.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

Nostalgia.............

1958ല്‍ റിലീസ് ആയ` ലില്ലി ' എന്ന സിനിമക്കു വേണ്ടി  പി. ലീലയും, ശാന്ത.പി.നായരും, സംഘവും ചേര്‍ന്നു പാടുന്ന ` യേശു നായകാ പ്രേമ സാഗരാ, വീശുക നിന്‍ കൃപ പാരില്‍,ദാസ ദാസര്‍ തന്‍ യാത്രയിലെന്നും , കാട്ടുക മാര്‍ഗ്ഗം നേരില്‍ '.........എന്ന് തുടങ്ങുന്ന  ഗാനം മൈക്കിലൂടെ കേട്ടുകൊണ്ട് 1961ല്‍ ,അതായത് , 55 വര്‍ഷം മുന്‍പ് , 5 വയസ്സുള്ള ഞാന്‍ അപ്പന്റെ കയ്യില്‍ തൂങ്ങി, തിരുമുടിക്കുന്ന് വടക്കേ കപ്പോള പരിസരത്ത് , `സൈക്കിള്‍ യജ്ഞം ' കാണാന്‍ പോയത്  ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു. ഒരാഴ്ചത്തെ യജ്ഞമാണ്. മുന്നു പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയും അടങ്ങുന്ന ഒരു സംഘം. ജീവിക്കാന്‍ വേണ്ടിയുള്ള കലാപ്രകടനം . ഇന്ന് കല ബിസ്സിനസ് [കച്ചവടം ] ആയെന്നു തോന്നുന്നു. എല്ലാ ദിവസവും വൈകിട്ട് 7 ന്  കലാപ്രകടനങ്ങള്‍ ആരംഭിക്കും. പക്ഷെ , ഈ 7 ദിവസവും രാവിലെ 7 മുതല്‍ രാത്രി 10 വരെ തുടര്‍ച്ചയായി ഒരാള്‍ സൈക്കിള്‍ ചവിട്ടികൊണ്ടിരിക്കും . പകല്‍ ആരെങ്കിലുമൊക്കെ ഈ സംഘത്തിന് ഭക്ഷണമോ ,ഭക്ഷണ സാധനങ്ങളോ വാങ്ങി കൊടുക്കും. നടുവില്‍ നാട്ടിയിരിക്കുന്ന കൊടിമരത്തിന് ചുറ്റുമായിട്ടാണ് സൈക്കിള്‍ ചവിട്ടുക. 7 ദിവസവും രാത്രിയും പകലും  നിറുത്താതെ തുടര്‍ച്ചയായി സൈക്കിള്‍ ചവിട്ടും എന്നാണ് പറയപ്പെടുന്നത്. എന്തായാലും , പകല്‍ മുഴുവനും രാത്രി ജനങ്ങള്‍ തിരിച്ച് പോകുമ്പോഴും അയാള്‍ സൈക്കിളില്‍ തന്നെയുണ്ട്. രാത്രിയിലെ കലാപ്രകടനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് `പാതാള വയറന്‍ ' എന്നറിയപ്പെടുന്ന ഒരു ചേട്ടനാണ്. അദ്ദേഹം തന്നെയാണ് ആ പേര് സ്വയം പരിചയപ്പെടുത്തുക. ശോഷിച്ച മനുഷ്യന്‍ . പക്ഷേ, ഓരോ പരിപാടി കഴിയുമ്പോഴും വയര്‍ വീര്‍പ്പിച്ചുകൊണ്ട് കാണികളുടെ അടുത്ത് പാത്രം കൊണ്ടുവരും. അതില്‍ കിട്ടുന്ന പൈസയാണ് അവരുടെ വരുമാനം. വരുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു ഡയലോഗ് ഉണ്ട് , സംഭാവന കൂമ്പാരമായാല്‍ പരിപാടി ഗംഭീരമാകും. എല്ലാ ദിവസവും സ്ത്രീകളുടെ ഡാന്‍സ്, പാട്ട് തുടങ്ങിയ പരിപാടികള്‍ ഉണ്ടാകും. ഒരോ ദിവസവും ഓരോ പ്രത്യേക `എെറ്റം '  ഉണ്ടാകും. എന്താണെന്നല്ലെ . നെഞ്ചില്‍ വലിയ കല്ല് കയറ്റിവച്ച്  വലിയ കൂടം [Hammer ] കൊണ്ട് കല്ല് തല്ലിപൊട്ടിക്കുക, കുപ്പി വയറില്‍ അടിച്ച് പൊട്ടിക്കുക, ട്യൂബ് ലൈറ്റ് ശരീരത്തില്‍ അടിച്ച് പൊട്ടിക്കുക, കുട്ടിയെ ഒരു വലിയ കോലിന്റെ അറ്റത്തുവച്ച് പൊക്കി താഴേക്കിട്ട് പിടിക്കുക, കുട്ടി രണ്ട് പോസ്റ്റിന്റെ നടുവില്‍ മുകളില്‍  കെട്ടിയിരിക്കുന്ന കമ്പിയിലൂടെ വീഴാതെ നടക്കുക ,അങ്ങനെ വിവിധ എെറ്റങ്ങള്‍. അവസാന ദിവസമാണ് പ്രധാന `എെറ്റം' . രാത്രി 8 ന് ഒരു വലിയ കുഴിയില്‍ ഒരാളെ മണ്ണിട്ട് മൂടി 10ന് കലാപരിപാടികളുടെ അവസാനത്തില്‍ അയാളെ തെരഞ്ഞ് കുഴിയില്‍ നിന്ന് എടുക്കുന്നു. ബോധമുണ്ടാവില്ല. മുഖത്ത് വെള്ളം തെളിച്ച് ബോധം വരുമ്പോള്‍ അയാളും പാത്രവുമായി കാണികളുടെ അടുത്ത് വരുന്നു .അതില്‍ കിട്ടുന്ന പണം കൊണ്ട് അവര്‍ ജീവിച്ച് പോകുന്നു. അവസാനം , തുടര്‍ച്ചയായി സൈക്കിള്‍ ചവിട്ടുന്ന ആള്‍ സൈക്കിളില്‍ നിന്ന് ഇറങ്ങി ` സൈക്കിള്‍ യജ്ഞം' അവസാനിപ്പിക്കുന്നു. അടുത്ത ദിവസം അടുത്ത സ്ഥലത്തേക്ക് പോകുന്നു . അങ്ങനെ തുടരുന്നു.......
                                                                               പിന്നീട് സൈക്കിള്‍ സംഘത്തെ കണ്ടുമുട്ടുന്നത് 1976ല്‍ ആണ്. 15 കൊല്ലം കഴിഞ്ഞ് . അതും തിരുമുടിക്കുന്നില്‍ വച്ച് തന്നെയാണ് . പതിവ് കലാപരിപാടികള്‍. കലാകാരന്മാര്‍ മാറിയെന്ന് മാത്രം. അന്ന് പ്രധാന കലാകാരന്‍ `പ്ളാത്തോട്ടം ' എന്നറിയപ്പെടുന്ന ആളാണ്. വൈകിട്ട് 7ന് തന്നെ പ്രധാന കലാപരിപാടികള്‍ തുടങ്ങുന്നു. തുടക്കത്തില്‍ മൈക്കിലൂടെ വെക്കുന്ന അറിയിപ്പ് ഗാനവും മാറിയിട്ടുണ്ട്.` തോമാശ്ളീഹ ' എന്ന സിനിമയിലെ `മലയാറ്റൂര്‍ മലയും കയറി , ജനകോടികള്‍ എത്തുന്നു, അവിടത്തെ തിരുമടി കാണാന്‍ , പൊന്നിന്‍ കുരിശു മുത്തപ്പോ, പൊന്‍മലകേറ്റം .കലാപരിപാടികള്‍ ആരംഭിക്കുന്നു..........
അങ്ങനെ തുടരുന്നു.......
ജീവന്‍ നില നിര്‍ത്താന്‍ വേണ്ടി കലാപ്രകടനങ്ങള്‍ നടത്തുന്ന ഈ കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കാന്‍, അവരെ പരിഗണിക്കാന്‍, ഈ കല അന്യംതിന്ന് പോകാതിരിക്കാന്‍ ഒരു ഏജന്‍സിയും ശ്രമിക്കുന്നില്ല എന്നത് കഷ്ടം തന്നെ .

2 അഭിപ്രായങ്ങൾ:

  1. Very true.ഞാൻ ശരിക്കും അവിടെ ഉള്ളത് പോലെ തോന്നി

    മറുപടിഇല്ലാതാക്കൂ
  2. പഴമയുടെ തിരുമുടികുന്നിനെ കുറിച്ച് അറിയാൻ വായിച്ച് കഴിഞ്ഞപ്പോൾ ആഗ്രഹം

    മറുപടിഇല്ലാതാക്കൂ