.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2018, നവംബർ 30, വെള്ളിയാഴ്‌ച

സപ്തതി പ്രഭയില്‍ റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന്‍. V C

                   സപ്തതി പ്രഭയില്‍ റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന്‍ VC

 പ്രഗത്ഭനായ വാഗ്മി, പണ്ഡിതനായ സുവിശേഷ പ്രഘോഷകന്‍, മികച്ച സംഘാടകന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന് ഇത് സപ്തതിയുടെ നാളുകള്‍. 1949 ജനുവരി 4ന് ത്റ്ശൂര്‍ ജില്ലയില്‍ തിരുമുടിക്കുന്നില്‍ വല്ലൂരാന്‍ പൗലോസ് ദേവസിയുടേയും റോസിയുടേയും ഇളയമകനായി അദ്ദേഹം ജനിച്ചു. എറണാകുളം- അങ്കമാലി അതിരൂപതയിലെ കൊരട്ടി ഫൊറോനയുടെ കീഴിലുള്ള തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയാണ് ഇടവകപള്ളി. വാലുങ്ങാമുറി എച്ച്.എം.എല്‍.പി.സ്കുള്‍, തിരുമുടിക്കുന്ന് പി.എസ്.യു.പി.എസ്, കൊരട്ടി എം.എ.എം.ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മാതാപിതാക്കളില്‍നിന്നും ലഭിച്ച ആത്മീയതയുടെ ദൈവീക ഭാവങ്ങള്‍ ഹ്റ്ദയത്തില്‍ സൂക്ഷിച്ച് അള്‍ത്താര ബാലനായും വിവിധ ഭക്തസംഘടനകളില്‍ പ്രവര്‍ത്തിച്ചും, പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍, വൈദിക പഠനത്തിനായി സെമിനാരിയില്‍ ചേര്‍ന്നു. പരസ്നേഹ പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥനായ വി. വിന്‍സെന്‍റ് ഡീപോളിന്‍റെ പ്രേഷിത ചൈതന്യത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, പാവപ്പെട്ടവരുടേയും കഷ്ടതകള്‍ അനുഭവിക്കുന്നവരുടേയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക, ക്രിസ്തുവിന്‍റെ സുവിശേഷം ലോകമെമ്പാടും അറിയിക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെ സ്ഥാപിതമായ വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷനിലാണ് വൈദിക പഠനത്തിനായി ചേര്‍ന്നത്. മംഗലപ്പുഴ സെമിനാരിയിലും പൂനയിലെ സെമിനാരിയിലുമായി വൈദിക പഠനം പൂര്‍ത്തിയാക്കി. 1974ല്‍ അഭിവന്ദ്യ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പിതാവില്‍നിന്നും വൈദികപട്ടം സ്വീകരിച്ചു. ഫാ. സെബാസ്റ്റ്യന്‍ ശങ്കുരിക്കല്‍ ആയിരുന്നു അന്ന് തിരുമുടിക്കുന്ന് പള്ളി വികാരി. പിന്നീട് ഉപരിപഠനങ്ങള്‍ക്കായി സഭാധികാരികള്‍ അദ്ദേഹത്തെ റോമിലേക്കയച്ചു. റോമില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ഗോള്‍ഡ്മെഡലോടെ ഡോക്ടറേറ്റ് നേടി. ഭാരതീയ ചിന്താധാരകളെ കൈസ്തവ ദര്‍ശനങ്ങളിലൂടെ നോക്കിക്കണ്ടുകൊണ്ട് രൂപപ്പെടുത്തിയതായിരുന്നു അദ്ദേഹം സമര്‍പ്പിച്ച തീസിസ്സ്. അന്നത്തെ ഇന്ത്യന്‍ പ്രസിഡന്‍റ് ആയിരുന്ന ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മയുമായി തീസിസ്സ് വിഷയങ്ങള്‍ പങ്കുവച്ചപ്പോള്‍ പ്രസിഡന്‍റ് റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാനെ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്. കേരളത്തില്‍ തിരിച്ചുവന്ന അദ്ദേഹം മംഗലപ്പുഴ സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും അതോടൊപ്പം മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ഇന്ന് കേരളത്തിലും വിദേശത്തുമുള്ള പ്രഗത്ഭരായ വൈദികര്‍ അദ്ദേഹത്തിന്‍റെ ശിഷ്യരായുണ്ട്. ദീപിക ദിനപത്രത്തിന്‍റെ ഇപ്പോഴത്തെ ചീഫ് എഡിറ്റര്‍ റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, തിരുമുടിക്കുന്ന് പള്ളിവികാരി റവ. ഫാ.പോള്‍ ചുള്ളി തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ ശിഷ്യരില്‍ ചിലരാണ്. വാര്‍ത്താമാധ്യമരംഗത്തെ കുതിച്ചുചാട്ടത്തെ മുന്നില്‍കണ്ട് ഡിവൈന്‍ വിഷന്‍ എന്ന ദ്റ്ശ്യമാധ്യമം സ്ഥാപിക്കുകയും കൈസ്തവ മൂല്യങ്ങളിലൂന്നിനിന്നുകൊണ്ട് വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തുവന്നു. ഇപ്പോള്‍ വിപുലീകരിച്ച് ' ഗുഡ്നെസ്സ് 'എന്ന പേരില്‍ ടെലിവിഷന്‍ ചാനല്‍ പ്രവര്‍ത്തിപ്പിക്കുകയും അദ്ദേഹം അതിന്‍റെ മാനേജിങ്ങ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും ഗുഡ്നെസ്സ് ടി.വിയില്‍ 'Living Water' എന്ന പരിപാടിയില്‍ വചനപ്രഘോഷണം നടത്തുന്നു. ഇതിനുപുറമെ, തുടര്‍ച്ചയായി ഇന്‍ഡ്യയുടെ വിവിധ ഭാഗത്തും വിദേശത്ത് വിവിധ രാജ്യങ്ങളിലും വചനപ്രഘോഷണം ചെയ്തുകൊണ്ടിരിക്കുന്നു. സപ്തതിയുടെ നിറവില്‍ ആയിരിക്കുന്ന റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന് എല്ലാവിധ മംഗളങ്ങളും ആശംസിക്കുന്നു. ദീര്‍ഘായുസ്സും ദൈവാനുഗ്രഹവും ഉണ്ടാകട്ടെയെന്ന് സര്‍വ്വശക്തനായ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന്‍റെ ഷഷ്ടിപൂര്‍ത്തിയും റവ. ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍ സീനിയറിന്‍റെ സപ്തതിയും റവ. സിസ്റ്റര്‍ ഒസ്വാള്‍ഡിന്‍റെ സഭാവസ്ത്ര സ്വീകരണത്തിന്‍റെ ഗോള്‍ഡണ്‍ ജൂബിലിയും ആഘോഷവേളയില്‍നിന്ന് ചില കാഴ്ചകള്‍...... https://www.youtube.com/watch?v=-Xm3I5iHVJAhttps://youtu.be/6RVKBKzNv_Y

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ