത്തിട്ടാം പാദോപധാനം പൂണ്ടും
പള്ളികൊണ്ടീടുന്ന നിന്‍ പാര്‍ശ്വ യുഗ്മത്തെ കാത്തു
കൊള്ളുന്നു കുമാരിയും ഗോകര്‍ണ്ണേശനുമമ്മേ (വന്ദിപ്പിന്‍ ......)
മഹാ കവി വള്ളത്തോള്‍ നാരായണ മേനോന്റെ പ്രസിദ്ധമായ കവിതയിലെ ആദ്യ വരികളാണ് മേല്‍ കൊടുത്തിട്ടുള്ളത്. സ്വന്തം നാടിനെ ഇതില്‍ കൂടുതല്‍ ഭംഗിയായി എങ്ങനെയാണ് ഒരാള്‍ക്ക് വര്‍ണ്ണിക്കാനാവുക? 1956 നവംബര്‍ 1ന് ആണ് കേരള സംസ്ഥാനം നിലവില്‍ വന്നത് . ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം സംസ്ഥാനങ്ങള്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് 1949ല്‍ തിരു - കൊച്ചി സംസ്ഥാനം നിലവില്‍ വന്നെങ്കിലും അപ്പോഴും മലബാര്‍ , മദ്രാസിന്റെ കീഴിലായിരുന്നു. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിച്ചതിനെ തുടര്‍ന്ന് തിരു-കൊച്ചി, മലബാര്‍ മേഖലകളെ കൂട്ടിചേര്‍ത്ത് 1956 നവംബര്‍ 1ന് കേരളം നിലവില്‍ വന്നു. പണ്ട് മുതലേ തമിഴ് സംസാരിച്ചിരുന്ന ചേര രാജ്യവംശത്തിനു കീഴിലായിരുന്നു കേരളം. പശ്ചിമഘട്ട പര്‍വ്വത നിരകള്‍ക്കിരുവശവുമുള്ള തമിഴ്നാട്ടിലേയും കേരളത്തിലേയും ജനങ്ങള്‍ രണ്ടു സംസ്കാരം ഉള്ളവരായിരുന്നു. തമിഴില്‍ നിന്നും വേറിട്ട് മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ് കേരളത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. കൃസ്തുവിന് മുന്‍പ് തന്നെ അറബി രാജ്യങ്ങളുമായി വ്യാപാര ബന്ധം ഉണ്ടായിരുന്നു. കൃസ്തുവിന് ശേഷം ആദ്യ നൂറ്റാണ്ടുകളിലെ ഗ്രീക്ക്, റോമന്‍, ചൈനീസ് യാത്രാരേഖകളില്‍ കേരളത്തെപ്പറ്റി പരാമര്‍ശമുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം വിവിധ രാജ കുടുംബങ്ങളുടെ കീഴിലായിരുന്ന നാട്ടുരാജ്യങ്ങളെ യോജിപ്പിച്ച് ഭാഷയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ രൂപീകരിച്ചത്.
1999 നവംബര്‍ മാസത്തിലാണ് യുനെസ്കൊയുടെ പൊതുസഭ വിശ്വ മാതൃഭാഷ ദിനം പ്രഖ്യാപിച്ചത്. രണ്ടായിരാമാണ്ടു മുതല്‍ ഫെബ്രുവരി 21 ആണ് വിശ്വ മാതൃഭാഷ ദിനം . കേരള സര്‍ക്കാര്‍ തലത്തില്‍ മലയാള ഭാഷ ദിനമായി നവംബര്‍ 1ന് ആഘോഷിക്കുന്നു. കേരളപ്പിറവി ദിനം തന്നെ മലയാള ഭാഷ ദിനമായി തിരഞ്ഞെടുത്തത് ഉചിതം തന്നെ . ദേശവും ഭാഷയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കാന്‍ മലയാള ഭാഷ ദിനവും കേരളപ്പിറവി ദിനവും ഒരേ ദിവസം ആഘോഷിക്കുന്നത് നല്ലതാണ്. ഭാഷ നിലനില്‍ക്കുന്നത് ദേശമായി ബന്ധപ്പെട്ടുകൊണ്ടും, ദേശം അവിടത്തെ ജനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുമായതുകൊണ്ട് ഭാഷയുടെ വളര്‍ച്ചയും നിലനില്‍പ്പും അവിടത്തെ ജനങ്ങളുടെ ജീവിതം തന്നെയാണ്. എന്നാല്‍ ഒരു വിഭാഗം ജനങ്ങള്‍ , മലയാളികളുടെ പുതുവത്സര ദിനമായ ചിങ്ങം 1 മലയാള ഭാഷ ദിനമായി ആഘോഷിക്കുന്നുണ്ട് .
എല്ലാവര്‍ക്കും കേരളപ്പിറവി ദിനത്തിന്റേയും മലയാള ഭാഷ ദിനത്തിന്റേയും മംഗളങ്ങള്‍ ആശംസിക്കുന്നു . മഹാ കവി വള്ളത്തോളിന്റെ തന്നെ ` ദിവാസ്വപ്നം ' എന്ന കവിതയിലെ ചില വരികള്‍ ഇതാ.
`` ഭാരതമെന്നു കേട്ടാലഭിമാന -
പൂരിതമാവണം അന്തരംഗം
കേരളമെന്നു കേട്ടലോ തിളയ്ക്കണം
ചോര നമുക്ക് ഞരമ്പുകളില്‍ ''
2021 ഓഗസ്റ്റ് 18, ബുധനാഴ്‌ച
സമ്മിശ്ര കൃഷിയുമായി നമ്മുടെ സ്വന്തം ജോസുട്ടൻ
2021 ജൂലൈ 12, തിങ്കളാഴ്‌ച
എന്റെ ആദ്യ വിദൃാലയം
2021 ജൂൺ 12, ശനിയാഴ്‌ച
കലാകാരന് കിടപ്പാടമൊരുക്കി ഡി.വൈ.എഫ്.ഐ.
2021 ഏപ്രിൽ 18, ഞായറാഴ്‌ച
കൊരട്ടിയുടെ കാരണവർ വറുതുണ്ണി വല്ല്യപ്പൻ ഇനി ഓർമ്മകളിൽ.......
കൊരട്ടിയുടെ കാരണവര്‍ വറുതുണ്ണി വല്ല്യപ്പന് നാടിന്‍റെ യാത്രാമൊഴി ........................................................................
കൊരട്ടി: 107വയസിന്‍റെ നിറവില്‍ കൊരട്ടിയുടെ കാരണവരായി മാറിയ തിരുമുടിക്കുന്ന് വാലുങ്ങാമുറിയിലെ കണ്ടംകുളത്തി വറുതുണ്ണി വല്ല്യപ്പന് നാടിന്‍റെ യാത്രാമൊഴി.18- 04-2021 ഞായറാഴ്ച വെളുപ്പിനായിരുന്നു അന്ത്യം. തിരുമുടിക്കുന്നിലെ കർഷക കുടുംബത്തിൽ കണ്ടംകുളത്തി ഔസേപ്പിൻ്റേയും ചെര്‍ച്ചിയുടേയും മകനായി ജനിച്ച അദ്ദേഹം ദീപിക ദിനപത്രത്തിന്‍റെ സഹയാത്രികനായിരുന്നു. മുടങ്ങാതെ അദ്ദേഹം ദീപിക ദിനപത്രം വായിച്ചിരുന്നു. മഴയെ ആശ്രയിച്ചുമാത്രം നെല്‍കൃഷി ചെയ്തിരുന്ന പണ്ടുകാലത്ത് ഇഞ്ചിപുല്ല് കൃഷിയാണ് വ്യാപകമായി ചെയ്തിരുന്നതെന്നും പേപ്പര്‍ വന്നാല്‍ ഇഞ്ചിപ്പുല്‍ തൈലത്തിന്റെ വിലയാണ് അക്കാലത്ത് ആദ്യം നോക്കുകയെന്നും അദ്ദേഹം പറയാറുണ്ട്. കൊരട്ടി, ചാലക്കുടി പ്രദേശത്തിന്‍റെ മുഖഛായ മാറ്റിയ തുമ്പൂര്‍മുഴി റിവര്‍ ഡൈവേര്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ച പനമ്പിള്ളി ഗോവിന്ദമേനോനെ പോലെയുള്ള നിസ്വാർത്ഥരായ രാഷ്ട്രീയക്കാരെക്കുറിച്ചുള്ള വാർത്തകൾ ദീപികയിൽ വന്നത് അദ്ദേഹം ഓർമ്മിച്ചെടുക്കാറുണ്ട്. ദീപിക പത്രവും കർഷകൻ മാസികയും അദ്ദേഹം മുടങ്ങാതെ വീട്ടില്‍ വരുത്തി വായിക്കാറുണ്ടായിരുന്നു. 2015ൽ തിരുമുടിക്കുന്ന് ഇടവകയിൽ ദീപിക ഫ്രണ്ട്സ് ക്ലബ്ബ് രൂപികരിച്ചപ്പോൾ അന്നത്തെ വികാരി ഫാ.പോൾ ചുള്ളിയോടൊപ്പം ദീപിക പ്രചരിപ്പിക്കുന്നതിൽ അതിയായ താല്പര്യം കാണിച്ചിരുന്നു.
വറുതുണ്ണി വല്ല്യപ്പന്‍റെ നൂറാം പിറന്നാള്‍ ആഘോഷത്തിന് എം.എല്‍.എ.യും ജനപ്രതിനിധികളുമടക്കം ഒരു വലിയ ജനാവലി എത്തിയിരുന്നു. 2018ൽ കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ദീപിക പ്രണ്ട്സ് ക്ലബ്ബ് കാസർഗോഡ് മുതൽ തിരുവനന്തപുരംവരെ നയിച്ച കർഷക ജാഥ മുരിങ്ങൂർ എത്തിയപ്പോൾ വറുതുണ്ണി വല്യപ്പനും അതിൽ പങ്കാളിയായി. ബൈബിളും പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കണ്ണടയില്ലാതെ വായിച്ചുപോന്ന നാട്ടുകാരുടെ വറുതുണ്ണി വല്ല്യപ്പന് നാടിന്‍റെ പൊതുപരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു. പഴയകാല സ്മരണകള്‍ പുതിയ തലമുറയുമായി പങ്കുവയ്കുവാന്‍ അതീവ താല്പര്യം കാട്ടിയിരുന്ന ഇദ്ദേഹം മറ്റുള്ളവരെ മാനിക്കാനും സഹായിക്കുവാനും ശ്രദ്ധ പുലര്‍ത്തിയിരുന്നു. തിരുമുടിക്കുന്ന് പള്ളിയിലെ മുന്‍കൈക്കാരനായിരുന്ന വറുതുണ്ണി വല്ല്യപ്പന്‍ അടിയുറച്ച ദൈവവിശ്വാസിയായിരുന്നു.
വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ കിടപ്പിലാകുന്നതിന് മുന്‍പ് എല്ലാ ദിവസവും രാവിലെ നടന്ന് പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാന്‍ പോകുമായിരുന്ന വറുതുണ്ണി വല്ല്യപ്പന്‍റെ വേര്‍പാടോടെ കൊരട്ടിക്ക് നഷ്ടപ്പെടുന്നത് വാത്സല്യനിധിയായ കാരണവര്‍ എന്നതിലുപരി ഒരു നൂറ്റാണ്ടിന്‍റെ കയ്പും മധുരവുമുള്ള ജീവിതാനുഭവങ്ങള്‍ പകര്‍ന്നു നല്‍കി യ ഒരു മനുഷ്യസ്നേഹിയെയാണ്.
2021 ഫെബ്രുവരി 15, തിങ്കളാഴ്‌ച
തൊപ്പിക്കിളി - ക്ഷണിക്കാതെ വന്ന അതിഥി
ക്ഷണിക്കാതെ വന്ന അതിഥി. തൊപ്പിക്കിളി!.
തിരുമുടിക്കുന്ന് പള്ളിയിലെ തിരുനാൾ ദിവസം ക്ഷണിക്കാതെ വീട്ടിൽ കയറിവന്ന അതിഥിയെ കണ്ടപ്പോൾ തെല്ലൊന്ന് അമ്പരന്നു. ടി.വി.യിൽ ന്യൂസ് കണ്ടു കൊണ്ടിരിക്കുമ്പോൾ ജനൽച്ചില്ലിൽ വന്നിരുന്നാണ് സാന്നിദ്ധ്യം അറിയിച്ചത്. തൊപ്പിക്കിളി!. തൊട്ടടുത്തിരിക്കുന്ന അക്വേറിയത്തിലെ മീനുകളെ കാണാൻ വന്നതായിരിക്കുമൊ? ഡൽഹിയിൽ കർഷക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നത് ടി.വി.യിൽ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അതിഥിയുടെ വരവ്. എന്തായാലും കണ്ടപ്പോൾ നല്ല ഭംഗി തോന്നി. ഭക്ഷണമായി അരിമണികൾ കൊടുത്തെങ്കിലും അടുത്തു വരാൻ കൂട്ടാക്കുന്നില്ല. പരിസരം നോക്കിയപ്പോൾ അതാ അടുത്തുള്ള ചെടിയുടെ ഇലകളുടേയും കൊമ്പുകളുടേയും ഇടയിലായി തൊപ്പിക്കിളികളുടെ കൂട്. വളരെ കൗതുകവും ഒപ്പം അത്ഭുതവും തോന്നി. എത്ര മനോഹരമായി, സുരക്ഷിതമായിട്ടാണ് കൂടൊരുക്കിയിരിക്കുന്നത്.! പച്ചിലക്കമ്പുകളും ഉണങ്ങിയ പുല്ലും ഒക്കെ കൊണ്ടുവന്ന് ഇണക്കിളികള്‍ കൂടൊരുക്കിയിരിക്കുന്നു. ദിവസന്തോറും എൻ്റെ നീരീക്ഷണവും തുടങ്ങി.
പിന്നീട് മുട്ടയിട്ട്, അടയിരുന്ന്, കുഞ്ഞുങ്ങളുണ്ടായി. അവ പറക്കമുറ്റാറാകുമ്പോഴേക്ക് മാസം രണ്ട് പിന്നിടും. 'റെഡ് വൈസ്‌ക്കെര്‍ഡ് ബേര്‍ഡ്' എന്നാണ് തൊപ്പിക്കിളികളുടെ ശാസ്ത്രീയ നാമം. 6-7 ഇഞ്ചു വലിപ്പം, ദേഹത്തിന്റെ മുകൾഭാഗമെല്ലാം കടും തവിട്ടു നിറം, അടിഭാഗം വെള്ള, തലയിൽ കറുത്ത ഒരു ശിഖ, കവിളിൽ കണ്ണിനു തൊട്ടു താഴെ ഒരു ചുവന്ന പൊട്ടും അതിനു താഴെ ഒരു വെളുത്ത പൊട്ടും. കഴുത്തിനു താഴെ മാറിനു കുറുകെ മാല പോലെ തവിട്ടു നിറം. വളർച്ചയെത്താത്ത കുഞ്ഞുങ്ങൾക്ക് കവിളിലെ ചുവന്ന പൊട്ടു കാണാറില്ല. മറ്റു ബുൾബുളുകളെ പോലെ തന്നെ കേൾക്കാൻ ഇമ്പമുള്ള പലതരം ശബ്ദങ്ങൾ പുറപ്പെടുവിക്കാറുണ്ട്.
ഇണകളായും ചെറു കൂട്ടങ്ങളായും കാണപ്പെടുന്നു. പഴങ്ങളും ചെറുകീടങ്ങളും ആഹാരം. രാക്കിളിയെന്നും ചിലർ വിളിക്കാറുണ്ട്.
എല്ലാ ദിവസവും, ചെടിയുടെ കൊമ്പുകൾക്കും ഇലകൾക്കുമിടയിലായി ഉണ്ടാക്കിയിരിക്കുന്ന കൂട്ടിൽ പോയി നോക്കും. രണ്ടു മുട്ടകൾ വിരിയാനായി തളളക്കിളി അടയിരിക്കുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം ആ മുട്ടകൾ വിരിഞ്ഞു. രണ്ടു കുഞ്ഞു കിളികൾ. നാലഞ്ചു ദിവസത്തിനുശേഷം എൻ്റെ ശല്യം സഹിക്കാതെയാവണം അവർ കൂടുപേക്ഷിച്ച് പോയ്ക്കളഞ്ഞു. എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു.







































